'10 പ്രാവശ്യം ഔട്ട് വിളിച്ചു, എല്ലാം തള്ളിപ്പോയി, അങ്ങനെ ഞാനും ഹാഫ് സെഞ്ച്വറി തികച്ചു'; 50ാം പിറന്നാള്‍ ആഘോഷിച്ച് സലിംകുമാര്‍

ഹാഫ് സെഞ്ച്വറി തികച്ച് കളി തുടരുന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണ് താരം
'10 പ്രാവശ്യം ഔട്ട് വിളിച്ചു, എല്ലാം തള്ളിപ്പോയി, അങ്ങനെ ഞാനും ഹാഫ് സെഞ്ച്വറി തികച്ചു'; 50ാം പിറന്നാള്‍ ആഘോഷിച്ച് സലിംകുമാര്‍

മ്പതാം പിറന്നാള്‍ ദിനത്തില്‍ രസകരമായ കുറിപ്പ് പങ്കുവെച്ച് നടന്‍ സലിംകുമാര്‍. ജീവിതത്തെ ക്രിക്കറ്റ് കളിയാക്കിയും സ്വയം ഒരു ക്രിക്കറ്റ് കളിക്കാരനായും ചിത്രീകരിച്ചുകൊണ്ടാണ് പോസ്റ്റ്. ഹാഫ് സെഞ്ച്വറി തികച്ച് കളി തുടരുന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണ് താരം. ഇന്നിങ്‌സിലുടനീളം ദുര്‍ഘടമുണ്ടായിരുന്നെന്നും പത്ത് തവണ ഔട്ട് വിളിച്ചെന്നുമാണ് താരം കുറിക്കുന്നത്. 'ഒരിക്കല്‍ ഔട്ട് ആണെന്ന് വിചാരിച്ചു ഞാനും പവലിയനിലേക്ക് മടങ്ങിയിട്ടുണ്ട്. എന്നാല്‍ തേര്‍ഡ് അമ്പയര്‍ ഇടപെട്ട് എന്നെ തിരികെ വിളിച്ചു.' മരണത്തെ നേരില്‍കണ്ട നിമിഷത്തെക്കുറിച്ച് താരം കുറിച്ചത് ഇങ്ങനെയാണ്. 

ഇന്നിങ്‌സിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചാഞ്ഞുതുടങ്ങി എന്നെനിക്കറിയാമെന്നും എന്നാല്‍ ക്രീസില്‍ നില്‍ക്കുന്നതിന്റെ സമയദൈര്‍ഘ്യം കൂട്ടുവാന്‍വേണ്ടി താന്‍ ഡിഫെന്‍സ് ഗെയികളിക്കില്ലെന്നാണ് താരം പറയുന്നത്. നില്‍ക്കുന്ന സമയംവരെ സിക്‌സും ഫോറും അടിച്ചു നിങ്ങളെ രസിപ്പിച്ചുകൊണ്ടേ ഇരിക്കുമെന്നും എല്ലാവരുടേയും പിന്തുണ വേണമെന്നും സലിംകുമാര്‍ കുറിക്കുന്നു. ക്രിക്കറ്റ് ബാറ്റ് പിടിച്ചുനില്‍ക്കുന്ന സലിംകുമാറിന്റെ എഡിറ്റ് ചെയ്ത ചിത്രവും ഇതിനൊപ്പം കൊടുത്തിട്ടുണ്ട്. 

സലിംകുമാറിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

അങ്ങനെ ഈ കളിയില്‍ ഞാനും ഹാഫ് സെഞ്ച്വറി തികച്ചു....

ദുര്‍ഘടമായിരുന്നു ഈ ഇന്നിങ്‌സിലുടനീളം എനിക്ക് നേരിടേണ്ടിവന്നത്.

എന്നാലും.....

അനുഭവം എന്ന കോച്ചിന്റെ കീഴിലുള്ള എന്റെ പ്രാക്ടീസുകൊണ്ടു അവയെല്ലാം എനിക്ക് സുഗമമാക്കിതീര്‍ക്കാന്‍ സാധിച്ചു....

അനുഭവങ്ങളേ നന്ദി.... !

ഈ ഇന്നിങ്‌സില്‍ ടോട്ടല്‍ 10 പ്രാവശ്യമാണ് അമ്പയര്‍മാര്‍ ഔട്ട് വിളിച്ചത്...

എന്നാല്‍ എന്റെ അപ്പീലില്‍ അതെല്ലാം തള്ളി പോവുകയാണുണ്ടായത്.

ഒരിക്കല്‍ ഔട്ട് ആണെന്ന് വിചാരിച്ചു ഞാനും പവലിയനിലേക്ക് മടങ്ങിയിട്ടുണ്ട്.

എന്നാല്‍ തേര്‍ഡ് അമ്പയര്‍ ഇടപെട്ട് എന്നെ തിരികെ വിളിച്ചു.

എന്നോടൊപ്പം ബാറ്റ് ചെയ്തിരുന്ന ഒത്തിരി ബാറ്റ്‌സ്മാന്മാര്‍ ഔട്ട് ആയി എന്റെ മുന്നിലൂടെ പവലിയനിലേക്ക് മടങ്ങുന്നത് കണ്ണീരോടെ നോക്കി നിന്നിട്ടുള്ളവനാണ് ഞാന്‍.

പ്രിയ സുഹൃത്തുക്കളുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.....

ഈ ഇന്നിങ്‌സിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചാഞ്ഞുതുടങ്ങി എന്നെനിക്കറിയാം.

എന്നാലും ക്രീസില്‍ നില്‍ക്കുന്നതിന്റെ സമയദൈര്‍ഘ്യം കൂട്ടുവാന്‍വേണ്ടി ഒരു ഡിഫെന്‍സ് ഗെയിമും ഞാന്‍ കളിക്കുകയില്ല.

നില്‍ക്കുന്ന സമയംവരെ സിക്‌സും ഫോറും അടിച്ചു നിങ്ങളെ രസിപ്പിച്ചുകൊണ്ടേ ഇരിക്കും...

ഈ അമ്പത് വര്‍ഷത്തിനിടയില്‍ ഒരുപാട് വേഷത്തില്‍ ഞാന്‍ നിങ്ങളുടെ മുന്നില്‍ എത്തിയിട്ടുണ്ട്. ഒരു കൈക്കുഞ്ഞായി, ബാലനായി, വിദ്യാര്‍ത്ഥിയായി, മിമിക്രിക്കാരനായി, ടി. വി അവതാരകനായി, സിനിമാനടനായി അങ്ങനെ....

അപ്പോഴെല്ലാം എനിക്ക് വേണ്ട സ്‌നേഹവും പ്രോത്സാഹനവും തന്ന നിങ്ങള്‍ക്കേവര്‍ക്കും ഞാന്‍ ഇപ്പോള്‍ നന്ദി രേഖപ്പെടുത്തുന്നില്ല,

കാരണം 'നന്ദി' വാക്കുകള്‍കൊണ്ട് രേഖപ്പെടുത്തേണ്ട ഒന്നല്ല മനസ്സില്‍ എക്കാലവും സൂക്ഷിച്ചു വയ്‌ക്കേണ്ട ഒന്നാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

സ്‌നേഹത്തോടെ

*സലിംകുമാര്‍*

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com