നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച് നടന്‍ ഷെയ്ന്‍ നിഗം രംഗത്ത്. ഷെയ്ന്‍ അഭിനയിക്കുന്ന വെയില്‍ എന്ന ചിത്രം ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്നത് ജോബിയാണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് നിര്‍മ്മാതാവ് തനിക്കെതിരെ ഭീഷണി മുഴക്കുന്നതെന്ന് ഇന്‍സ്റ്റഗ്രാം ലൈവില്‍ ഷെയ്ന്‍ പറഞ്ഞു.
ഒരുപാട് വിഷമമുള്ളതുകൊണ്ടാണ് പറയുന്നതെന്നും അടുത്തത് എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും ലൈവില്‍ ഷെയ്ന്‍ പറഞ്ഞു. മലയാളം ഇന്‍ഡസ്ട്രിയില്‍ അബീക്കയുടെ മോനായി ജനിച്ചതുകൊണ്ട് മാത്രം താന്‍ അനുഭവിക്കുന്നതാണിതെന്നും തനിക്ക് മറ്റാരോടും പറയാനില്ലെന്നും വികാരാധീനനായി ഷെയ്ന്‍ പറയുന്നു.
"വെയിൽ എന്ന ചിത്രത്തിന്‍റെ ഒന്നാം ഷെഡ്യൂള്‍ 20 ദിവസമാണ് നിശ്ചയിച്ചത്. ഇത് 16 ദിവസത്തില്‍ പൂര്‍ത്തീകരിച്ച് സന്തോഷത്തോടെയാണ് ആ സെറ്റില്‍ നിന്നും അടുത്ത പടമായ കുര്‍ബാനിയുടെ സെറ്റിലേക്ക് പോയത്. ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് മാങ്കുളത്താണ് നടക്കുന്നത്. രണ്ട് ചിത്രങ്ങളിലുമായി മൂന്ന് ഗെറ്റപ്പിലാണ് ഞാന്‍ വരുന്നത്. വെയിലില്‍, മുന്നിലെ മുടി നീട്ടിയ ഒരു ഗെറ്റപ്പുണ്ട്. എന്നാല്‍ കുര്‍ബാനിയില്‍ മറ്റൊരു ഗെറ്റപ്പ് വേണ്ടതിനാല്‍ പിന്നിലെ മുടി അല്‍പ്പം മാറ്റി. ഇതില്‍ തെറ്റിദ്ധരിച്ച് നിര്‍മ്മാതാവ് ജോബി, ഞാന്‍ വെയിലിന്റെ ഷൂട്ട് മുടക്കാനാണ് ഇത് ചെയ്തത് എന്ന് ആരോപിച്ച് എനിക്കെതിരെ വധ ഭീഷണി മുഴക്കുകയാണ്", ഷെയ്ൻ പറഞ്ഞു.
സംഭവത്തെക്കുറിച്ച് താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയെന്നും പൊലീസിനെ സമീപിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഷെയ്ൻ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ