സിനിമ നിര്‍മ്മാതാവ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന ആരോപണവുമായി നടന്‍ ഷെയ്ന്‍ നിഗം. നിർമ്മാതാവ് ജോബി ജോര്‍ജിനെതിരെയാണ് ഷെയ്ന്‍ രംഗത്തെത്തിയത്. ജോബി നിര്‍മ്മിക്കുന്ന വെയിൽ എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ന്‍. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയതിന് ശേഷമാണ് വധ ഭീഷണിയുമായി നിര്‍മ്മാതാവ് രംഗത്ത് എത്തിയതെന്നാണ് ആരോപണം.
പരിഹരിക്കാവുന്ന ഒരു ഗെറ്റപ്പ് ചെയ്ഞ്ചിന്‍റെ പേരിലാണ് നിർമ്മാതാവ് തന്നെ ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതെന്ന് ഷെയ്ൻ പറഞ്ഞു. സംഭവത്തെക്കുറിച്ച് താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയെന്നും പൊലീസിനെ സമീപിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഷെയ്ൻ പറഞ്ഞു.
" വെയിൽ എന്ന ചിത്രത്തിന്‍റെ ഒന്നാം ഷെഡ്യൂള്‍ 20 ദിവസമാണ് നിശ്ചയിച്ചത്. ഇത് 16 ദിവസത്തില്‍ പൂര്‍ത്തീകരിച്ച് സന്തോഷത്തോടെയാണ് ആ സെറ്റില്‍ നിന്നും അടുത്ത പടമായ കുര്‍ബാനിയുടെ സെറ്റിലേക്ക് പോയത്. ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് മാങ്കുളത്താണ് നടക്കുന്നത്. രണ്ട് ചിത്രങ്ങളിലുമായി മൂന്ന് ഗെറ്റപ്പിലാണ് ഞാന്‍ വരുന്നത്. വെയിലില്‍, മുന്നിലെ മുടി നീട്ടിയ ഒരു ഗെറ്റപ്പുണ്ട്. എന്നാല്‍ കുര്‍ബാനിയില്‍ മറ്റൊരു ഗെറ്റപ്പ് വേണ്ടതിനാല്‍ പിന്നിലെ മുടി അല്‍പ്പം മാറ്റി. ഇതില്‍ തെറ്റിദ്ധരിച്ച് നിര്‍മ്മാതാവ് ജോബി, ഞാന്‍ വെയിലിന്റെ ഷൂട്ട് മുടക്കാനാണ് ഇത് ചെയ്തത് എന്ന് ആരോപിച്ച് എനിക്കെതിരെ വധ ഭീഷണി മുഴക്കുകയാണ്", ഷെയ്ൻ പറഞ്ഞു.
തന്നോടും കുര്‍ബാനിയുടെ നിര്‍മ്മാതാവിനോടും വളരെ മോശമായ ഭാഷയിലാണ് ജോബി പെരുമാറിയതെന്നും വെയിലിന്റെ സംവിധായകന് പോലും തന്‍റെ ഗെറ്റപ്പ് ചെയ്ഞ്ചില്‍ പരാതിയില്ലെന്നും ഷെയ്ൻ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ