ഷെയ്ന്‍ 30 ലക്ഷം വാങ്ങിയശേഷം കരാര്‍ ലംഘിച്ചു, 40 ലക്ഷം ആവശ്യപ്പെട്ടു ; പുതിയ ആരോപണവുമായി ജോബി ജോര്‍ജ്

തന്റെ സിനിമ പൂര്‍ത്തിയായശേഷം മാത്രമേ താടിയും മുടിയും വെട്ടാവൂ എന്ന് കരാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ കരാര്‍ ഷെയ്ന്‍ ലംഘിച്ചു
ഷെയ്ന്‍ 30 ലക്ഷം വാങ്ങിയശേഷം കരാര്‍ ലംഘിച്ചു, 40 ലക്ഷം ആവശ്യപ്പെട്ടു ; പുതിയ ആരോപണവുമായി ജോബി ജോര്‍ജ്

കൊച്ചി : യുവതാരം ഷെയ്ന്‍ നിഗത്തിനെതിരെ ആരോപണങ്ങളുമായി നിര്‍മാതാവ് ജോബി ജോര്‍ജ്. 30 ലക്ഷം രൂപയാണ് ചിത്രത്തിനായി ഷെയ്ന്‍ ചോദിച്ച പ്രതിഫലമെന്നും,  ചിത്രീകരണം തുടങ്ങിയപ്പോള്‍ 40 ലക്ഷം വേണമെന്ന് ഷെയ്ന്‍ ആവശ്യപ്പെട്ടതായും ജോബി പറഞ്ഞു. താന്‍ ഒരിക്കലും വധ ഭീഷണി മുഴക്കിയിട്ടില്ല. തന്റെ അവസ്ഥ പറയുകയാണ് ചെയ്തത്. സിനിമയുമായി സഹകരിക്കാതിരുന്നാല്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞിരുന്നതായും ജോബി ജോര്‍ജ് വ്യക്തമാക്കി. 

തന്റെ സിനിമ പൂര്‍ത്തിയായശേഷം മാത്രമേ താടിയും മുടിയും വെട്ടാവൂ എന്ന് കരാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ കരാര്‍ ഷെയ്ന്‍ ലംഘിച്ചു. 30 ലക്ഷം രൂപ പ്രതിഫലം വാങ്ങിയശേഷമാണ് കരാര്‍ ലംഘനം ഉണ്ടായത്. ഷെയ്ന്‍ സഹകരിച്ചിരുന്നെങ്കില്‍ 10 ദിവസം കൊണ്ട് സിനിമ പൂര്‍ത്തിയാകുമായിരുന്നു. താന്‍ ഉറങ്ങിയപ്പോഴാണ് മുടി വെട്ടിയതെന്നാണ് ഷെയ്ന്‍ പറഞ്ഞത്. സ്വന്തം മുടി വെട്ടിയത് പോലും അറിയാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. 15-ാം തീയതി തന്റെ സിനിമയുടെ രണ്ടാം ഷെഡ്യൂളിന് എത്താമെന്ന് പറഞ്ഞെങ്കിലും, രണ്ടു ദിവസം മുന്നേ വിളിച്ച് അത് 25-ാം തീയതിയിലേക്ക് ഷെയ്ന്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടതായും ജോബി ജോര്‍ജ് പറഞ്ഞു. 

'മൂന്ന് വര്‍ഷമായി സാമ്പത്തികമായി പ്രതിസന്ധിയിലാണ്. വെയില്‍ സിനിമയ്ക്കു വേണ്ടി ഇപ്പോള്‍ തന്നെ 4 കോടി 82 ലക്ഷം മുടക്കി കഴിഞ്ഞു. ലോണ്‍ എടുത്താണ് സിനിമയ്ക്കു വേണ്ടി പൈസ ഇറക്കിയത്. ഈ രീതിയില്‍ ഇനി ചിത്രം മുന്നോട്ടുപോയാല്‍ സാമ്പത്തികമായി ബാധിക്കും. അതുകൊണ്ടാണ് ഈ ചിത്രത്തിലെ നായകനോട് കൂടുതല്‍ സമയം ഈ പടവുമായി സഹകരിക്കണമെന്ന് നായകനോട് ആവശ്യപ്പെട്ടത്. സിനിമ തുടങ്ങുന്ന സമയത്ത് 30 രൂപ പ്രതിഫലം വേണമെന്നാണ് ആവശ്യപ്പെട്ടത്. പക്ഷേ കുറച്ച് അഭിനയിച്ച ശേഷം 40 ലക്ഷമാണ് ചോദിച്ചത്. 30 ലക്ഷം രൂപ ഇപ്പോള്‍ കൈപ്പറ്റി കഴിഞ്ഞു. പക്ഷേ പടം പൂര്‍ത്തിയാക്കി തന്നിട്ടില്ല. സിനിമയുമായി സഹകരിക്കാതെ പോയാല്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ജോബി പറഞ്ഞു.

സിനിമ നിര്‍മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണവുമായി ഷെയിന്‍ നിഗം ഇന്നലെ രംഗത്ത് വന്നിരുന്നു. ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു ഷെയ്‌നിന്റെ വെളിപ്പെടുത്തല്‍. മറ്റൊരു സിനിമയില്‍ അഭിനയിക്കുന്നതിനു വേണ്ടി മുടിെവട്ടി എന്നതാണ് താന്‍ ചെയ്ത കുറ്റമെന്ന് ഷെയ്ന്‍ ആരോപിക്കുന്നു. ഷെയ്ന്‍ ഇപ്പോള്‍ അഭിനയിക്കുന്ന രണ്ടു സിനിമകളില്‍ ഒന്ന് ഗുഡ്‌വില്ലിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന 'വെയിലും' വര്‍ണചിത്രയുടെ ബാനറിലെ 'ഖുര്‍ബാനി'യുമാണ്. വെയിലിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ് ഖുര്‍ബാനിയില്‍ അഭിനയിക്കുമ്പോള്‍ ഗെറ്റപ് ചേഞ്ചിന് രണ്ടു സിനിമകളുടെയും അണിയറ പ്രവര്‍ത്തകരുടെ സമ്മതത്തോടെ മുടി വെട്ടേണ്ടി വന്നു. മുടി വെട്ടി കാരക്ടര്‍ ലുക്കിനു വേണ്ടി ജെല്‍ പുരട്ടി മേക്ക് ഓവര്‍ ചെയ്ത ഫോട്ടോ വാട്‌സാപ്പില്‍ അപ്‌ലോഡ് ചെയ്തിരുന്നു. അതു കണ്ടപ്പോഴാണ് ജോബി ജോര്‍ജ്, നിജസ്ഥിതി മനസ്സിലാക്കാതെ, വെയില്‍ സിനിമയുടെ കണ്ടിന്യൂറ്റി പോയെന്നും പറഞ്ഞ് ഫോണിലൂടെ മോശമായി സംസാരിച്ച് അപമാനിച്ചത്.

സമൂഹമാധ്യമങ്ങളിലൂടെ തന്റെ കരിയറിനെതിരെ കുപ്രചരണം നടത്തുമെന്നായിരുന്നു ഒരു ഭീഷണി. ജീവിക്കാന്‍ അനുവദിക്കുകയില്ലെന്നും ജീവിപ്പിക്കുകയില്ലെന്നുമുള്ള ഭീഷണിയും ജോബി ഫോണിലൂടെ പറഞ്ഞു. ഇതിനര്‍ഥം ജോബി ജോര്‍ജ് തന്നെ വധിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നാണ്. അതിനാല്‍ തനിക്ക് എന്ത് അപകടം സംഭവിച്ചാലും അതിന്റെ എല്ലാ ഇത്തരവാദിത്തവും ജോബിക്കായിരിക്കുമെന്നും 'അമ്മ'യ്ക്കു നല്‍കിയ പരാതിയില്‍ പറയുന്നു. തെളിവായി വോയിസ് മെസേജും ഫോട്ടോകളും 'അമ്മ' ഭാരവാഹിയായ ഇടവേള ബാബുവിനു കൈമാറിയിരുന്നു. തന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള തീരുമാനം കൈക്കൊള്ളണമെന്നും പരാതിയില്‍ ഷെയ്ന്‍ ആവശ്യപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com