ചങ്ങല വലിച്ച് ട്രെയിന്‍ അരമണിക്കൂറോളം വൈകിപ്പിച്ചു: കരിഷ്മക്കും സണ്ണി ഡിയോളിനുമെതിരെ കേസ്

രാജസ്ഥാനിലെ അജ്മീര്‍ ജില്ലയില്‍ വച്ച് 2413എ അപ്ലിങ്ക് എക്‌സ്പ്രസിന്റെ അപായച്ചങ്ങല വലിച്ച്, 25 മിനിറ്റോളം ഗതാഗതം വൈകിപ്പിച്ചുവെന്നാണ് കേസ്. 
ചങ്ങല വലിച്ച് ട്രെയിന്‍ അരമണിക്കൂറോളം വൈകിപ്പിച്ചു: കരിഷ്മക്കും സണ്ണി ഡിയോളിനുമെതിരെ കേസ്

ട്രെയിനിലെ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ അര മണിക്കൂറോളം വൈകിപ്പിച്ചതിന് ബോളിവുഡ് താരങ്ങളായ കരിഷ്മ കപൂറിനും സണ്ണി ഡിയോളിനുമെതിരെ കേസ്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിന്റെ പുറത്താണ് കേസെടുത്തിരിക്കുന്നത്. സിനിമാ ചിത്രീകരണത്തിനിടെയാണ് ഇവര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ ഗതാഗതം തടസപ്പെടുത്തിയത്. 

1997ല്‍ പുറത്തിറങ്ങിയ 'ബജ്‌റംഗ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവം. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയില്‍ വച്ച് 2413എ അപ്ലിങ്ക് എക്‌സ്പ്രസിന്റെ അപായച്ചങ്ങല വലിച്ച്, 25 മിനിറ്റോളം ഗതാഗതം വൈകിപ്പിച്ചുവെന്നാണ് കേസ്. 

2009ലാണ് ഇവര്‍ക്കെതിരെ ആദ്യമായി കേസ് എടുക്കുന്നത്. തുടര്‍ന്ന് 2010 ഏപ്രിലില്‍ ഇതിനെതിരേ താരങ്ങള്‍ സെഷന്‍സ് കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയിരുന്നു. എന്നാല്‍ റെയില്‍വേ കോടതി ഇവര്‍ക്കെതിരെ വീണ്ടും കേസെടുക്കുകയായിരുന്നു. 

സണ്ണി ഡിയോളിനും കരിഷ്മ കപൂറിനും പുറമേ സ്റ്റണ്ട് മാസ്റ്റര്‍ ടിനു വര്‍മ, സതീഷ് ഷാ എന്നിവര്‍ക്കെതിരെയും റെയില്‍വേ കോടതി 2009ല്‍ സമാനമായ കേസ് എടുത്തിരുന്നു. എന്നാല്‍ ഇവര്‍ ഇതിന്റെ പേരില്‍ സെസഷന്‍സ് കോടതിയെ സമീപിച്ചിരുന്നില്ല. 

1997ല്‍ നരേനയിലെ അസിസ്റ്റന്റ് സ്‌റ്റേഷന്‍ മാസ്റ്റര്‍ ആയിരുന്ന സീതാറാം മലാകാര്‍ ആണ് സിനിമാപ്രവര്‍ത്തകര്‍ക്കെതിരേ റയില്‍വേ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് റെയില്‍വേ ആക്ടിലെ 141, 145, 146, 147 വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരേ കേസ് എടുക്കുകയായിരുന്നു. 

സെപ്റ്റംബര്‍ 24നാണ് കേസ് റെയില്‍വേ കോടതി വീണ്ടും പരിഗണിക്കുക. റെയില്‍വേ കോടതി തീരുമാനത്തിനെതിരേ താരങ്ങള്‍ സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ എകെ ജയിന്‍ മാധ്യമങ്ങളെ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com