നടൻ നീരജ് മാധവിന്റെ ദ ഫാമിലി മാന്‍ എന്ന വെബ് സീരീസിനെതിരേ ആര്‍എസ്എസ് മാസികയായ പാഞ്ചജന്യ. നീരജും ബോളിവുഡ് താരം മനോജ് ബാജ്‌പേയിയും മുഖ്യവേഷത്തിലെത്തുന്ന സീരിസിന്റെ ചില എപ്പിസോഡുകള്‍ ദേശവിരുദ്ധത പ്രചരിപ്പിക്കുന്നതാണെന്നാണ് ആരോപണം.
സിരീസിലെ എന്‍ഐഎ ഉദ്യോഗസ്ഥയായ ഒരു കഥാപാത്രം അഫ്‌സ്പ പോലുള്ള നിയമങ്ങള്‍ ഉപയോഗിച്ച് ഇന്ത്യന്‍ സ്റ്റേറ്റ് കശ്മീരിലെ ജനങ്ങളെ അടിച്ചമര്‍ത്തുകയാണെന്ന് പറയുന്നുണ്ടെന്നും തീവ്രവാദികളും ഭരണകൂടവും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത് എന്ന് ഈ കഥാപാത്രം ചോദിക്കുന്നുണ്ടെന്നും മാസികയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ പറയുന്നു.
ഇത് പോലെയുള്ള സീരീസുകളാണ് ദേശവിരുദ്ധതയും ജിഹാദും പ്രചരിപ്പിക്കുന്നതെന്നും ഇവ ഹിന്ദുക്കള്‍ക്കെതിരായ വിദ്വേഷം പരത്തുന്നതാണെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. തീവ്രവാദികള്‍ക്ക് ദയാനുകമ്പ നേടിക്കൊടുക്കുന്നവയാണ് ഇതെന്നും ലേഖനത്തിൽ പറയുന്നു.
2002ലെ ഗുജറാത്ത് കലാപത്തിന് ശേഷമാണ് ഭീകരവാദം ഉണ്ടായതെന്നാണ് പറഞ്ഞുവയ്ക്കുന്നത്. കലാപത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടയാള്‍ ഭീകരവാദിയാകുന്ന സംഭവം സിരീസിൽ അവതരിപ്പിക്കുന്നു. എന്നാൽ 300 ലധികം ഹിന്ദുക്കള്‍ കലാപത്തില്‍ കൊല്ലപ്പെട്ടിട്ടും അവരുടെയാരും തീവ്രവാദികളാകാത്തത് എന്തുകൊണ്ടാണെന്നാണ് ലേഖനത്തിൽ ചോദിക്കുന്നത്. ഇത്തരം വെബ്സീരീസുകള്‍ക്ക് പിന്നില്‍ ഇടതുപക്ഷക്കാരും കോണ്‍ഗ്രസ് അനുഭാവികളുമായ നിര്‍മ്മാതാക്കളാണെന്നും ആരോപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ