'നമുക്കിത് ഇവിടെ നിര്‍ത്താം' ; അര്‍ജുനന്‍ മാഷെക്കുറിച്ചു ചോദിച്ചപ്പോള്‍ റഹ്മാന്‍ പറഞ്ഞു, കുറിപ്പ്

'നമുക്കിത് ഇവിടെ നിര്‍ത്താം' ; അര്‍ജുനന്‍ മാഷെക്കുറിച്ചു ചോദിച്ചപ്പോള്‍ റഹ്മാന്‍ പറഞ്ഞു, കുറിപ്പ്
'നമുക്കിത് ഇവിടെ നിര്‍ത്താം' ; അര്‍ജുനന്‍ മാഷെക്കുറിച്ചു ചോദിച്ചപ്പോള്‍ റഹ്മാന്‍ പറഞ്ഞു, കുറിപ്പ്

ആര്‍ റഹ്മാന് ആദ്യമായി അവസരം തുറന്നുകൊടുത്തയാള്‍. എംകെ അര്‍ജുനന്‍ എന്ന സംഗീതകുലപതിയുടെ ചരമവാര്‍ത്തയ്ക്ക് വാര്‍ത്താ ഏജന്‍സി കൊടുത്ത തലക്കെട്ട് അതാണ്. അതുതന്നെയാണ്, പല ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായതും. എംകെ അര്‍ജുനന്‍ എന്ന മലയാളികളുടെ അര്‍ജുനന്‍ മാഷ് പക്ഷേ ഒരിക്കലും അവകാശപ്പെടാത്തതായിരുന്നു ആ വിശേഷണം. അര്‍ജുനന്‍ മാഷുടെ ചിറകിനു കീഴില്‍നിന്നു സംഗീതത്തിന്റെ പുതിയ ഉയരങ്ങളിലേക്കു പറന്നെത്തിയ റഹ്മാനോ? രണ്ട് അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് മാധ്യമ പ്രവര്‍ത്തകനായ അനൂപ് പരമേശ്വരന്‍ ഈ കുറിപ്പില്‍.

അനൂപ് പരമേശ്വരന്റെ കുറിപ്പ്:


പള്ളുരുത്തിയിലെ ആ വീട്ടിലൊരു ഹാര്‍മോണിയം ഉണ്ടായിരുന്നു. തടിയില്‍ ഇടയ്‌ക്കൊക്കെ കുത്തല്‍ വീണിട്ടുണ്ടെങ്കിലും അതില്‍ വിരല്‍വച്ചാണ് അര്‍ജുനന്‍ മാസ്റ്റര്‍ കസ്തൂരി മണക്കുന്നല്ലോ എന്ന പാട്ട് മുഴുവന്‍ പാടിയത്. ഹൃദയമുരുകി നീ കരയില്ലെങ്കില്‍ എന്ന പാട്ട് യേശുദാസ് പാടിയാലേ ശരിയാകൂ എന്നു പറഞ്ഞ് ഹാര്‍മോണിയംകൊണ്ട് ശ്രുതി മാത്രമിട്ടു. രണ്ടായിരത്തിലായിരുന്നു അത്.

പിന്നീട് ആറുവര്‍ഷത്തിനു ശേഷം 2006ലാണ്. കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നില്‍ക്കുകയാണ്. അവിടെയൊരു പെണ്ണുകാണല്‍ കഴിഞ്ഞുള്ള മടക്കമായിരുന്നു. പിന്നില്‍ നിന്നു വന്ന് ഒരാള്‍ തലയില്‍ തൊട്ടു. കയ്യിലൊരു ചെറുബാഗ്. മുണ്ട് ഒരുവശത്തുനിന്ന് താഴേക്കു വീഴാതെ കക്ഷത്തില്‍ തിരുകിയിട്ടുണ്ട്. ഒരു നാടകത്തിനു സംഗീതംകൊടുത്തുള്ള മടക്കമാണ്. പെണ്ണുകാണുമ്പോള്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ചാണ് ആദ്യത്തെ പെണ്ണുകണ്ടുവന്ന എന്നോടു സംസാരിച്ചത്. ഏറെ വര്‍ത്തമാനം പറയാത്തയാളാണ് അര്‍ജുനന്‍ മാസ്റ്റര്‍ എന്ന മുന്‍വിധി അവസാനിച്ചത് കരുനാഗപ്പള്ളി ബസ് സ്റ്റാന്ഡിലാണ്.

ഇരുപതുവര്‍ഷം മുന്‍പ് നടത്തിയ ആ അഭിമുഖത്തിലെ ഒരു എപ്പിസോഡുണ്ട്. റഹ്മാന് ഹാര്‍മോണിയം നല്‍കിയതിനെക്കുറിച്ചായിരുന്നു അത്. ആര്‍ കെ ശേഖറിന്റെ മകനെ സിനിമയിലേക്കു കൊണ്ടുവന്ന കഥ വിശദമായി തന്നെ അര്‍ജുനന്‍ മാസ്റ്റര്‍ പറഞ്ഞു. അഭിമുഖം കഴിഞ്ഞു പോകാന്‍ ഇറങ്ങുമ്പോള്‍ ഒരു തിരുത്ത്. ഞാനാണ് റഹ്മാനെ കൊണ്ടുവന്നത് എന്ന് പറയേണ്ട. ഞനല്ലെങ്കില്‍ മറ്റൊരാള്‍ വഴി റഹ്മാന്‍ വരുമായിരുന്നു. അത് ആര്‍ക്കും പിടിച്ചുകെട്ടാനാകാത്ത പ്രതിഭാസമാണ്.

2006ല്‍ കൊച്ചിയില്‍ എ.ആര്‍ റഹ്മാന്റെ വലിയൊരു ഗാനമേള. മുഖ്യസംഘാടകരില്‍ ഒരാളായ എന്‍സിപി നേതാവ് സിഎംദേവസി എ. ആര്‍ റഹ്മാന്റെ അഭിമുഖത്തിന് അവസരം സംഘടിപ്പിച്ചു തന്നു. പാട്ടുകളെക്കുറിച്ച് റഹ്്മാന്‍ ഏറെ സംസാരിച്ചു. ഒടുവില്‍ അര്‍ജുനന്‍ മാസ്റ്ററെക്കുറിച്ചുള്ള ചോദ്യം

LET US STOP IT HERE....

റഹ്മാന്‍ താജ് റസിഡന്‍സിയിലെ മുറിയിലേക്കു കയറിപ്പോയി.

അന്നൊക്കെ ഏറ്റവും കൂടുതല്‍ കേട്ടിരുന്ന പാട്ടുകളില്‍ ഒന്നാണ് ഹൃദയമുരുകി നീ കരയില്ലെങ്കില്‍....

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com