മുൻമന്ത്രിയും കേരള കോൺഗ്രസ് (ബി) നേതാവുമായ ആർ ബാലകൃഷ്ണപിള്ളയുടെ ജീവിതം ക്യാമറയ്ക്ക് മുന്നിലേക്ക്. മകനും നടനുമായ കെ ബി ഗണേഷ് കുമാർ എംഎൽഎ സംവിധാനത്തിലേക്ക് കടക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. അച്ഛനെക്കുറിച്ചുള്ള രണ്ട് ഡോക്യുമെന്ററികൾ നിർമിക്കാനാണു ഗണേഷിന്റെ തീരുമാനം. ഇതുവഴി ആറു പതിറ്റാണ്ടിലേറെയായി രാഷ്ട്രീയ, സാമൂഹികമേഖലകളിൽ നിറഞ്ഞു നിൽക്കുന്ന അച്ഛന്റെ ജീവിതത്തിലേക്ക് ഒരു തിരുഞ്ഞുനോട്ടം നടത്തുകയാണ് മകൻ.
രാഷ്ട്രീയക്കാരനായ ബാലകൃഷ്ണപിള്ളയെക്കുറിച്ചാണ് ആദ്യഭാഗം. എസ് എഫിലൂടെ (കേരള സ്റ്റുഡെന്റ്സ് ഫെഡറേഷൻ) പൊതുരംഗത്തെത്തി കോൺഗ്രസിലും കേരള കോൺഗ്രസിലും ഒട്ടേറെ പരീക്ഷണങ്ങളിലൂടെ കടന്നുപോയ അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം 45 മിനിറ്റിൽ ചുരുക്കിപ്പറയും. അരമണിക്കൂർ ദൈർഘ്യമുള്ള രണ്ടാം ഭാഗത്തിൽ മന്നത്തുപദ്മനാഭന്റെ ശിഷ്യനായി തുടങ്ങി 65 വർഷമായി തുടരുന്ന എൻഎസ്എസ് പ്രവർത്തനമാണ് പ്രമേയമാകുന്നത്.
അച്ഛന്റെ സ്കൂൾ പഠന കാലം, സമരങ്ങൾ, ജയിലിൽ പോയത്, ജയിൽമന്ത്രിയായത്... ഇങ്ങനെ സമഗ്രമായ ജീവിതചിത്രമാണ് ഉദ്ദേശിക്കുന്നതെന്നാണ് ഗണേഷ് കുമാറിന്റെ വാക്കുകൾ. രാഷ്ട്രീയജീവിതവും സാമുദായിക പ്രവർത്തനവും വെവ്വേറെ അടയാളപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്‌ഡൗൺ കഴിഞ്ഞാലുടനെ ഡോക്യുമെന്ററിയുടെ ചിത്രീകരണം തുടങ്ങും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ