കൊറോണ വൈറസ് വ്യാപനം തടയാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജീവിതം വഴിമുട്ടിയ അവസ്ഥയിൽ മോഹൻലാലിന്റെ ഫോൺ കോൾ പകർന്ന് ഊർജത്തെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് നടൻ മണിക്കുട്ടൻ. പതിനഞ്ചു വര്‍ഷത്തെ സിനിമാജീവിതത്തിനിടയില്‍ ആദ്യമായാണ് തന്നെ ലാലേട്ടൻ വിളിക്കുന്നതെന്നും ഒരു കലാകാരനെന്ന നിലയിൽ ആശ്വസിക്കാൻ ഇതിൽപരം വേറൊന്നും വേണ്ടെന്നുമാണ് താരത്തിന്റെ വാക്കുകൾ.
സിനിമയിൽ തന്റെ സുഹൃത്തുക്കളായിരുന്ന പലരും ഈ സമയങ്ങളിൽ അന്വേഷിക്കുകയോ മെസ്സേജ് അയക്കുമ്പോൾ തിരിച്ചയക്കുകയോ ചെയ്തിട്ടില്ലെന്നും മണിക്കുട്ടൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ലോക്ക്ഡൗൺ കാലഘട്ടത്തിൽ എല്ലാവരെയും പോലെ താനും ഉത്കണ്ഠയിലാണെന്നും താരം കുറിച്ചു.
മണിക്കുട്ടന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നന്ദി ലാലേട്ടാ!! ആ കരുതലിനും സ്നേഹത്തിനും!!!
ലോക്ക്ഡൗൺ കാലഘട്ടത്തിൽ ശാരീരികമായും മാനസികമായും സാമ്പത്തികമായും എല്ലാവരേയും പോലെ ഞാനും ഉത്കണ്ഠയിലാണ്. സിനിമകൾ ചെയ്യുന്നത് കുറവാണെങ്കിലും സ്റ്റേജ് ഷോ, സിസിഎൽ ക്രിക്കറ്റ് മുതലായ പലതും ആണ് നമ്മുടെ ദൈനംദിനചിലവുകൾക്ക് സഹായിക്കുന്നത്. ഈ കാലഘട്ടത്തിൽ സ്റ്റേജ് ഷോയും മത്സരങ്ങളും ഒക്കെ അനിശ്ചിതമായി നീളുന്ന അവസ്ഥയാണ്. അന്നന്നുള്ള വരുമാനത്തിൽ ജീവിക്കുന്നവരുടെ, വരുമാനം മുട്ടിനിൽക്കുന്ന സാഹചര്യം എനിക്കൂഹിക്കാൻ കഴിയും.
ഒരു struggling artist (struggling star അല്ല) എന്ന നിലയിൽ ഞാൻ സിനിമയിൽ എന്റെ സുഹൃത്തുക്കളായിരുന്ന പലരും ഈ സമയങ്ങളിൽ എന്നെ കുറിച്ച് അന്വേഷിക്കുകയോ ഞാൻ മെസ്സേജ് അയക്കുമ്പോൾ തിരിച്ചയക്കുകയോ ചെയ്തിട്ടില്ല, ഒരു പക്ഷെ അവരിൽ പലരും ഇതേഅവസ്ഥയിലൂടെ കടന്നു പോകുന്നവരായിരിക്കാം . ഈ വിഷമ ഘട്ടത്തിൽ ആ പ്രാർത്ഥന കണ്ടിട്ടാണോ എന്നറിയില്ല ഞാൻ ഏറ്റവും ആരാധിക്കുന്ന നമ്മുടെ അഭിമാനമായ ലാലേട്ടൻ എന്നെ വിളിക്കുകയും എന്റെയും മാതാപിതാക്കളെയും സഹോദരങ്ങളെയും പറ്റി അന്വേഷിക്കുകയും ചെയ്തു. കഴിഞ്ഞ പതിനഞ്ചു വർഷത്തെ സിനിമാജീവിതത്തിനിടയിൽ എന്നെ ഇത് വരേ അദ്ദേഹം നേരിട്ട് ഫോണിൽ വിളിച്ചിട്ടില്ല. ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ്മ കൂടിയായ ഈസ്റ്റർ ദിനമായിരുന്ന ഇന്ന് വന്ന ആ കാളിലേ ശബ്ദത്തിലെ സ്നേഹം ആ കരുതൽ പുതിയ ഊർജം പകർന്നു നൽകുന്ന ഒന്നാണ്. എനിക്കാശ്വസിക്കാൻ ഇതിൽപരം വേറൊന്നും വേണ്ട ഒരു കലാകാരനെന്ന നിലയിൽ. നമ്മളതിജീവിക്കും
#StaySafe #Breakthechain
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ