സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തി ബോളിവുഡ് നടൻ രാജീവ് ഖണ്ഡേല്‍വാള്‍. പഴയകലത്തെ മികച്ച സംവിധായകരിലൊരാളിൽ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ചാണ് താരം തുറന്നു പറഞ്ഞത്. തനിക്ക് സിനിമയിലേക്ക് ഓഫർ തരാമെന്ന് പറഞ്ഞ് റൂമിലേക്ക് വിളിപ്പിച്ചെന്നും അദ്ദേഹവുമായുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയിൽ തന്നെ കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് വ്യക്തമായെന്നുമാണ് രാജീവ് പറയുന്നത്.
താൻ സ്വവർഗാനുരാഗിയല്ല എന്ന് വ്യക്തമാക്കിയിട്ടും വീണ്ടും സമീപിച്ചുകൊണ്ടിരുന്നു എന്ന് താരം കൂട്ടിച്ചേർത്തു. 'പഴയ കാലത്തെ മികച്ച സംവിധായകരില്‍ ഒരാള്‍ ആയിരുന്നു അദ്ദേഹം. അദ്ദേഹം എനിക്ക് ഒരു സിനിമയുടെ ഓഫര്‍ തന്നു. അന്നു ഞാന്‍ സിനിമകള്‍ ചെയ്തു തുടങ്ങിയിട്ടില്ല. പിന്നീട് ഒരു ദിവസം അദ്ദേഹമെന്നെ ഓഫീസില്‍ നിന്നും വിളിച്ച് അയാളുടെ റൂമിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു. ഞാന്‍ മുറിയിലെത്തി. എന്നോടു ഇരിക്കാന്‍ പറഞ്ഞു. കഥ പറയാനല്ല പകരം ഒരു പാട്ടിനെ ചുറ്റിപ്പറ്റിയുള്ള സിനിമയില്‍ അഭിനയിക്കാമോ എന്നു തീരുമാനിക്കൂവെന്നു പറഞ്ഞു. അദ്ദേഹവുമായുളള രണ്ടാമത്തെ കൂടിക്കാഴ്ച്ചയില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് എനിക്ക് മനസ്സിലായി. വീണ്ടും അദ്ദേഹത്തിന്റെ മുറിയിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു. ഞാന്‍ വിസമ്മതിച്ചു. എന്നെ കാത്ത് എന്റെ കാമുകി ഇരിക്കുന്നുണ്ടെന്നു വരെ പറഞ്ഞു നോക്കി. അതിലൂടെ താൻ സ്വവർഗാനുരാഗിയല്ലെന്ന് അദ്ദേഹത്തിന് മനസിലായി. പിന്നീട് ഒരു ചെറിയ ബജറ്റ് സിനിമയില്‍ ഞാന്‍ അഭിനയിക്കാനിരിക്കെ, രണ്ടു സിനിമകളുടെ ഓഫറുമായി അയാള്‍ വീണ്ടും വന്നു. എന്റെ ചെറിയ ബജറ്റ് ചിത്രവുമായി സംതൃപ്തനാണെന്നും ഇതു ചെയ്യുമെന്നും ഞാന്‍ പറഞ്ഞു. പിന്നീട് അദ്ദേഹത്തിന്റെ സിനിമയ്ക്ക് എന്തു സംഭവിച്ചു എന്ന് എനിക്കറിയില്ല. രാജീവ് വ്യക്തമാക്കി.
ഇത് ആദ്യമായിട്ടല്ല ഒരു നടൻ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നു പറയുന്നത്. ടി.വി സീരിയല്‍ താരമായി ശ്രദ്ധിക്കപ്പെട്ട രാജീവ് ആമിര്‍ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ശെയ്താന്‍, ടേബിള്‍ നമ്പര്‍ 21, സാമ്രാട്ട് ആന്റ് കോ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ