കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ സഹോദരി രംഗോലിയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തത്. മതസ്പർധ വളർത്തുന്ന ട്വീറ്റുകൾ പോസ്റ്റ് ചെയ്തതിനായിരുന്നു നടപടി. ഇപ്പോൾ രംഗോലിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ജ്വല്ലറി ഡിസൈനർ ഫറ ഖാൻ അലി. മുസ്ലീങ്ങൾക്കെതിരെ എപ്പോഴും രംഗോലി വിഷം പരത്തുകയാണ് എന്നാണ് ഫറ പറഞ്ഞത്.
സ്വന്തം അഭിപ്രായം പറയാൻ രംഗോലിക്ക് അവകാശമുണ്ട്. എന്നാൽ ആളുകളെ ആക്രമിക്കുന്നത് ശരിയല്ല എന്നാണ് ഫറ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. 'ഞാൻ റിപ്പോർട്ട് ചെയ്തതിന് ശേഷം അവർ എന്നെ ബ്ലോക്ക് ചെയ്തു. അഭിപ്രായങ്ങൾ പറയാൻ അവർക്ക് അവകാശമുണ്ട്. എന്നാൽ ഭീകരമായ കാര്യങ്ങൾ പറഞ്ഞ് ആളുകളെ ആക്രമിക്കുകയാണ്. അവർ പറയുന്നതെല്ലാം ശരിയല്ല. ഞാൻ രംഗോലിയുടെ ട്വീറ്റ് മാത്രമാണ് റിപ്പോർട്ട് ചെയ്തത്. മുസ്ലീങ്ങൾക്കെതിരെ എപ്പോഴും വിഷം പരത്തുകയാണ് അവർ. എന്തിനാണെന്ന് അറിയില്ല'- ഫറ പറഞ്ഞു.
എല്ലാ മതത്തിലും നല്ലതും ചീത്തയുമായ ആളുകളുണ്ട്. മതത്തിന്റെ പേരിൽ ആരും കൊല്ലപ്പെടരുത്. മതസ്പർധ വളർത്തി ആളുകളെ കൊല്ലിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടിയെടുക്കണം എന്ന് ഫറ പറയുന്നു. '
കൊറോണ വൈറസ് ബാധിച്ച് ഒരു ജമാഅത്തി മരിച്ചതിനു പിന്നാലെ അവരുടെ കുടുംബാംഗങ്ങളെ പരിശോധിക്കാന്‍ ചെന്ന ഡോക്ടര്‍മാരെയും പോലീസിനെയും അവര്‍ ആക്രമിച്ചെന്നു. ഈ മുല്ലമാരെയും സെക്കുലാര്‍ മാധ്യമങ്ങളെയും നിരത്തി നിര്‍ത്തി വെടിവെച്ചു കൊല്ലണം', എന്നായിരുന്നു കഴിഞ്ഞ ദിവസം രംഗോലി ട്വീറ്റില്‍ കുറിച്ചത്. ഇതിന് പിന്നാലെയാണ ട്വിറ്റർ അക്കൗണ്ട് നഷ്ടപ്പെട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ