'എന്നെപ്പോലൊരു ചെറിയ നടനും നിങ്ങളുടെ മനസിൽ സ്ഥാനമുണ്ടോ, എന്തൊരു മനുഷ്യനാ ലാലേട്ടാ നിങ്ങൾ'; കുറിപ്പുമായി സന്തോഷ് കീഴാറ്റൂർ

'ലാലേട്ടൻ വിളിച്ച് സുഖവിവരങ്ങൾ അന്വേഷിച്ചു. അമ്മയോട് കുറെ നേരം സംസാരിച്ചു'
'എന്നെപ്പോലൊരു ചെറിയ നടനും നിങ്ങളുടെ മനസിൽ സ്ഥാനമുണ്ടോ, എന്തൊരു മനുഷ്യനാ ലാലേട്ടാ നിങ്ങൾ'; കുറിപ്പുമായി സന്തോഷ് കീഴാറ്റൂർ

ലോക്ക്ഡൗണിനിടയിൽ കണ്ണൂർ ജില്ലയിലെ വാളന്റിയറായെത്തി നടൻ സന്തോഷ് കീഴാറ്റൂർ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ സന്തോഷിനെ തേടി സൂപ്പർതാരം മോഹൻലാലിന്റെ ഫോൺ വിളി എത്തിയിരിക്കുകയാണ്. നടന്റെയും കുടുംബത്തിന്റേയും സുഖവിവരം അന്വേഷിച്ചുകൊണ്ടാണ് മോഹൻലാൽ വിളിച്ചത്. ചെറിയ വേഷങ്ങളിൽ മാത്രം അഭിനയിച്ചിട്ടുള്ള തന്നെപ്പോലുള്ള ചെറിയ നടൻ ലാലേട്ടന്റെ മനസ്സിലുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് താരം ഫേയ്സ്ബുക്കിൽ കുറിച്ചു. തന്റെ സ്വപ്നപദ്ധതിയെക്കുറിച്ച് ഒരിക്കൽ പറഞ്ഞിരുന്നെന്നും അത് ഓർത്തെടുത്ത് തന്നോട് ചോദിച്ചു എന്നാണ് സന്തോഷ് കീഴാറ്റൂർ പറയുന്നത്. സൂപ്പർഹിറ്റ് ചിത്രം പുലിമുരുകനിൽ മോഹൻലാലിന്റെ മകനായിട്ട് സന്തോഷ് എത്തിയിരുന്നു. 

സന്തോഷ് കീഴാറ്റൂരിന്റെ പോസ്റ്റ് വായിക്കാം

ഇന്നത്തെ സന്ധ്യ മറക്കാൻ പറ്റില്ല. മകൻ (പുലിമുരുകൻ) അച്ഛനെ വിളിച്ച് സുഖവിവരം അന്വേഷിച്ചു. മലയാളത്തിന്‍റെ അഭിമാനം, പത്മശ്രീ മോഹൻലാൽ, നമ്മുടെയൊക്കെ പ്രിയപ്പെട്ട ലാലേട്ടൻ വിളിച്ച് സുഖവിവരങ്ങൾ അന്വേഷിച്ചു. അമ്മയോട് കുറെ നേരം സംസാരിച്ചു. എന്താ പറയാ, സന്തോഷം അടക്കാൻ പറ്റുന്നില്ല. മലയാള സിനിമയിൽ കുറച്ചു കാലമേ ആയിട്ടുള്ളു ഞാൻ. ചെറിയ ചെറിയ വേഷങ്ങളിൽ മാത്രം അഭിനയിച്ചു വരുന്നു. ലാലേട്ടന്‍റെ മനസ്സിലൊക്കെ എന്നെപ്പോലൊരു ചെറിയ നടന് സ്ഥാനം ഉണ്ടാവുക എന്നതിൽപ്പരം സന്തോഷം എന്താ വേണ്ടത്. 

എന്‍റെ സ്വപ്നപദ്ധതിയെപ്പറ്റി (നാടക ആംഫി തീയേറ്റർ ) ഒരു തവണ ലാലേട്ടനോട് പറഞ്ഞിരുന്നു. അതിന്‍റെ നിർമ്മാണത്തെപ്പറ്റി അടക്കം ഈ സമയത്ത് ഓർത്ത് ചോദിക്കുന്നു. നാടകത്തെക്കുറിച്ച് അന്വേഷിക്കുന്നു. എന്തൊരു മനുഷ്യനാ ലാലേട്ടാ നിങ്ങള്.. ലവ് യൂ ലാലേട്ടാ. സംസാരത്തിൽ മുഴുവൻ സ്നേഹവും കരുതലും. അതെ ലാലേട്ടാ, ഈ ഇരുണ്ട കാലത്തെ നമ്മൾ അതിജീവിക്കും. മറക്കില്ല ലാലേട്ടാ, ഇന്നത്തെ ഫോൺ വിളിക്ക് ഒരു മഴ നനഞ്ഞ സുഖമുണ്ട്. ലോക മലയാളികൾ കാത്തിരിക്കുന്നു കുഞ്ഞാലിമരക്കാരെ, ,റാമിനെ, എമ്പുരാനെ, ബറോസിനെ.. അണിയറയിൽ ഒരുങ്ങുന്ന നിരവധി നടന വിസ്മയങ്ങൾ കാണാൻ. ഈ ദുരിത സമയത്ത് മലയാള സിനിമയിലെ പ്രിയപ്പെട്ട താരങ്ങളായ ജയസൂര്യ, വിജയരാഘവൻ ചേട്ടൻ, സലിംകുമാർ, നന്ദുഏട്ടൻ, സിദ്ധിക്ക, കൃഷ്ണപ്രസാദ് തുടങ്ങിയവരൊക്കെ വിളിച്ച് സുഖവിവരം അന്വേഷിക്കുന്നു. സഹപ്രവർത്തകരോടുള്ള കരുതൽ.. ഒരു പാട് സ്നേഹം പ്രിയപ്പെട്ടവരെ. നമ്മളീ കാലത്തെ അതിജീവിക്കും. മലയാള സിനിമ പൂർവ്വാധികം ശക്തിയോടെ മുന്നേറും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com