ഷാർജ; കൊറോണ പടർന്നു പിടിക്കുന്നതിനിടയിൽ ഫേയ്സ്ബുക്കിലൂടെ മതവിദ്വേഷം പരത്തിയെന്ന് ആരോപിച്ച് മലയാളി വ്യവസായിയും സിനിമാ സംവിധായകനുമായ സോഹൻ റോയിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ആരോപണം ശക്തമായതോടെ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സോഹൻ റോയ്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡ്ഢി ജന്മം എന്ന കവിതയുടെ മുഖചിത്രമാണ് വ്യാപക പ്രതിഷേധനത്തിന് ഇടയാക്കിയത്.
പള്ളിയില്‍ നിന്ന് പുറത്തുവരുന്ന മുസ്ലിം വേഷധാരികളുടെ ചിത്രമാണ് കവിതയ്ക്കായി ഉപയോഗിച്ചത്. മതനേതാവിന് പിന്നില്‍ കണ്ണു കെട്ടിയ അനുയായികളെയാണ് ഇതില്‍ ചിത്രീകരിച്ചിരുന്നത്. മതഭാഷിയുടെ നിര്‍ദേശാനുസരണം അണുക്കള്‍ നാട്ടില്‍ പരത്തുന്നുവെന്നും കവിതയില്‍ കുറിച്ചിരുന്നു. നിസാമുദ്ദീന്, കോവിഡ്, നിസാമുദ്ദീന്‍ കൊറോണ കേസ് തുടങ്ങിയ ഹാഷ്‍ടാഗുകൾക്കൊപ്പമായിരുന്നു പോസ്റ്റ്. ഫേസ്‍ബുക്ക് പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്തു.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് സംവിധായകൻ ക്ഷമാപണം നടത്തിയത്. തന്റെ ഗ്രാഫിക് ഡിസൈനറിന് പറ്റിയ പിഴവാണെന്നും ദുരുദ്ദേശപരമായിരുന്നെല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നു. സംഭവിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. അറിയാതെ ആരുടെയെങ്കിലും മതവികാരം വ്രണപ്പെടുത്തിയെങ്കില്‍ ക്ഷമ ചോദിക്കുന്നു. വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ