കാക്കനാട് മണിക്കകടവിലുള്ള ഫ്ലാറ്റിലാണ് നടി മഞ്ജു പത്രോസും കുടുംബവും. ലോക്ക്ഡൗൺ നാളിലെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ച് ലൈവിൽ എത്തിയ താരം ഇതിനിടയിൽ തനിക്ക് സംഭവിച്ച ഒരു അബദ്ധവും പങ്കുവച്ചു. ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ശരിയായി പാലിക്കുന്നുണ്ട് എന്ന് വിചാരിച്ചിരുന്ന തനിക്ക് അറിവില്ലായ്മ കൊണ്ട് ഉണ്ടായ അബദ്ധം ആർക്കും സംഭവിക്കരുതെന്ന് പറഞ്ഞാണ് അക്കാര്യം താരം പങ്കുവച്ചിരിക്കുന്നത്.
വീട്ടിലേയ്ക്കുള്ള സാധനങ്ങൾ മേടിക്കാനായി താമസിക്കുന്ന ഫ്ലാറ്റിൽ നിന്ന് ഒന്നരക്കിലോമീറ്റർ അകലെയുള്ള ചെറിയൊരു സൂപ്പർമാർക്കറ്റിലേക്ക് പോയതിനിടയിലാണ് സംഭവം. ഡ്രൈവിങ് അറിയില്ലാത്തതിനാൽ അച്ഛന്റെ കൂടെ പോകാൻ തീരുമാനിക്കുകയായിരുന്നു. വണ്ടിയെടുത്ത് കുറച്ചുദൂരം ചെന്നപ്പോൾ പൊലീസ് ചെക്ക് പോസ്റ്റ്. വണ്ടിയിൽ രണ്ട് പേരുള്ളതിനാൽ അവർ തടഞ്ഞു. ഭക്ഷണസാധനങ്ങൾ മേടിക്കാൻ വേണ്ടി പുറത്തിറങ്ങിതാണെന്നും അതുകൊണ്ടാണ് രണ്ട് പേർ വന്നതെന്നും പറഞ്ഞെങ്കിലും ഈ സമയത്ത് രണ്ട് പേർ പോകാന്‍ പറ്റില്ലെന്ന് പൊലീസ് പറഞ്ഞു.
സത്യവാങ് മൂലം ഉണ്ടോ എന്ന് ചോദിച്ചു. അതും എന്റെ കൈയിൽ ഉണ്ടായിരുന്നില്ല. സാധനങ്ങൾ മേടിക്കാൻ പോകാൻ സത്യവാങ് മൂലം വേണമെന്ന് എനിക്ക് അറിയില്ലായിരുന്നു. സാധനങ്ങൾ മേടിക്കാൻ ലിസ്റ്റ് എഴുതി അച്ഛന്റെ കൈയിൽ കൊടുത്തുവിട്ടാൽ മതിയെന്ന് അവർ പറഞ്ഞു. അപ്പോഴാണ് അക്കാര്യം ഞാനും ഓർത്തത്. തനിക്ക് പറ്റിയ അബദ്ധം അപ്പോഴാണ് മനസ്സിലായതെന്നും ശ്രദ്ധക്കുറവ് കൊണ്ടാണ് അങ്ങനെയൊരു അബദ്ധം പറ്റിയതെന്നും ലൈവ് വിഡിയോയിൽ മഞ്ജു പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ