ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ചർച്ചയാവുകയാണ്. കിമ്മിന്റെ ആരോഗ്യനില വളരെ മോശമാണെന്നും മസ്തിഷ്ക മരണം സംഭവിച്ചെന്നുമെല്ലാം പറഞ്ഞ് നിരവധി റിപ്പോർട്ടുകളാണ് വരുന്നത്. അതിനൊപ്പം ഉത്തരകൊറിയയുടെ അടുത്ത ഭരണാധികാരിയാവും എന്ന ചർച്ചകളും ചൂടുപിടിക്കുന്നുണ്ട്. കിമ്മിന്റെ സഹോദരി കിം യോ ജോങ്ങാവും അടുത്ത ഭരണാധികാരിയെന്നാണ് അഭ്യൂഹങ്ങൾ.
കിമ്മിന്റെ കാലം കഴിഞ്ഞാലും ഉത്തരകൊറിയയിലെ ഏകാധിപത്യം അവസാനിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. കിമ്മിനോളമോ അതിൽകൂടുതലോ ക്രൂരയാണ് കിം യോ ജോങ് എന്നാണ് പറയപ്പെടുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് അവരെക്കുറിച്ചുള്ള സംവിധായകൻ രാം ഗോപാൽ വർമയുടെ ട്വീറ്റാണ്. കിമ്മിനേക്കാൾ ക്രൂരയാണ് സഹോദരിയെന്നും ലോകം കാണാൻ പോകുന്ന ആദ്യത്തെ വില്ലത്തിയായിരിക്കും അവരെന്നുമാണ് അദ്ദേഹം കുറിക്കുന്നത്.
''കിം ജോങ് ഉന്‍ മരണപ്പെട്ടാല്‍ സഹോദരി ഭരണമേറ്റെടുക്കുമെന്നാണ് അഭ്യൂഹങ്ങൾ. എന്നാല്‍ അവര്‍ അയാളെക്കാള്‍ ക്രൂരയാണെന്നാണ് കേള്‍ക്കുന്നത്. സന്തോഷവാര്‍ത്ത എന്തെന്നാല്‍ ലോകത്തിന് ആദ്യമായി ഒരു പെണ്‍ വില്ലനെ കിട്ടും. ഒടുവില്‍ ജെയിംസ് ബോണ്ട് സത്യമാകും- രാം ഗോപാൽ വർമ കുറിച്ചു. എന്തായാലും അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ ചർച്ചകൾ സജീവമാവുകയാണ്.
ശനിയാഴ്ച നടന്ന വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മറ്റിയിൽ 31 കാരിയായ കിം യോ ജോങിനെ ഭരണനേതൃത്വത്തിലേക്കു കൊണ്ടുവരാനൊരുങ്ങുന്നതായാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി അവരെ പോളിറ്റ് ബ്യൂറോ അംഗമായി നിയമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ