'എന്നെയും അനൂപിനെയും വെറുത്തോളൂ, ഞങ്ങളുടെ അച്ഛന്മാരെ വലിച്ചിഴയ്ക്കരുത്'; മാപ്പ് പറഞ്ഞ് ദുൽഖർ സൽമാൻ 

സിനിമയിലെ 'പ്രഭാകരാ' എന്ന ഡയലോ​ഗാണ് പ്രശ്നങ്ങൾക്ക് കാരണം
'എന്നെയും അനൂപിനെയും വെറുത്തോളൂ, ഞങ്ങളുടെ അച്ഛന്മാരെ വലിച്ചിഴയ്ക്കരുത്'; മാപ്പ് പറഞ്ഞ് ദുൽഖർ സൽമാൻ 

ത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത് നടൻ ദുൽഖർ സൽമാൻ നിർമ്മിച്ച ചിത്രമാണ് വരനെ ആവശ്യമുണ്ട്. തിയറ്ററുകളിൽ വലിയ വിജയമായ ചിത്രത്തിനുനേരെ ഇപ്പോൾ ചില ആരോപണങ്ങൾ വ്യാപകമാകുകയാണ്. സിനിമയിലെ 'പ്രഭാകരാ' എന്ന ഡയലോ​ഗാണ് പ്രശ്നങ്ങൾക്ക് കാരണം. ഇത് എല്‍ടിടിഇ നേതാവായിരുന്ന വേലുപ്പിള്ള പ്രഭാകരനെ അധിക്ഷേപിക്കുന്നതാണെന്നാണ് ആരോപണം. ഈ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ദുൽഖർ. 

സിനിമയിൽ സുരേഷ് ​ഗോപിയുടെ കഥാപാത്രം പ്രഭാകരൻ എന്ന പേര് നായയെ നോക്കി വിളിക്കുന്നതാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഈ പ്രയോ​ഗം പട്ടണപ്രവേശം എന്ന പഴയ മലയാള ചിത്രത്തിന്റെ റഫറൻസ് ആണെന്നും മലയാളികൾക്ക് പരിചിതമായ ഒരു തമാശ പ്രയോ​ഗമാണ് ഇതെന്നും താരം വിശദീകരിച്ചു. സിനിമയുടെ തുടക്കത്തിൽ പരാമർശിക്കുന്നതുപോലെ ചിത്രത്തിൽ ജീവിച്ചിരിക്കുന്നതോ മരിച്ചതുമായ ആരെ കുറിച്ചും പരാമർശിക്കുന്നില്ല. സിനിമ കാണാതെയാണ് പലരും അഭിപ്രായം പറയുന്നതെന്നും ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു.  

ദുൽഖറിന്റെ ഫേസ്ബുക്ക് കുറിപ്പ്

വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ 'പ്രഭാകരന്‍' തമാശ തമിഴ്‌നാട്ടുകാരെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണെന്ന് നിരവധി പേര്‍ ശ്രദ്ധയിൽപ്പെടുത്തി. അത് ബോധപൂര്‍വമല്ല. പട്ടണപ്രവേശം എന്ന ഒരു പഴയ സിനിമയിലെ രംഗത്തിന്റെ റഫറന്‍സ് ആണത്. പ്രഭാകരന്‍ എന്നത് കേരളത്തില്‍ പൊതുവായുള്ള പേരാണ്. അതുകൊണ്ടുതന്നെ സിനിമയുടെ തുടക്കത്തില്‍ വ്യക്തമാക്കിയതുപോലെ ജീവിച്ചിരിക്കുന്നതോ മരണപ്പെട്ടതോ ആയ ആരെയെങ്കിലും കുറിച്ച് എടുത്തിട്ടുള്ളതല്ല ആ സിനിമ. പലരും സിനിമ കാണാതെയാണ് പ്രതികരിക്കുന്നതും വിദ്വേഷം പരത്തുന്നതും. എന്നെയും അനൂപിനെയും വെറുക്കുന്നത് മനസ്സിലാക്കാം. ദയവായി അത് ഞങ്ങളില്‍ തന്നെ നില്‍ക്കട്ട. ഞങ്ങളുടെ അച്ഛന്‍മാരെയും സിനിമയിലെ മുതിര്‍ന്ന അഭിനേതാക്കളെയും ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. ഇതുമൂലം വിഷമിച്ച നല്ലവരും ദയാലുക്കളുമായ തമിഴ് ജനതയോട് ഞാൻ മാപ്പ് ചോദിക്കുന്നു. എന്റെ സിനിമകളിലൂടെയോ വാക്കുകളിലൂടെയോ ആരെയെങ്കിലും വിഷമിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. അത് തീര്‍ച്ചയായും തെറ്റിദ്ധാരണ മാത്രമാണ്. 
നിങ്ങളിൽ ചിലർ ഞങ്ങളോടൊപ്പം ഞങ്ങളുടെ കുടുംബാം​ഗങ്ങളോടും അസഭ്യവും ഭീഷണിപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതുമായ രീതിയിൽ പെരുമാറി. അത് അങ്ങനെയാകരുതായിരുന്നു എന്ന് ഞാൻ ആ​ഗ്രഹിക്കുന്നു., പട്ടണപ്രവേശം എന്ന സിനിമയിലെ ദൃശ്യങ്ങൾക്കൊപ്പം ദുൽഖർ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com