കോവിഡ് 19 രോഗബാധിതരുടെ ചികിത്സയ്ക്കായി രക്തത്തിലെ പ്ലാസ്മ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ച് ഗായിക കനിക കപൂർ. ഇതിനായി ലഖ്നൗവിലെ കിങ് ജോർജ് മെഡിക്കൽ സർവകലാശാലയിലെ അധികൃതരെ കനിക സമീപിച്ചതായാണ് റിപ്പോർട്ട്. കനികയുടെ രക്ത സാമ്പിളുകൾ ആശുപത്രിയിൽ പരിശോധനയ്ക്കായ് നൽകിയിട്ടുണ്ട്. പരിശോധനാഫലം അനുകൂലമായാൽ കോവിഡ് ചികിത്സയ്ക്കായ് ഗായികയുടെ പ്ലാസ്മ സ്വീകരിക്കുമെന്ന് കെജിഎംയു മെഡിക്കൽ കോളജിലെ രക്തകൈമാറ്റ വിഭാഗം മേധാവി തൂലിക ചന്ദ്ര അറിയിച്ചു.
പ്ലാസ്മ നൽകാൻ താത്പര്യം പ്രകടിപ്പിച്ച് കനിക സ്വയം താത്പര്യം പ്രകടിപ്പിക്കുകയായിരുന്നെന്നും തൂലിക പറഞ്ഞു. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് അടക്കമുളള പരിശോധനകൾ നടത്തിയതിന് ശേഷം മാത്രമേ പ്ലാസ്മ സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുകയൊള്ളും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബോളിവുഡ് സെലിബ്രിറ്റിമാരിൽ ആദ്യം കോവിഡ് ബാധ സ്ഥിരീകരിച്ച വ്യക്തിയാണ് കനിക. കോവിഡ് പോസ്റ്റീവ് ആയതോടെ രണ്ടാഴ്ചയിലധികം ചികിത്സയിലായിരുന്നു. ലഖ്നൗവിലെ സഞ്ജയ്ഗാന്ധി പോസ്റ്റ്ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ചികിത്സയിൽ കഴിഞ്ഞത്. വിദേശത്തു നിന്നും മടങ്ങിയെത്തിയതിനു ശേഷം ക്വാറന്റീനിൽ കഴിയേണ്ടതിനു പകരം വിരുന്നുകളിൽ പങ്കെടുത്തതിനു കനികയ്ക്കെതിരെ കേസെടുത്തിരുന്നു. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരുമടക്കം പങ്കെടുത്ത പാർട്ടിയിൽ കനികയുടെ സാന്നിധ്യമുണ്ടായിരുന്നു.
കനികയുടെ ആറാം ഘട്ട പരിശോധനയിൽ ഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ആശുപത്രി വിട്ടത്. 21 ദിവസം ക്വാറന്റീനിൽ കഴിയണമെന്ന കർശന നിർദേശമുള്ളതിനാൽ ലഖ്നൗവിലെ വീട്ടിൽ മാതാപിതാക്കൾക്കൊപ്പം കഴിയുകയാണ് കനിക ഇപ്പോൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ