ബോളിവുഡിന് അപ്പുറത്തേക്ക് വളർന്ന പ്രതിഭയായിരുന്നു ഇർഫാൻ ഖാൻ. ഇന്ത്യൻ സിനിമയുടെ അന്താരാഷ്ട്ര മുഖം. ദ വാരിയര്‍, ദ് നേയിംസേയ്ക്ക്, ദ് ഡാര്‍ജിലിങ് ലിമിറ്റഡ്, അക്കാദമി അവാര്‍ഡിനര്‍ഹമായ ലൈഫ് ഓഫ് പൈ, സ്ലംഡോഗ് മില്ല്യണയര്‍, ന്യൂയോര്‍ക്ക്; ഐ ലവ് യൂ, ദ് അമേസിങ് സ്‌പൈഡര്‍മാന്‍, ജുറാസിക്ക് വേള്‍ഡ്, ഇന്‍ഫെര്‍ണോ എന്നിവയാണ് അദ്ദേഹത്തിന്റെ ഹോളിവുഡ് ചിത്രങ്ങൾ. അതിൽ സ്ലം ഡോഗ് മില്യണയറും ലെെഫ് ഓഫ് പെെയും ഓസ്കാർ പുരസ്കാര വേദിയിൽ തിളങ്ങി.
ലോക ക്ലാസിക്കുകളിൽ ഒന്നായ ജുറാസിക് പാർക്കിന്റെ നാലാം ഭാഗം ജുറാസിക് വേൾഡിൽ സൈമണ്‍ മര്‍സാനി എന്ന കഥാപാത്രമായി ഇർഫാൻ എത്തിയപ്പോൾ ഒരു മധുര പ്രതികാരം കൂടിയാണ് അന്ന് പൂവണിഞ്ഞത്. പണ്ട് ജുറാസിക് പാർക്ക് കാണാൻ ടിക്കറ്റെടുക്കാൻ പണമില്ലാതെ വിഷമിച്ച അതേ മനുഷ്യൻ പിന്നീട് ആ ചിത്രത്തിന്റെ തുടർച്ചയിൽ കേന്ദ്ര കഥാപാത്രമായി തന്നെ എത്തി. അതിനെ നിയോഗമെന്നാണോ വിളിക്കേണ്ടത്.
എല്ലാ അർഥത്തിലും സിനിമയെ വെല്ലുന്ന ട്രാജിക് ആന്റിക്ലൈമാക്സോടെയാണ് ഇർഫാൻ വിട പറയുന്നത്. കോവിഡ് രോഗബാധയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ രണ്ട് നഷ്ടങ്ങളാണ് അവസാന ദിവസങ്ങളില്‍ ഇര്‍ഫാന് സമ്മാനിച്ചത്. തുടര്‍ന്ന് ചികിത്സയ്ക്കായി ലണ്ടനിലേയ്ക്ക് പോകാനിരിക്കെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതും അന്താരാഷ്ട്ര വിമാന സര്‍വീസുകളെല്ലാം റദ്ദാക്കപ്പെട്ടതും. ഇതോടെ ലണ്ടന്‍ യാത്ര മുടങ്ങി. ചികിത്സയും. ആരോഗ്യ സ്ഥിതി വളരെ മോശമായ സ്ഥിതിയിലായിരുന്നു തുടർ ചികിത്സ മുടങ്ങുന്നത്.
അമ്മയുടെ മരണത്തിന്റെ രൂപത്തിലായിരുന്നു രണ്ടാമത്തെ ആഘാതം. ഇക്കഴിഞ്ഞ ദിവസമാണ് ഇര്‍ഫന്റെ മാതാവ് സയേദ ബീഗം മരിച്ചത്. ജയ്പൂരിലായിരുന്നു 95കാരിയായ സയേദയുടെ മരണം. എന്നാല്‍, മുംബൈയിലായിരുന്ന ഇര്‍ഫന് ലോക്ക്ഡൗണ്‍ കാരണം വീട്ടിലെത്തി അമ്മയെ ഒരു നോക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല. പോരാത്തതിന് ആരോഗ്യ സ്ഥിതി അതീവ ഗുരുതരവും. മുംബൈയിലിരുന്ന് വീഡിയോ കോള്‍ വഴിയാണ് അമ്മയുടെ അവസാന ചടങ്ങുകള്‍ ഇർഫാൻ കണ്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ