ഇര്‍ഫാന് ഖാന്റെ അപ്രതീക്ഷിത മരണത്തിന്റെ ആഘാതത്തിലാണ് ബോളിവുഡ് ലോകം. പ്രിയ സുഹൃത്തിനെ അനുസ്മരിച്ച് നടൻ അനുപം ഖേർ വികാരഭരിതമയൊരു വീഡിയോ പങ്കിട്ടു. ഇർഫാന്റെ വിയോഗത്തിൽ പതറിയിരിക്കുകയാണ് താനെന്ന് കണ്ണീരോടെ അനുപം ഖേര്‍ പറയുന്നു. ട്വിറ്ററിലിട്ട വീഡിയോയിലാണ് അനുപം ഖേർ സുഹൃത്തിനെ അനുസ്മരിക്കുന്നത്.
53 മരണപ്പെടേണ്ട ഒരു വയസല്ലെന്നും ഇര്‍ഫാന്റെ മരണം വളരെ നേരത്തെ ആയിപ്പോയെന്നും അനുപം ഖേർ പറയുന്നു. അദ്ദേഹം ഇനി നമ്മോടൊപ്പം ഇല്ലെന്ന സത്യം വിശ്വസിക്കാന്‍ ഇനിയും വര്‍ഷങ്ങളെടുക്കുമെന്നും അദ്ദേഹത്തിന്റെ ഭാര്യയുടെയും മക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അനുപം ഖേര്‍ വീഡിയോയില്‍ പറയുന്നു. ഇങ്ങനെയല്ല താങ്കള്‍ ഞങ്ങളെ അനുഭവിപ്പിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം കരഞ്ഞുകൊണ്ട് പറയുന്നു.
ആത്മസുഹൃത്തും നാടക സ്‌കൂളില്‍ ജൂനിയറും ആയിരുന്നു ഇര്‍ഫാനെന്നും നടന്‍ പറയുന്നു. ഇന്ത്യന്‍ സിനിമയ്ക്കു മാത്രമല്ല, ലോക സിനിമയ്ക്കു തന്നെ വലിയൊരു നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് മുംബൈ അന്ധേരിയിലെ കോകിലബെന്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് നടന്റെ മരണം. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടര്‍ന്ന് അദ്ദേഹം വിദേശത്ത് ചികിത്സ തേടിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ