ഒരുപാട് സ്വപ്നങ്ങൾ കണ്ടാണ് പലരും സിനിമയിലേക്ക് വരുന്നത്. എന്നാൽ എല്ലാവർക്കും സിനിമയിൽ തിളങ്ങാനാവണം എന്നില്ല. ഇപ്പോൾ തന്റെ ആദ്യ സിനിമയുടെ പരാജയമുണ്ടാക്കിയ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറയുകയാണ് കഥാകൃത്തും സഹസംവിധായകനുമായ വിഷ്ണുരാജ്. ഓർമയിൽ ഒരു ശിശിരം എന്ന സിനിമയിലാണ് വിഷ്ണുരാജ് പ്രവർത്തിച്ചത്. ചിത്രം റിലീസ് ചെയ്ത് ഒരു വർഷം പൂർത്തിയാകുമ്പോഴാണ് പ്രതികരണം. സിനിമയുടെ പരാജയം എല്ലാവരേയും മോശമായി ബാധിച്ചു. രണ്ടാമത്തെ സിനിമയ്ക്കായി ഒരു നിർമാതാവിനെ സമീപിച്ചപ്പോൾ ആദ്യ സിനിമയുടെ അവസ്ഥ നിന്റെ അടുത്ത സിനിമയ്ക്കും വരുമോ എന്ന് അദ്ദേഹം ചോദിച്ചെന്നും പിന്നീട് മറ്റൊരു പ്രൊഡ്യൂസറെ സമീപിക്കാൻ പേടിയായെന്നുമാണ് വിഷ്ണു കുറിച്ചത്.
വിഷ്ണുരാജ് ഫേയ്സ്ബുക്കിൽ കുറിച്ചു
ഒരു കൊല്ലം...സ്വപ്നത്തിലേക്കുള്ള ആദ്യപടി വെച്ചിട്ട് ഒരു കൊല്ലമായി..."ഓർമയിൽ ഒരു ശിശിരം" എന്റെ ഹൃദയത്തോടും ജീവിതത്തോടും ചേർന്ന് നിൽക്കുന്ന കഥ...എന്റെ കഥ...എന്റെ ആദ്യ സിനിമ.
കഥാകൃത്തായും അസിസ്റ്റന്റ് ഡയറക്ടറായും വേഷപകർച്ച നടത്തിയ ചിത്രം...മധുരമുള്ളതും കയ്പുള്ളതുമായ മറക്കാൻ പറ്റാത്ത ഒരുപാട് അനുഭവങ്ങൾ തന്ന ചിത്രം...നന്ദി പറഞ്ഞാലും തീരാത്ത അത്രേയും സഹായം ചെയ്ത കുറച്ചുപേർ,ആരുടെയൊക്കെ പേര് വിട്ടുപോയാലും ഒരിക്കലും മറക്കാൻ പറ്റാത്ത രീതിയിൽ എന്നെ സഹായിച്ച ഞങ്ങളുടെ പ്രൊഡക്ഷൻ House... "Maqtro Pictures"...ഒരു സിനിമ പരമ്പര്യവുമില്ലാത്ത ഒരു പരിചയക്കാരുമില്ലാതെ കേറി വന്ന എന്നെയും എന്റെ കഥയെയും വിശ്വസിച്ച് പണം മുടക്കിയവർ..,സംവിധാനം സ്വപനമാണ് എന്നറിഞ്ഞപ്പോൾ അസിസ്റ്റന്റ് ഡയറക്ടറായി അവസരം വാങ്ങി തന്നവർ...ഒരുപാട് കണക്കുകൂട്ടലുകൾ മനസ്സിൽ കണക്കൂകൂട്ടിയാണ് ഞങ്ങളെല്ലാവരും സിനിമ റിലീസ് ചെയ്തത്...നിർഭാഗ്യവശാൽ എല്ലാം തകർന്നടിഞ്ഞു, തീയേറ്ററിൽ വലിയ പരാജയമായി ഞങ്ങളുടെ ഈ കൊച്ചു സിനിമ,അത് ഞങ്ങളെയെല്ലാവരെയും മോശമായി തന്നെ ബാധിച്ചു.
ആദ്യ സിനിമയുടെ പരാജയം നമ്മളെ മുന്നോട്ടുള്ള പ്രായണത്തെ ബാധിക്കരുത് എന്നു വിചാരിച്ച് മുന്നോട്ട് പോയി..ഒരു പ്രൊഡ്യൂസറെ സമീപിച്ചപ്പോൾ ആദ്യം അദ്ദേഹത്തിന് എന്റെ സിനിമ മനസ്സിലായില്ല...പിന്നെ ഡീറ്റൈൽഡ് ആയിട്ട് പറഞ്ഞപ്പോൾ പുള്ളിക്ക് മനസ്സിലായി എന്നിട്ട് പുള്ളി ആദ്യം പറഞ്ഞ ഡയലോഗ് ഇതായിരുന്നു...
"ആ സിനിമയുടെ അവസ്‌ഥ ഇനി നിന്റെ അടുത്ത സിനിമയ്ക്കും വരോ...'
പുള്ളി കോമഡി ആയിട്ട് പറഞ്ഞതാണെങ്കിലും അതെനിക്ക് കൊണ്ടു...അങ്ങനെ ഒന്നു രണ്ടു പ്രോജക്ട് ചർച്ചകളിൽ മാത്രമായി ഒതുങ്ങി.പിന്നീട് ഇതേ കാര്യം പറഞ്ഞു വേറൊരു പ്രൊഡ്യൂസറിന്റെ അടുത്ത് പോകാൻ ഒരു പേടി...അതിന്റെ കൂട്ടത്തിൽ വേറെ കുറച്ചു സ്വകാര്യ സാമ്പത്തിക പ്രശ്നങ്ങൾ വന്നതുകൊണ്ട് വേറെ ജോലി നോക്കേണ്ടി വന്നു...സിനിമ മോഹം കാരണം ഒന്നിലും ക്ലച്ച് പിടിക്കാൻ പറ്റിയില്ല..അപ്പോഴാണ് സിനിമയുടെ ഡിജിറ്റൽ പതിപ്പ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്.അതിനു ശേഷം വളരെ നല്ല അഭിപ്രായങ്ങൾ ആണ് കിട്ടിയത്...അതു വീണ്ടും മുന്നോട്ട് പോകാൻ ഊർജം നൽകി...
വീണ്ടും എഴുതാൻ തുടങ്ങി...എന്താകും എങ്ങനെയാകും എന്നൊന്നുമറിയില്ല...എന്തായാലും ഒന്നുകൂടി ഓടിനോക്കാം...ഇപ്പൊ എല്ലാവരും പറയുന്ന പോലെ..
"ചേലോർടെ റെഡിയാവും ചേലോർടെ റെഡിയാവൂല... ന്റേത് ഇപ്പൊ റെഡിയായില്ല...ന്നാലും ഞമ്മക്ക് ഒരു കൊയ്പ്പുല്ലാ..."
അതുകൊണ്ട് സ്വപ്നത്തിന്റെ പുറകെ പോകാൻ തന്നെ തീരുമാനിച്ചു... ജയിക്കും വരെ പോരാടാനാണ് തീരുമാനം...വീണ്ടും നല്ല പുതുമയുള്ള സിനിമയുമായി നിങ്ങളുടെ മുന്നിൽ എത്താൻ പറ്റും എന്ന പ്രതീക്ഷയോടെ...
സ്നേഹപൂർവ്വം
വിഷ്ണുരാജ്.N.R
NB:-ഈ ഒരവസരത്തിൽ പാട്ടുകാരിയെ പറ്റി പരാമർശിക്കാതെയിരിക്കാൻ സാധിക്കില്ല...അങ്ങനെ ഒരാള്‍ ജീവിതത്തിൽ വന്നതുകൊണ്ടാണ് എനിക്ക് ഈ സിനിമ തന്നെ ചെയ്യാൻ സാധിച്ചത്...സിനിമയിലെ പോലെതന്നെ ഭാവിയിൽ ഞാൻ ഒരു ഡയറക്ടർ ആകുകയാണെങ്കിൽ അതിൽ ഒരു പാട്ട് ഞാൻ നിനക്കായി മാറ്റി വെക്കും...(നീ അത് സ്വീകരിക്കില്ലെന്നറിയാം എന്നാലും എന്റെ ഒരു മനസമാധാനത്തിന്...)
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ