'ചില കമന്റുകൾ കാണുമ്പോൾ അമ്മയ്ക്ക് സങ്കടം വരും, എന്നെ ബാധിക്കാറില്ല'; കുട്ടി നയൻതാര പറയുന്നു

പല ഫോട്ടോഷൂട്ടിന് താഴെയും നല്ലതും ചീത്തയുമായ കമന്റുകൾ വരാറുണ്ട്
'ചില കമന്റുകൾ കാണുമ്പോൾ അമ്മയ്ക്ക് സങ്കടം വരും, എന്നെ ബാധിക്കാറില്ല'; കുട്ടി നയൻതാര പറയുന്നു

കിലുക്കം കിലുകിലുക്കത്തിലൂടെ മലയാളികളുടെ മനസു കവർന്ന കുട്ടിത്താരമാണ് നയൻതാര ചക്രവർത്തി. നയൻതാര ഇപ്പോൾ പഴയ കുട്ടിക്കുറിമ്പി അല്ല. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ ​ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരെ അമ്പരപ്പിക്കുകയാണ്. അതിനൊപ്പം സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണത്തിനും താരം ഇരയാവുന്നുണ്ട്. കുട്ടിത്താരത്തിന്റെ ചിത്രങ്ങൾക്ക് മോശം കമന്റുകൾ പോസ്റ്റ് ചെയ്യുന്നവർ നിരവധിയാണ്. എന്നാൽ ഇതൊന്നും തന്നെ ബാധിക്കാറില്ലെന്നാണ് നയൻതാര പറയുന്നത്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചിൽ. ‍‍

'ഞാനും അച്ഛനുമമ്മയും ചേർന്നാണ് എന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. പല ഫോട്ടോഷൂട്ടിന് താഴെയും നല്ലതും ചീത്തയുമായ കമന്റുകൾ വരാറുണ്ട്. അത്തരം നെ​ഗറ്റീവ് കമന്റുകളൊന്നും എന്നെ ഇതുവരെയും ബാധിച്ചിട്ടേയില്ല. നമ്മൾ എന്താണ് ചെയ്യുന്നതെന്ന് നമുക്കറിയാലോ. മറ്റുള്ളവരെ ബോധിപ്പിക്കേണ്ട ആവശ്യമില്ല, അതുപോലെ മറ്റുള്ളവർ എന്താണ് പറയുന്നതെന്നും നോക്കേണ്ട ആവശ്യമില്ല. അമ്മയ്ക്കൊക്കെ ചില കമന്റുകൾ കാണുമ്പോൾ സങ്കടം വരാറുണ്ട്. ചിലത് ഡിലീറ്റ് ചെയ്ത് കളയാറുമുണ്ട്. അത്തരം കമന്റുകളോട് ഞാനിന്നേവരെ പ്രതികരിച്ചിട്ടില്ല. അത്രയ്ക്കും മോശം കമന്റ് ആണെങ്കിൽ ഡിലീറ്റ് ചെയ്യുമെന്നേയുള്ളൂ. അതല്ലാതെ അവരുടെ കാഴ്ച്ചപ്പാട് മാറ്റേണ്ട കാര്യം എനിക്കില്ല. അവരെന്താണ് വിചാരിക്കുന്നതെന്ന് വച്ചാൽ അങ്ങനെ തന്നെ ആയിക്കോട്ടെ.'- നയൻതാര പറഞ്ഞു.

ലേഡി സൂപ്പർസ്റ്റാർ നയൻതാരയെ കണ്ടുമുട്ടിയ കാര്യവും കുട്ടിനയൻതാര പറഞ്ഞു. കുസേലൻ സിനിമയിൽ നയൻതാരയ്ക്കും രജനികാന്തിനും ഒപ്പം കുഞ്ഞ് നയൻതാരയും വേഷമിട്ടിരുന്നു. തന്നെ ആദ്യം കണ്ടപാടെ ”ആഹാ നീയാണല്ലേ എന്റെ പേര് മോഷ്ടിച്ചത്” എന്നായിരുന്നു ചേച്ചി പറഞ്ഞത്. തന്റെ വീട്ടുകാരിട്ട പേരാണെന്നും അതിനാൽ പേര് മാറ്റില്ലെന്നും താരം വ്യക്തമാക്കി. പ്ലസ് ടുവിന് എല്ലാ വിഷയങ്ങൾക്കും എപ്ലസ് വാങ്ങി നയൻതാര വാർത്തയിൽ നിറഞ്ഞിരുന്നു. ഇനി നായികയായി സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് താരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com