കൊറോണ വ്യാപനത്തെ തുടർന്ന് ഭൂരിഭാഗം പേരുടേയും ജീവിതം വീടുകളിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. യാത്ര മോഹങ്ങളെല്ലാം മാറ്റിവെച്ച് കൂട്ടിലിട്ട പോലെ ജീവിക്കുന്നവരും നിരവധിയാണ്. കോവിഡ് ഭീതിക്കിടയിൽ ആദ്യമായി നടത്തിയ യാത്രയെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് നടിയും മോഡലും ട്രാവൽവ്ലോഗറുമായ ഷെനാസ് ട്രഷറിവാല. അഞ്ച് മാസത്തിന് ശേഷമുമുള്ള ഷെനായയുടെ ആദ്യ യാത്രയാണ് ഇത്. വിദേശികളുടെ സ്വദേശികളുടെയും ഫേവറേറ്റ് ട്രാവൽ ഡെസ്റ്റിനേഷനായ ഗോവയിലേക്കായിരുന്നു താരത്തിന്റെ യാത്ര.
യാത്രയുടെ ചെറിയ വിഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് താരം വിശേഷങ്ങൾ കുറിച്ചത്. കൂടു തുറന്നു വിട്ട പക്ഷിയാണ് താൻ എന്നായിരുന്നു താരത്തിന്റെ പ്രതികരണം. കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ഗോവയിലേക്കുള്ള യാത്ര വളരെ അധികം സുരക്ഷിതമാണ് എന്നാണ് താരം പറയുന്നത്.
കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റുമായാണ് ഗോവയിൽ പ്രവേശിക്കാനാവുകയുള്ളൂ. അതു റിസൽട്ടുമായി 48 മണിക്കൂറിനുള്ളിൽ ഗോവയിൽ എത്തണം. സഞ്ചാരികൾക്കായി ഗോവ തുറന്നു കൊടുത്തെങ്കിലും ടൂറിസ്റ്റുകൾ അധികമില്ലെന്നും തെരുവുകൾ വിജനമാണെന്നുമാണ് ഷെനാസ് പറയുന്നത്. ഭൂരിഭാഗം റെസ്റ്റോറന്റുകളും ഹോട്ടലുകളും അടച്ചിരിക്കുകയാണ്, എന്നാൽ ചിലത് തുറന്നിട്ടുണ്ട്. വഴിയിലെല്ലാം ആരും ഇല്ലെന്നും അതിനാൽ കൂടുതൽ രസകരമാണെന്നും ഷെനാസ് കുറിച്ചിട്ടുണ്ട്.
അഞ്ച് മാസത്തിന് ശേഷം ആദ്യമായി യാത്ര പോകുന്നതിന്റെ സന്തോഷവും ഷെനാസ് വ്യക്തമാക്കുന്നുണ്ട്. എവിടേക്കും യാത്ര പോകാനാകാതെ അഞ്ചുമാസത്തോളം വീടിനുള്ളിൽ കഴിയുകയായിരുന്നു. രക്ഷപ്പെട്ട് സ്വാതന്ത്ര്യം കണ്ടെത്തിയ ഒരു തടവുകാരനെപ്പോലെയാണിപ്പോൾ തനിക്ക് തോന്നുന്നതെന്നാണ് താരം പറയുന്നത്. കൂടാതെ കൂട്ടിൽ നിന്ന് ഒരു പക്ഷിയെ തുറന്നുവിട്ടതുപോലെയുണ്ടെന്നും സുഹൃത്തുക്കൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്ന വിഡിയോ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ