മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാർക്കെതിരെ അസഭ്യ വർഷം. കൂപ്പർ ആശുപത്രിയിലെ ആ അഞ്ച് ഡോക്ടർമാരുടെ മൊബൈൽ ഫോണുകളിലേക്ക് ഇപ്പോൾ നിരന്തരം വിളിച്ചാണ് അധിക്ഷേപം ചൊരിയുന്നത്. ഡോക്ടർമാരുടെ ലൈസൻസ് റദ്ദാക്കി കൊലപാതകക്കുറ്റം ചുമത്തണമെന്നും ആശുപത്രി അടച്ചുപൂട്ടണമെന്നുമാണ് ആവശ്യം.
ഡോക്ടർമാർ കൈക്കൂലി വാങ്ങി ആത്മഹത്യ ആണെന്നു തെറ്റായി വിധിയെഴുതി എന്ന് കാണിച്ച് ഡോക്ടർമാരുടെ ഫോൺ നമ്പറുകൾ സമൂഹമാധ്യമങ്ങളിൾ ആരോ പ്രചരിപ്പിച്ചിരുന്നു. മണിക്കൂറുകൾക്കുള്ളിൽ ഇതിന്റെ സ്‌ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.
സമൂഹമാധ്യമങ്ങളിൽ നിന്ന് നമ്പർ കിട്ടിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ ഡോക്ടർമാരെ വിളിച്ചു അസഭ്യം പറഞ്ഞു തുടങ്ങി. ആശുപത്രിയുടെ ലാൻഡ് ലൈൻ നമ്പരിലേക്കും കോളുകൾ വരുന്നുണ്ട്. ഈ കോളുകൾ റെക്കോർഡ് ചെയ്തും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നു കരുതി ഡോക്ടർമാർ പരാതി നൽകിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പൊലീസിൽ പരാതി നൽകാനുള്ള ഒരുക്കത്തിലാണു ഡോക്ടർമാരുടെ സംഘടന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ