നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തോടെ ബോളിവുഡിൽ നെപ്പോട്ടിസത്തേക്കുറിച്ചും മാഫിയയെക്കുറിച്ചുമുള്ള ചർച്ചകൾ സജീവമാവുകയാണ്. സംവിധായകൻ മഹേഷ് ഭട്ടും സുശാന്തിന്റെ കാമുകി റിയ ചക്രബർത്തിയുമാണ് പ്രധാനമായും സംശയത്തിന്റെ നിഴലിൽ നിൽക്കുന്നത്. കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് പുറത്തുവന്നതും വലിയ ചർച്ചയായിരുന്നു. ഇരുവരും തമ്മിലുള്ള ശക്തമായ ബന്ധം വെളിപ്പെടുത്തുന്നതായിരുന്നു സന്ദേശം. അതിന് പിന്നാലെ അന്തരിച്ച നടി ജിയ ഖാനുമായുള്ള മഹേഷ് ഭട്ടിന്റെ വിഡിയോയാണ് വൈറലാവുന്നത്.
ജിയോ ഖാനെ ചേർത്തുപിടിച്ചുകൊണ്ട് സംസാരിക്കുന്ന മഹേഷ് ഭട്ടിന്റേതാണ് വിഡിയോ. 2004–ൽ ഷൂട്ട് ചെയ്ത വിഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. അന്ന് ജിയാ ഖാന് പതിനാറ് വയസു മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. 2007ൽ രാം ഗോപാൽ വര്‍മ ചിത്രം നിശബ്ദിലൂടെയാണ് ജിയ ഖാൻ അഭിനയരംഗത്തെത്തുന്നത്. 2004ല്‍ റിലീസ് ചെയ്ത തുംസ നഹിൻ ദേഖ എന്ന ഇമ്രാൻ ഹാഷ്മി ചിത്രത്തിൽ നായികയായി ആദ്യം തീരുമാനിച്ചിരുന്നത് ജിയയെയായിരുന്നു. മഹേഷ് ഭട്ടിന്റെ സഹോദരൻ മുകേഷ് ഭട്ട് ആയിരുന്നു ഈ സിനിമ നിർമിച്ചത്.
2013 ലാണ് ജിയാ ഖാൻ ആത്മഹത്യ ചെയ്യുന്നത്. തുടർന്ന് താരത്തിന്റെ കാമുകനും നടനുമായ സൂരജ് പഞ്ചോളിയാണ് മരണത്തിന് പിന്നിലെന്ന് ആരോപണം ഉയർന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ കേസ് തള്ളുകയായിരുന്നു. സുശാന്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ പ്രമുഖർക്കെതിരെ രൂക്ഷ വിമർശനവുമായി ജിയയുടെ അമ്മ രംഗത്തെത്തിയിരുന്നു. മഹേഷ് ഭട്ടിനെതിരെയും രൂക്ഷ വിമർശനം നടത്തിയിരുന്നു.
സുശാന്തിന്റേയും ജിയയുടേയും മരണത്തിൽ സമാനതകളുണ്ടെന്നാണ് റാബിയ പറഞ്ഞത്. സ്‌നേഹം നടിച്ച് കൂടെ ക്കൂടുന്ന കാമുകന്‍/ കാമുകി. അതിന് ശേഷം അവരുടെ വീട്ടുകാരില്‍ നിന്ന് അകറ്റുന്നു. പിന്നീട് പണം തട്ടിയെടുക്കുന്നു. മാനസികമായി തളര്‍ത്തി കടന്നുകളയുന്നു. ജിയ കടുത്ത വിഷാദരോഗിയായിരുന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ പലരും ശ്രമിച്ചിരുന്നു. അതില്‍ ഒരാളാണ് മഹേഷ് ഭട്ട്. അവളുടെ സംസ്‌കാരചടങ്ങില്‍ എത്തിയ അദ്ദേഹം ജിയയ്ക്ക് വിഷാദരോഗമുണ്ടായിരുന്നു എന്ന് പറഞ്ഞു. മകള്‍ക്ക് അങ്ങനൊരു രോഗം ഇല്ലെന്ന് ഞാന്‍ മറുപടി നല്‍കി. എന്നോട് മിണ്ടാതിരിക്കാനാണ് അന്ന് അദ്ദേഹം പറഞ്ഞത്. പതിനാറാം വയസ്സില്‍ എന്റെ മകള്‍ അയാളുടെ കീഴില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചതു മുതല്‍ അയാള്‍ എന്നെ ഭയപ്പെടുത്തുകയായിരുന്നു. അവളെ ഒറ്റയ്ക്ക് വിട്ടേക്കാന്‍ എന്നോട് നിരന്തരം പറയുമായിരുന്നു- അവർ കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ