റിലീസ് ചെയ്ത് രണ്ട് വർഷത്തിന് ശേഷം അനൂപ് മേനോൻ നായകനായെത്തിയ എൻറെ മെഴുതിരി അത്താഴങ്ങളെ പ്രശംസിച്ച് സംവിധായകൻ ജിത്തു ജോസഫ്. തെറ്റിദ്ധരിപ്പിക്കപ്പെട്ടതു കൊണ്ടും മുൻവിധികൊണ്ടുമാണ് സിനിമ കാണാതിരുന്നത് എന്നാണ് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചത്. ഒരു മനോഹരമായ പ്രണയചിത്രമാണെന്നും ജിത്തു ജോസഫ് പറയുന്നത്. അനൂപ് മേനോന്റെ തിരക്കഥയും സൂരജിന്റെ സംവിധാനത്തേയും പ്രശംസിക്കാനും മറന്നില്ല. ചിത്രം കാണാൻ രണ്ടു വർഷം വൈകിയതിന് മുഴുവൻ അണിയറക്കാരോടും ക്ഷമയും ചോദിക്കുന്നതായും അദ്ദേഹം കുറിച്ചു. അനൂപ് മേനോനും മിയയും പ്രധാന വേഷത്തിൽ എത്തിയ എന്റെ മെഴുകുതിരി അത്താഴങ്ങൾ 2018 ലാണ് റിലീസ് ചെയ്തത്.
ജിത്തു ജോസഫിന്റെ കുറിപ്പ് വായിക്കാം
നമ്മുടെയൊക്കെ ജീവിതത്തിൽ ചില മുൻവിധികൾ കൊണ്ട് ചിലതിനെതിരെ നമ്മൾ മുഖം തിരിക്കും. പിന്നീട് നമുക്ക് തെറ്റി എന്നറിയുമ്പോഴുള്ള ജാള്യത. അങ്ങനെ ഒരു മാനസികാവസ്ഥയിലാണ് ഞാനിപ്പോൾ. തെറ്റിദ്ധരിപ്പിക്കപ്പെട്ടതു കൊണ്ടും മുൻവിധികൊണ്ടും ഞാൻ കാണാതിരുന്ന ഒരു സിനിമ 'എൻറെ മെഴുതിരി അത്താഴങ്ങൾ'. ഒരു മനോഹരമായ പ്രണയചിത്രം. മനോഹരമായ തിരക്കഥയ്ക്ക് അനൂപ് മേനോന് അഭിനന്ദനങ്ങൾ. വിശേഷിച്ചും അദ്ദേഹം എഴുതിയിരിക്കുന്ന സംഭാഷണങ്ങൾ. സംവിധായകൻ സൂരജിൻറെ മനോഹരമായ അവതരണം. ഞാൻ ഈ ചിത്രത്തിൻറെ ഓരോ ഭാഗവും ആസ്വദിച്ചു. വളരെ സ്വാഭാവികതയുള്ള ചിത്രം. ഒരു വലിയ സല്യൂട്ടിനൊപ്പം മുഴുവൻ അണിയറക്കാരോടും ക്ഷമയും ചോദിക്കുന്നു (കാണാൻ രണ്ട് വർഷം വൈകിയതിന്)
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ