സെക്സ്, വയലൻസ്, അധോലോകം; സ്വന്തം ജീവിതം സിനിമയാക്കാൻ ആർജിവി; വലിയ വിവാദമാകുമെന്ന് മുന്നറിയിപ്പ്

മൂന്ന് ഭാ​ഗങ്ങളിലായി ആറ് മണിക്കൂർ ദൈർഘ്യമുള്ള ചിത്രമാണ് ഒരുങ്ങുന്നത്
സെക്സ്, വയലൻസ്, അധോലോകം; സ്വന്തം ജീവിതം സിനിമയാക്കാൻ ആർജിവി; വലിയ വിവാദമാകുമെന്ന് മുന്നറിയിപ്പ്

കൊറോണ വ്യാപനത്തെ തുടർന്ന് സിനിമ രം​ഗം നേരിടുന്ന പ്രതിസന്ധിയൊന്നും ബാധിക്കാത്ത സം‌വിധായകനാണ് രാം ​ഗോപാൽ വർമ. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ ഒട്ടനവധി സിനിമകളാണ് ആർജിവി പ്രഖ്യാപിച്ചത്. അതിൽ ചിലത് റിലീസ് ചെയ്യുകയും ചെയ്തു. ഇപ്പോൾ അദ്ദേഹം നടത്തിയിരിക്കുന്ന പ്രഖ്യാപനം കുറച്ച് വ്യത്യസ്തമാണ്. തന്റെ സ്വന്തം ജീവിതം സിനിമയാക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം ആരാധകരെ അറിയിച്ചത്. 

മൂന്ന് ഭാ​ഗങ്ങളിലായി ആറ് മണിക്കൂർ ദൈർഘ്യമുള്ള ചിത്രമാണ് ഒരുങ്ങുന്നത്. താരത്തിന്റെ ചെറുപ്പകാലം മുതലുള്ള കാര്യങ്ങൾ ഇതിൽ ഉൾപ്പെടുത്തുന്നുണ്ട്. മൂന്നാം ഭാ​ഗത്തിൽ രാം  ​ഗോപാൽ വർമ തന്നെയാണ് നായകനായി എത്തുന്നത്. തന്റെ ജീവിതത്തെക്കുറിച്ചുള്ള സിനിമയ്ക്ക് കഥ എഴുതുന്നതും അദ്ദേഹം തന്നെയാണ്.  നവാഗതനായ ദൊരസൈ തേജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  മൂന്ന് ഭാഗങ്ങളുടെ പേരുകളും അവയുടെ ഉള്ളടക്കവും ട്വിറ്ററിലൂടെ പുറത്തുവിട്ടു. 

രാം ഗോപാല്‍ വര്‍മ്മയ്ക്ക് 20 വയസ്സുണ്ടായിരുന്നപ്പോഴത്തെ കാലമാണ് പരമ്പരയിലെ ആദ്യ ചിത്രത്തില്‍. രാമു എന്ന് പേരിട്ടിരിക്കുന്ന ഈ ഭാഗത്തില്‍ ഒരു പുതുമുഖമായിരിക്കും രാം ഗോപാല്‍ വര്‍മ്മയെ അവതരിപ്പിക്കുക. വിജയവാഡയിലെ കോളെജ് ദിനങ്ങളും ആദ്യം ചിത്രം ശിവ സംവിധാനം ചെയ്യുന്നതുമൊക്കെ ആദ്യ ചിത്രത്തില്‍ ഉള്‍പ്പെടും. രാം ഗോപാല്‍ വര്‍മ്മ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ചിത്രം പെണ്‍കുട്ടികളും അധോലോകനേതാക്കളും അമിതാഭ് ബച്ചനുമൊക്കെയുള്ള തന്‍റെ മുംബൈ ജീവിതം ആയിരിക്കും. മറ്റൊരു നടനായിരിക്കും ഊ ഭാഗത്തിലെ നായകന്‍.

'ആര്‍ജിവി- ദി ഇന്‍റലിജന്‍റ് ഇഡിയറ്റ്' എന്ന് പേരിട്ടിരിക്കുന്ന മൂന്നാം ചിത്രത്തില്‍ രാം ഗോപാല്‍ വര്‍മ്മ തന്‍റെ നായകനെ അവതരിപ്പിക്കും. തന്‍റെ പരാജയങ്ങളെക്കുറിച്ചും ദൈവം, രതി, സമൂഹം എന്നിവയെക്കുറിച്ചുള്ള തന്‍റെ ചിന്തകളെക്കുറിച്ചുമാവും മൂന്നാം ഭാഗമെന്നും രാം ഗോപാല്‍ വര്‍മ്മ പറയുന്നു. ഇതൊരു വിവാദമായിരിക്കുമെന്ന മുന്നറിയിപ്പ് അദ്ദേഹം നൽകുന്നുണ്ട്. ബൊമ്മകു ക്രിയേഷന്‍സിന്‍റെ ബാനറില്‍ ബൊമ്മകു മുരളി ആണ് നിര്‍മ്മാണം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് വൈകിട്ട് പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com