രഞ്ജിത്ത് ശങ്കറും പൃഥ്വിരാജും ഒന്നിച്ച അർജുനൻ സാക്ഷി മികച്ച അഭിപ്രായം നേടിയ ചിത്രമാണ്. എന്നാൽ വലിയൊരു ചോദ്യത്തിനുള്ള ഉത്തരം അവശേഷിച്ചാണ് ചിത്രം അവസാനിച്ചത്. യഥാർത്ഥ അർജുനൻ ആരാണ്? സത്യത്തിനു വേണ്ടി പോരാടാൻ ഒരുങ്ങുന്ന നമ്മൾ ഓരോരുത്തരും അർജുനന്മാർ ആണെന്ന് ചിത്രം പഞ്ഞുവെക്കുന്നത്. എന്നാൽ ഫിറോസ് മൂപ്പന്റെ കൊലപാതകത്തിന് സാക്ഷിയായ, പത്രാധിപർക്ക് കത്തയച്ച ആ വ്യക്തി ആരാണ് എന്നറിയാനുള്ള ആകാംക്ഷ ഇപ്പോഴും പ്രേക്ഷകരിൽ അവശേഷിക്കുന്നുണ്ട്. രഞ്ജിത്ത് ശങ്കറിന്റെ അവസാന ഫേയ്സ്ബുക്ക് പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ അതിന് തെളിവാണ്.
അർജുനൻ പത്രാധിപർക്ക് അയക്കുന്ന ചിത്രമാണ് രഞ്ജിത്ത് ശങ്കർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അടിക്കുറിപ്പൊന്നുമില്ലാതെയാണ് കത്ത് പോസ്റ്റ് ചെയ്തത്. എന്നാൽ അർജുനൻ ആരാണെന്ന് വെളിപ്പെടുത്തണം എന്ന ആവശ്യവുമായി ആരാധകർ എത്തി. ഫിറോസ് മൂപ്പന്റെ അച്ഛൻ ഡോക്ടർ മൂപ്പനായിരുന്നു അർജുനൻ എന്നായിരുന്നു രഞ്ജിത്തിന്റെ മറുപടി. എന്നാൽ പ്രേക്ഷകരുടെ സംശയം അപ്പോഴും തീർന്നില്ല. മൂപ്പന്റെ മരണത്തിന് ശേഷം അർജുനന്റെ പേരിൽ വീണ്ടും കത്തു വരുന്നുണ്ടല്ലോ എന്നും അത് എങ്ങനെയാണെന്നുമായിരുന്നു അവരുടെ ചോദ്യം.
അതിന് പിന്നാലെയാണ് തന്റെ മനസിലുണ്ടായിരുന്ന അർജുനൻ കഥാപാത്രത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. ഡോക്ടർ മൂപ്പൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുമ്പോൾ റോയിയോട് താനാണ് അർജുനൻ എന്ന് വെളിപ്പെടുത്തും. അദ്ദേഹത്തിന് വേണ്ടി പിന്നീട് റോയ് അർജുനൻ ആകുന്നതാണ്. ആ രഹസ്യം അവരിൽ ഒതുങ്ങും എന്നാണ് അദ്ദേഹം കുറിച്ചത്.
ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തകരിലൊരാളായ വിനോദ് ഷൊർണൂർ തന്റെ ശേഖരത്തിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന കത്ത് ആകസ്മികമായി കണ്ടെത്തുകയും രഞ്ജിത്തിന് അയച്ചുകൊടുക്കുകയും ചെയ്യുകയായിരുന്നു. ഒരു കൗതുകത്തിന്റെ പേരിലാണ് രഞ്ജിത് അത് തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവയ്ച്ചത്. അദ്ദേഹത്തിന് നന്ദി പറയാനും രഞ്ജിത്ത് മറന്നില്ല. 2011 ലാണ് അർജുനൻ സാക്ഷി റിലീസ് ചെയ്തത്. റോയ് മാത്യു എന്ന പ്രധാന കഥാപാത്രമായി പൃഥ്വിരാജാണ് എത്തിയത്. ഡോക്ടർ മൂപ്പന്റെ റോളിൽ ജഗതി ശ്രീകുമാറായിരുന്നു. ആൻ അഗസ്റ്റിൻ, ബിജു മേനോൻ, മുകേഷ് തുടങ്ങിയ നിരവധി പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ