ലോക്ക്ഡൗണിൽ മണ്ണിലേക്ക് ഇറങ്ങിയ താരങ്ങൾ നിരവധിയാണ്. പച്ചക്കറിയും പശു- കോഴി ഫാമെല്ലാം തുടങ്ങി ആവർ ആരാധകരെ ഞെട്ടിച്ചിരുന്നു. നടൻ ജയറാമും കൃഷിയിൽ വൻ വിജയം നേടിയിരിക്കുകയാണ്. ഇത്തവണ സ്വന്തം തോട്ടത്തിൽ നിന്നു വിളവെടുത്ത പച്ചക്കറിയിലാണ് താരത്തിന്റെ ഓണസദ്യ. കൂടാതെ അടുത്ത വീട്ടുകാർക്ക് കൊടുക്കാനുള്ള പച്ചക്കറിയുമുണ്ടെന്നാണ് താരം പറയുന്നത്. മകനും നടനുമായ കാളിദാസുമായി ചേർന്നാണ് താരം പച്ചക്കറി ഇറക്കിയത്.
എന്നാൽ തുടക്കത്തിൽ ഭാര്യ പാർവതി എതിർപ്പുമായി എത്തിയിരുന്നു എന്നാണ് താരം പറയുന്നത്. പാർവതിയുടെ ചെടികളാൽ നിറഞ്ഞു നിൽക്കുകയായിരുന്നു വീട്. അത് കളഞ്ഞ് പച്ചക്കറി നടാനുള്ള തീരുമാനമാണ് പാർവതിയെ ചൊടിപ്പിച്ചത്. ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് ലോക്ക്ഡൗണിലെ പച്ചക്കറികൃഷി വിശേഷത്തെക്കുറിച്ച് വീചാലനായത്. ലോക്ക് ഡൗണിൻറെ ആദ്യ രണ്ടുമൂന്ന് ആഴ്ചകളിൽ വീട്ടിനകത്തെ പണികളിൽ പങ്കാളിയായി. എന്നാൽ പിന്നീട് അത് മടുത്തതുകൊണ്ട് മറ്റെന്ത് ചെയ്യാനാവുമെന്ന് ആലോചിച്ചപ്പോഴാണ് കൃഷി എന്ന ആശയം ഉദിക്കുന്നതെന്നാണ് ജയറാമിന്റെ വാക്കുകൾ.
"മകനാണ് എന്നോട് ചെന്നൈയിലെ വീട്ടുവളപ്പിൽ പച്ചക്കറി കൃഷി ചെയ്യുന്ന കാര്യം ആദ്യം പറയുന്നത്. സ്ഥലം കുറവായിരുന്നു. ഉള്ളസ്ഥലത്ത് ഭാര്യയുടെ പൂന്തോട്ടമായിരുന്നു. അത് കളഞ്ഞിട്ട് പച്ചക്കറി ചെയ്ത് നോക്കിയാലോ എന്ന് ആലോചിച്ചു. ഭാര്യ ആദ്യം സമ്മതിച്ചില്ല. പൂച്ചെടികളിൽ തൊട്ടാൽ കൈവെട്ടുമെന്ന് പറഞ്ഞു. ഒരുപാട് ചെടികളൊക്കെ പറിച്ചുകളയേണ്ടിവന്നു. വേറെ സ്ഥലം ഇല്ലാത്തതുകൊണ്ട്. മെയ് പകുതി മുതൽ കൃഷിപ്പണി തുടങ്ങി. നടാവുന്നത്രയും നട്ടു. അതെല്ലാം വിജയം കണ്ടു. ഓണത്തിന് ഇഷ്ടം പോലെ പച്ചക്കറി ഞങ്ങൾക്ക് കിട്ടും. അടുത്തുള്ള വീടുകളിൽ കൊടുക്കാനും കാണും", ജയറാം പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ