പ്രമുഖ സംവിധായകൻ കിം കി ഡുക്ക് (59) അന്തരിച്ചു. കോവിഡ് ബാധയെത്തുടർന്നാണ് അന്ത്യം. വടക്കൻ യൂറോപ്യൻ രാജ്യമായ ലാത്വിയയിൽ വച്ചാണ് അന്ത്യം.
നവംബർ 20 നാണ് അദ്ദേഹം ലാത്വിയയിൽ എത്തിയത്. ലാത്വിയൻ നഗരമായ ജർമ്മലയിൽ ഒരു വീട് വാങ്ങാൻ കിം പദ്ധതിയിട്ടിരുന്നെന്നും റെസിഡൻറ് പെർമിറ്റിന് അപേക്ഷിക്കാനായിരുന്നു ആലോചനയെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടയിലാണ് കോവിഡ് ബാധിതനായി ആശുപത്രിയിലായത്.
സ്പ്രിങ് സമ്മർ ഫാൾ വിന്റർ... ആന്റ് സ്പ്രിങ് എന്ന സിനിമയിലൂടെ മലയാളികൾക്കിടയിലും കിം കി ഡുക്ക് നിരവധി ആരാധകരെ സ്വന്തമാക്കി. ഐഎഫ്എഫ്‌കെയിൽ കിം കി ഡുക്ക് ചിത്രങ്ങൾ ഏറെ ആഘോഷിക്കപ്പെട്ടു. 2013ൽ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ അതിഥിയായെത്തിയ കിമ്മിന് ഉജ്ജ്വല സ്വീകരണമാണ് മലയാളി പ്രേക്ഷകർ നൽകിയത്. പിയാത്ത, ടൈം, ദി ബോ, ഡ്രീം, സമാരിറ്റൻ ഗേൾ എന്നിങ്ങനെ മലയാളികൾ കൊണ്ടാടിയ കിം ചിത്രങ്ങൾ നിരവധിയാണ്.
തെക്കൻ കൊറിയയിലെ വടക്കൻ ഗ്യോങ്സാങ് പ്രൊവിൻസിലെ ബോംഘ്‍വയിൽ ജനിച്ച കിം കി ഡുക്ക് 1996ലാണ് ആദ്യ സിനിമ സംവിധാനം ചെയ്തത്. 'ക്രോക്കഡൈൽ' ആണ് കിമ്മിൻറെ ആദ്യചിത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ