'സെൻസർഷിപ്പ് വേണ്ട, 18 തികഞ്ഞവർക്ക് സിനിമയിലെ നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവുണ്ട്'
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th December 2020 01:55 PM |
Last Updated: 28th December 2020 01:55 PM | A+A A- |

മുരളി ഗോപി/ചിത്രം: ആല്‍ബിന്‍ മാത്യു,
പാർവതി തിരുവോത്ത് നായികയായി എത്തിയ വർത്തമാനത്തിന് പ്രദർശനാനുമതി നിഷേധിച്ചത് വലിയ ചർച്ചകൾക്കാണ് വഴി തുറന്നിരിക്കുന്നത്. ചിത്രം ദേശവിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു നടപടി. തുടർന്ന് സെൻസർ ബോർഡ് അംഗമായ ബിജെപി നേതാവിന്റെ ട്വീറ്റും വലിയ വിമർശനങ്ങൾക്ക് കാരണമായി. ഇപ്പോൾ സെൻസർഷിപ്പ് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. സെൻസർഷിപ്പ് എന്നത് ഏകാധിപത്യത്തിന്റെ ഊന്നുവടിയാണെന്നാണ് അദ്ദേഹം ഫേയ്സ്ബുക്കിലൂടെ പറഞ്ഞത്. സെൻസർ ബോർഡിനെ ഭരണപ്പാർട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന ഈ രീതി മാറിയേ മതിയാകൂ. രാജ്യസ്നേഹവും ദേശീയതയും ഒരു വിഭാഗത്തിന്റെ നിർവചനത്തിൽ മാത്രം ഒതുങ്ങുന്ന, ഒതുക്കപ്പെടേണ്ട രണ്ടു വാക്കുകളല്ലെന്നും അദ്ദേഹം കുറിക്കുന്നു. സേ നോടൂ സെൻസർഷിപ്പ് എന്ന ഹാഷ്ടാഗിലാണ് പോസ്റ്റ്.
മുരളി ഗോപിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം
സെൻസർ ബോർഡിനെ ഭരണപ്പാർട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന ഈ രീതി മാറിയേ മതിയാകൂ. രാജ്യസ്നേഹവും ദേശീയതയും ഒരു വിഭാഗത്തിന്റെ നിർവചനത്തിൽ മാത്രം ഒതുങ്ങുന്ന, ഒതുക്കപ്പെടേണ്ട രണ്ടു വാക്കുകൾ അല്ല. അങ്ങനെ ഒതുക്കപ്പെടുന്ന പക്ഷം, അതിനെതിരെ ശബ്ദിക്കേണ്ട ഉത്തരവാദിത്തം ഇവിടത്തെ ഓരോ കലാകാരനും കലാകാരിയ്ക്കും ഉണ്ട്. സെൻസർഷിപ്പ് എന്നത് ഏകാധിപത്യത്തിന്റെ ഊന്നുവടിയാണ്. ഒരു ജനാധിപത്യത്തിൽ അത് ഒരു ശീലമായി മാറിയെങ്കിൽ, അതിന്റെ അർഥം ജനാധിപത്യം പരാജയപ്പെട്ടു എന്ന് തന്നെയാണ്. പതിനെട്ട് വയസ്സു തികഞ്ഞ ഒരു മനുഷ്യന് രാഷ്ട്രീയത്തിലെ നല്ലതും ചീത്തയും കണ്ടും കെട്ടും മനസ്സിലാക്കി സമ്മതിദാനം നടത്താനുള്ള അവകാശവും അവബോധവും ഉണ്ടെന്ന് ഇവിടത്തെ നിയമവ്യവസ്ഥ അനുശാസിക്കുന്നുണ്ടെങ്കിൽ, അവന്/അവൾക്ക് മുന്നിൽ വരുന്ന ഒരു സിനിമയിലും അത് തിരിച്ചറിയുവാനുള്ള കഴിവും ബുദ്ധിയും ഉണ്ടെന്ന് സമ്മതിച്ചുതന്നേ മതിയാകൂ. ഇല്ലാത്തപക്ഷം, ഇത് പൗരനിന്ദയുടെ ഒരു ഉത്തമ ദൃഷ്ടാന്തം ആയി തന്നെ നിലനിൽക്കും.
#വർത്തമാനം
#SayNoToCensorship