'പറ്റിയാല്‍ വന്ന് പടം കണ്ട് സഹായിക്കണം, സിനിമക്ക് കുറച്ചുകൂടി ആയുസ്സ് ലഭിക്കും, മുടക്കു മുതലെങ്കിലും തിരിച്ചുകിട്ടാനാണ്'

മികച്ച അഭിപ്രായങ്ങള്‍ക്കിടയിലും ചിത്രം കാണാന്‍ ആളുകള്‍ തീയെറ്ററില്‍ എത്തുന്നില്ല എന്നാണ് നീരജ് പറയുന്നത്
'പറ്റിയാല്‍ വന്ന് പടം കണ്ട് സഹായിക്കണം, സിനിമക്ക് കുറച്ചുകൂടി ആയുസ്സ് ലഭിക്കും, മുടക്കു മുതലെങ്കിലും തിരിച്ചുകിട്ടാനാണ്'

ചെറിയ ഇടവേളക്കു ശേഷം മലയാളത്തില്‍ വീണ്ടും സജീവമാവുകയാണ് നീരജ് മാധവ്. താരം നായകനായി എത്തിയ ഗൗതമന്റെ രഥത്തിന് മികച്ച പ്രതികരണമാണ് ആദ്യ ദിവസങ്ങളില്‍ ലഭിച്ചത്. എന്നാല്‍ മികച്ച അഭിപ്രായങ്ങള്‍ക്കിടയിലും ചിത്രം കാണാന്‍ ആളുകള്‍ തീയെറ്ററില്‍ എത്തുന്നില്ല എന്നാണ് നീരജ് പറയുന്നത്. തിങ്കളാഴ്ച മുതല്‍ പല സ്ഥലങ്ങളിലും ഷോ നടന്നില്ല. കൊറോണ വൈറസിനെക്കുറിച്ച് പ്രചരിച്ച വ്യാജ വാര്‍ത്തകളാണ് ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ടെന്നും അതാണ് ആളുകള്‍ കുറയാന്‍ കാരണമായത് എന്നുമാണ് ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. വെള്ളിയാഴ്ച വമ്പന്‍ റിലീസുകള്‍ ഉള്ളതിനാല്‍ സിനിമ തീയെറ്ററില്‍ നിന്ന് മാറും. ഇന്നെന്തെങ്കിലും ഒരദ്ഭുതം സംഭവിച്ചു കുറച്ചു ഹൗസ്ഫുള്‍ ഷോസ് ലഭിച്ചാല്‍ മാത്രമേ സിനിമയ്ക്ക് കുറച്ചുകൂടി ആയുസ് ലഭിക്കുകയൊള്ളൂവെന്നും നീരജ് കുറിച്ചു. പറ്റുന്നവര്‍ വന്ന് സിനിമകണ്ടാല്‍ നിര്‍മാതാവിന് മുടക്കു മുതല്‍ എങ്കിലും തിരിച്ചുകിട്ടുമെന്നും താരം പറഞ്ഞു.

നീരജിന്റെ ഫേയ്‌സ്ബുക്ക് കുറിപ്പ്

ഏറെ സങ്കടത്തോടെ ഒരു കാര്യം അറിയിക്കട്ടെ, ദയവായി പൂര്‍ണമായും വായിക്കണം. കഴിഞ്ഞ വെള്ളിയാഴ്ച്ച ഇറങ്ങിയ 'ഗൗതമന്റെ രഥം' എന്ന ഞങ്ങടെ സിനിമ കണ്ടവരെല്ലാം വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്.

ശനി, ഞായര്‍ ദിവസങ്ങളില്‍ നല്ല കലക്ഷനും ഉണ്ടായിരുന്നു. പക്ഷേ തിങ്കളാഴ്ച്ച മുതല്‍ പല തിയറ്ററിലും ആള് കുറവാണെന്നും ചില സ്ഥലങ്ങളില്‍ ഷോ നടന്നില്ലെന്നും പറയുന്നു. ഇതിന് പിറകിലുള്ള കാരണം അന്വേഷിച്ചിറങ്ങിയപ്പോള്‍ മനസിലാക്കാന്‍ സാധിച്ചത്, കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേള്‍ക്കുന്ന കൊറോണ വൈറസ് സംബന്ധിച്ച വാര്‍ത്തകള്‍ പലരിലും ചെറിയ രീതിയിലുള്ള ആശങ്ക ഉണ്ടാക്കിയിട്ടുണ്ട് എന്നാണ്.

ഇതിനിടെ ചിലര്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് ഒരല്പം പരിഭ്രാന്തിയും പരത്തി. ഇത് ഗൗരവമുള്ള വിഷയം തന്നെയാണ് എന്ന് ബോധ്യവും ഉണ്ട്, എങ്കിലും പരിഭ്രാന്തി വേണ്ട, ജാഗ്രത മതി എന്ന് സര്‍ക്കാര്‍ തന്നെ പറയുന്നുണ്ട്. ഈ സമയത്ത് സിനിമ കാണാന്‍ പോകണോ വേണ്ടയോ എന്നൊക്കെ ഉള്ളത് തീര്‍ത്തും വ്യക്തിപരമായ തീരുമാനങ്ങളാണ്.

ഒരിടവേളയ്ക്ക് ശേഷമുള്ള തിരിച്ചു വരവായതുകൊണ്ട് ഈ സിനിമ നടത്തിയെടുക്കാന്‍ ഞങ്ങള്‍ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്. ഹിന്ദിയില്‍ വെബ് സീരീസ് ചെയ്യാന്‍ പോയതായിരുന്നു എന്നൊന്നും പലര്‍ക്കും അറിയില്ലായിരുന്നു. അന്ന് ഞാന്‍ സിനിമയില്‍ നിന്ന് ഔട്ടായി എന്ന് വരെ പറഞ്ഞ് നടന്നവരുണ്ട്. ഒരുപാട് പേര്‍ ഞങ്ങടെ നിര്‍മാതാവിനെ പിന്തിരിപ്പിക്കാന്‍ വരെ ശ്രമിച്ചിരുന്നു, പക്ഷേ അദ്ദേഹം ഞങ്ങളെ വിശ്വസിച്ചു കൂടെ നിന്നു, സാറ്റ്‌ലൈറ്റ് പോലും സിനിമ ഇറങ്ങീട്ട് നോക്കാം എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.

ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഈ സിനിമയില്‍ അത്രയ്ക്കു വിശ്വാസം ഉണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച ഗൗതമന്റെ രഥം തിയറ്ററില്‍ എത്തിയപ്പോള്‍ ചിത്രം വിജയിച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു ഞങ്ങള്‍ എങ്കില്‍, ഇന്ന് അതേ സിനിമ അടുത്താഴ്ച്ച തിയറ്ററില്‍ ഉണ്ടാകുമോ എന്നുറപ്പില്ലാത്ത അവസ്ഥയിലാണ്. നാളെ, വെള്ളിയാഴ്ച്ച വമ്പന്‍ റീലീസുകള്‍ ഉണ്ട്. ഇന്നൊരു ദിവസം കൂടെയെ ബാക്കിയുള്ളൂ. ഇന്നെന്തെങ്കിലും ഒരദ്ഭുതം സംഭവിച്ചു കുറച്ചു ഹൗസ്ഫുള്‍ ഷോസ് ലഭിച്ചാല്‍ ഒരുപക്ഷേ തിയറ്റര്‍ ഉടമകള്‍ കനിഞ്ഞു സിനിമയ്ക്കു കുറച്ചുകൂടെ ആയുസ്സ് ലഭിക്കും.

അല്ലെങ്കില്‍ പിന്നീട് ഠഢയിലൊ ഫോണിലോ ലാപ്പിലോ ഒക്കെ കണ്ട് നിങ്ങള്‍ക്കു എന്നോട് അഭിപ്രായം പറയാം. പക്ഷേ അപ്പഴും ഇങ്ങനെയൊരു നല്ല സിനിമയുടെ കൂടെ നിന്ന ആ പ്രൊഡ്യുസറോട് നീതി പുലര്‍ത്താന്‍ പറ്റിയില്ലല്ലോ എന്നുള്ള അതിയായ സങ്കടം ബാക്കിയാണ്. ഇതാരുടെയും കുറ്റം കൊണ്ടല്ല. ആരോടും പരിഭവവും ഇല്ല. എങ്കിലും പറയട്ടെ, ഈ വൈകിയ വേളയിലും പറ്റിയാല്‍ വന്ന് പടം കണ്ട് സഹായിക്കാം. മുടക്കു മുതല്‍ എങ്കിലും ആ നിര്‍മാതാവിന് തിരിച്ചു കിട്ടിയാല്‍ മതിയായിരുന്നു. മലയാള സിനിമ വിജയിക്കട്ടെ. നന്ദി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com