ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിന് ശേഷം നടൻ വിജയ് ഷൂട്ടിങ് ലൊക്കേഷനിൽ തിരിച്ചെത്തി. രണ്ടു ദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് നടൻ വീണ്ടും സെറ്റിലെത്തിയത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'മാസ്റ്റർ' എന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്കാണ് വിജയ് എത്തിയത്. ഷൂട്ടിങ് പുനഃരാരംഭിച്ച താരത്തിന് ആരാധകരും ചിത്രത്തിന്റെ അണിയറപ്രവർത്തകരും ചേർന്ന് വൻ സ്വീകരണമാണ് ഒരുക്കിയത്. മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചുമായി ബന്ധപ്പെട്ട് പുതിയ സംഭവവികാസങ്ങളെക്കുറിച്ച് വിജയ് പത്രസമ്മേളനം നടത്തുമെന്നാണ് പ്രതീക്ഷ.
മാസ്റ്ററിന്റെ ലൊക്കേഷനിൽ നിന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വിജയിയെ ബുധനാഴ്ച കസ്റ്റഡിയിലെടുത്തത്. താരത്തിന്റെ ചോദ്യം ചെയ്യൽ ഷൂട്ടിങ്ങിനെ ബാധിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ വില്ലനായി എത്തുന്ന നടൻ വിജയ് സേതുപതിയുടെ ഭാഗങ്ങളാണ് വ്യാഴാഴ്ച ചിത്രീകരിച്ചതെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ, ഗൗരി ജി കിഷന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൽ. സേവ്യര്‍ ബ്രിട്ടോയുടെ എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സ് ആണ് നിര്‍മാണം.
വിജയ്‌യുടെ ബിഗില്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയായ എജിഎസ് ഫിലിംസിന്റെ പണമിടപാടുമായി ബന്ധപ്പെട്ടാണ് താരത്തെ കസ്റ്റഡിയിൽ എടുത്തത്. 300 കോടിയിലേറെ രൂപയുടെ നികുതിവെട്ടിപ്പ് നടന്നതായി സംശയിക്കുന്നുണ്ടെന്നാണ് സംഭവത്തിൽ ആദായനികുതി അധികൃതര്‍ നൽകിയ വിശദീകരണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ