പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രം തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്ല്യാണി പ്രിയദർശൻ എന്നിങ്ങനെ നീളുന്ന വമ്പൻ താരനിരയുമായി ഒരുങ്ങിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. സുരേഷ് ഗോപി- ശോഭന ജോഡി വീണ്ടും ബിഗ് സ്ക്രീനിൽ ഒന്നിച്ചതടക്കം നിരവധി പ്രത്യേകതകളാണ് ഈ ചിത്രത്തിനുണ്ടായിരുന്നത്. ഈ നിരയിലേക്ക് മറ്റൊരു പ്രത്യേകതയും കൂടെ ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ്.
സത്യന്‍ അന്തിക്കാടിന്റെയും മകന്റെയും ആദ്യ ചിത്രങ്ങളിലെ കൗതുകകരമായ ഒരു സാദൃശ്യമാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ആദ്യചിത്രം കുറുക്കന്റെ കല്യാണം ആയിരുന്നു. മകന്റെ ആദ്യചിത്രത്തിന്റെ പേര് വരനെ ആവശ്യമുണ്ട് എന്നാണെങ്കില്‍, അന്ന് അച്ഛന്റെ ആദ്യചിത്രത്തിന്റെ പരസ്യത്തില്‍ നല്കിയ വാചകം വധുവിനെ ആവശ്യമുണ്ട് എന്നായിരുന്നു. ഇതാണ് പുതിയ കണ്ടെത്തൽ. റോയ് എന്ന പ്രേക്ഷകനാണ് ഈ സാദൃശ്യം കണ്ടെത്തിയിരിക്കുന്നത്.
റോയ്‌യുടെ പങ്കുവച്ച കുറിപ്പ്
വരനെ ആവശ്യമുണ്ട് എന്ന പേരില്‍ പുതിയൊരു സിനിമ തിയറ്ററുകളില്‍ റിലീസായിട്ടുണ്ടല്ലോ. ഇതിലൂടെ പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചിരിക്കുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ആദ്യചിത്രം കുറുക്കന്റെ കല്യാണം റിലീസായത് 1982-ലാണ്. ഇന്ന് മകന്റെ (അനൂപ് സത്യന്‍) ആദ്യചിത്രത്തിന്റെ പേര് വരനെ ആവശ്യമുണ്ട് എന്നാണെങ്കില്‍, അന്ന് അച്ഛന്റെ (സത്യന്‍ അന്തിക്കാട്) ആദ്യചിത്രത്തിന്റെ പരസ്യത്തില്‍ നല്കിയ വാചകം വധുവിനെ ആവശ്യമുണ്ട് എന്നായിരുന്നു. യാദൃച്ഛികം ആണെങ്കിലും ഈ സാദൃശ്യം ഒരുപക്ഷേ മകന് അറിയില്ലായിരിക്കും, അച്ഛന് ഇക്കാര്യം ഓര്‍മയുണ്ടാകുമോ എന്തോ !
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ