അയ്യപ്പനും കോശിയും പറയുന്നത് സത്യമാണോ?; അട്ടപ്പാടിയിലെ മദ്യനിരോധനത്തിന്റെ യഥാര്‍ത്ഥ അവസ്ഥ എന്താണ്?, കുറിപ്പ്, ചര്‍ച്ച

മദ്യ നിരോധിത മേഖലയായ അട്ടപ്പാടിയിലേക്ക് മദ്യം കൊണ്ടുപോയതിന് പിന്നാലെ സംഭവിച്ച 'പൊല്ലാപ്പുകളെ'കുറിച്ചാണ്  സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ പറയുന്നത്
അയ്യപ്പനും കോശിയും പറയുന്നത് സത്യമാണോ?; അട്ടപ്പാടിയിലെ മദ്യനിരോധനത്തിന്റെ യഥാര്‍ത്ഥ അവസ്ഥ എന്താണ്?, കുറിപ്പ്, ചര്‍ച്ച

ദ്യ നിരോധിത മേഖലയായ അട്ടപ്പാടിയിലേക്ക് മദ്യം കൊണ്ടുപോയതിന് പിന്നാലെ സംഭവിച്ച 'പൊല്ലാപ്പുകളെ'കുറിച്ചാണ്  സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ പറയുന്നത്. പൃഥ്വിരാജും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ സിനിമയെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ സിനിമയില്‍ പറയുന്നതുപോലെ അട്ടപ്പാടി പൂര്‍ണ മദ്യനിരോധിത മേഖലയാണോ എന്നതിനെക്കുറിച്ച് ഇപ്പോഴൊരു ചര്‍ച്ച ഉയര്‍ന്നുവന്നിരിക്കുകയാണ്.

അട്ടപ്പാടിയില്‍ അധികൃതവും അനധികൃതവുമായ മദ്യവില്‍പനയേ നിരോധിച്ചിട്ടുള്ളൂ അല്ലാതെ അനുവദനീയമായ അളവില്‍ മദ്യം കൊണ്ടുപോകുന്നതിനോ അത് ഉപയോഗിക്കുന്നതിനോ തടസമില്ല എന്ന് വ്യക്തമാക്കി സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് എഴുത്തുകാരന്‍ തോമസ് കെയല്‍. തന്റെ ബന്ധുവിനും കൂട്ടര്‍ക്കുമുണ്ടായ അനുഭവം വ്യക്തമാക്കിയാണ് തോമസിന്റെ കുറിപ്പ്.
നിയമവശം മറച്ചുവച്ച് അട്ടപ്പാടി നിവാസികളെ ഉദ്യോഗസ്ഥര്‍ കബളിപ്പിക്കുകയായിരുന്നു എന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

തോമസിന്റെ കുറിപ്പ് ഇങ്ങനെ:

അയ്യപ്പനും കോശിയും..
(പിന്നെ ഞാനും)

ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ എന്റെ ഒരു ബന്ധുവിനും കൂട്ടുകാര്‍ക്കും സംഭവിച്ചതും അതിനെ ചുറ്റിപ്പറ്റിയുള്ള കോലാഹലങ്ങളും ഓര്‍മ്മവന്നു. അട്ടപ്പാടിയില്‍ നിന്ന് മണ്ണാര്‍ക്കാട് പോയാല്‍ തിരികെപ്പോരുമ്പോള്‍ ഒരു കുപ്പിയെങ്കിലും വാങ്ങി വണ്ടിയിലിടുന്നതാണ് മദ്യപരുടെ ശീലം. ചുരം കയറിയാല്‍ പിന്നെ മദ്യവില്‍പന നിരോധിച്ചയിടമായതുകൊണ്ട് ദ്രാവകം കരിഞ്ചന്തയിലേ കിട്ടൂ, അല്ലെങ്കില്‍ തമിഴന്റെ ആനക്കട്ടിയില്‍ പോകണം.

പതിവ് തെറ്റിക്കാതെ ബന്ധുവും കൂട്ടരും രണ്ടുമൂന്ന് കുപ്പി മദ്യം ബിവറേജസില്‍ നിന്ന് ബില്‍ സഹിതം വാങ്ങി ജീപ്പിലിട്ടു. വഴിയിലെങ്ങാനും പരിശോധനയുണ്ടായാല്‍ ബോധ്യപ്പെടുത്താനാണ് ബില്ല്. മിക്കപ്പോഴും രാത്രിയിലാണ് ചുരത്തിലെ പരിശോധന. അങ്ങനെ ആ രാത്രിയില്‍ ആരോ പറഞ്ഞുവച്ചപോലെ കൃത്യമായി ആ കുപ്പികള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചതുംപോര 'അട്ടപ്പാടി മദ്യനിരോധിത മേഖലയാണെന്നറിയില്ലേ' എന്നൊരു പരിഹാസവും കൂടിയായപ്പോള്‍ ബന്ധുവിനും കൂടെയുള്ളര്‍ക്കും ഇളകി. ചെന്നിട്ട് വീശാനുള്ളത് പിടിച്ചുവച്ചിട്ടാണ് ഈ പുന്നാരം പറച്ചില്‍.
' ഇപ്പറഞ്ഞത് ശരിയല്ലല്ലോ സാറമ്മാരെ അട്ടപ്പാടിയില്‍ മദ്യം വില്‍ക്കാന്‍ പാടില്ല എന്നല്ലേ നിയമം..' ഈ മറുചോദ്യമാണ് പ്രശ്‌നമായത്.
' മദ്യം അട്ടപ്പാടിലേക്ക് കൊണ്ടുപോകണതും കുറ്റമാണ്..വല്യ പത്രാസ് കാണിക്കാതെ പോവാന്‍ നോക്കടാ..അധികം വെളഞ്ഞാല്‍ പിടിച്ച് അകത്തിടും..'

ഇങ്ങനെ പിടിച്ചെടുക്കുന്ന മദ്യം തിരികെ കൊടുക്കുന്ന കീഴ്‌വഴക്കമില്ല. ചിലപ്പോള്‍ ഇവര്‍ കുപ്പികള്‍ എറിഞ്ഞ് പൊട്ടിച്ചുകളയും അതല്ല സൗകര്യമൊത്താല്‍ പിന്നീടുപകാരെപ്പെട്ടാലൊ എന്ന് കരുതി അവരുടെ ജീപ്പില്‍ ഒളിപ്പിച്ച്കളയും.മദ്യം തിരികെ തന്നില്ലെങ്കില്‍ അത് എഴുതിക്കിട്ടണമെന്നായപ്പോള്‍ മനസ്സില്ലാമനസ്സോടെ ഉദ്യോഗസ്ഥര്‍ എഴുതി രശീത് കൊടുത്തു.

പിറ്റേന്നാണ് ഈ വിവരങ്ങള്‍ വച്ച് ഒരു പരാതി എഴുതിത്തരാന്‍ പറഞ്ഞ് ബന്ധു എന്നെ പിടികൂടിയത്. അങ്ങനെ ആദ്യവും അവസാനവുമായി ഞാനൊരു പരാതി, എക്‌സൈസ് കമ്മീഷണര്‍ക്ക് അയക്കാന്‍ എഴുതിക്കൊടുത്ത് സൗദിയിലേക്ക് രക്ഷപ്പെട്ടു..

പിന്നെയറിയുന്നത് കേസ് എങ്ങനെയെങ്കിലും ഒതുക്കിത്തീര്‍ക്കാന്‍ മദ്യം പിടിച്ചെടുത്ത ഓഫീസര്‍ ഒന്നിലധികം തവണ അട്ടപ്പാടി കയറിയിറങ്ങിയെന്നാണ്..അട്ടപ്പാടിയില്‍ അധികൃതവും അനധികൃതവുമായ മദ്യവില്‍പനയേ നിരോധിച്ചിട്ടുള്ളൂ അല്ലാതെ അനുവദനീയമായ അളവില്‍ മദ്യം കൊണ്ടുപോകുന്നതിനോ അത് ഉപയോഗിക്കുന്നതിനോ തടസമില്ല.ഈ നിയമവശം അറിയാത്ത അട്ടപ്പാടിവാസികളെ കബളിപ്പിക്കുകയായിരുന്നു അത്രയും കാലം ഉദ്യോഗസ്ഥര്‍.ഈ സംഭവത്തോടെ മദ്യവേട്ടക്ക് കുറച്ചൊക്കെ ശമനം വന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇനി ഞാന്‍ സിനിമ കണ്ടിട്ട് ബാക്കി പറയാം..

'പട്ടാളക്കാരന് ക്വോട്ട കിട്ടുന്ന മദ്യം പോലും അട്ടപ്പാടിക്ക് കൊണ്ടുപോകാന്‍ സാധിക്കില്ല' തുടങ്ങിയ ചിത്രത്തിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ സംഭാഷണങ്ങള്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നതാണ് എന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. മൂന്നു ലിറ്റര്‍ മദ്യം ബില്ലോടുകൂടി ധൈര്യമായി കൊണ്ടുപോകാമെന്നും ചിലര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com