കൊച്ചി: തിയേറ്ററുകളിൽ പ്രദർശനത്തിലുള്ള 'ട്രാൻസ്' എന്ന സിനിമയിലെ ചില പരാമർശങ്ങൾ മനോരോഗ ചികിത്സാ രീതികളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതായി പരാതി. മാനസികാരോഗ്യ വിദഗ്ധൻ ഡോ. സിജെ ജോണാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. ശാസ്ത്രീയ ചികിത്സാ രീതികളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന സിനിമാ രംഗങ്ങൾക്കെതിരെ തിരുവനന്തപുരത്തെ റീജ്യണൽ സെൻസർ ബോർഡിലേക്ക് പരാതി മെയിൽ ചെയ്തതായി ഡോ. ജോൺ വ്യക്തമാക്കി.
ഫെയ്സ്ബുക്ക് പേജിൽ ഡോ. ജോൺ ഇതുസംബന്ധിച്ച് കുറിപ്പ് ഇട്ടിരുന്നു. ശാസ്ത്രീയമായി സാക്ഷ്യപ്പെടുത്തിയ ചികിത്സാ രീതികളെക്കുറിച്ച് തെറ്റിദ്ധാരണ പടർത്തി ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ആവിഷ്കാരങ്ങൾ ബഹുജന മാധ്യമങ്ങളിൽ നൽകുന്നത് ശരിയല്ല.
ലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന 'റിസ്പെരിഡോൺ' എന്ന ഔഷധത്തെക്കുറിച്ചും മറ്റൊരു മരുന്നിനെക്കുറിച്ചും ഭീതി പടർത്തുന്ന ഡയലോഗുകൾ 'ട്രാൻസ്' സിനിമയിലുണ്ട്. അതിനെക്കുറിച്ച് സിനിമയിൽ വന്ന ഡയലോഗുകൾ വാസ്തവ വിരുദ്ധമാണ്- ഡോക്ടർ പറയുന്നു. ഈ സീനും ഡയലോഗും ഒഴിവാക്കണമെന്ന് സിനിമയുടെ പ്രവർത്തകരോടും സെൻസർ ബോർഡിനോടും അപേക്ഷിക്കുന്നു എന്നാണ് ഡോക്ടറുടെ കുറിപ്പ്.
അശാസ്ത്രീയത വിളമ്പുന്ന സിനിമയിലെ മനോരോഗ ചികിത്സാ രംഗങ്ങൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ എതിരഭിപ്രായം പലരും ഉന്നയിക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ