ഫഹദ് ഫാസിലിനെ മലയാളസിനിമയ്ക്ക് സമ്മാനിച്ചത് താരത്തിന്റെ അച്ഛനും പ്രമുഖ സംവിധായകനുമായ ഫാസിലാണ്. കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ. നിരവധി താരങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഫാസിലിന് പക്ഷേ മകനായി ഒരു ഹിറ്റ് സമ്മാനിക്കാനായില്ല. പിന്നീട് സിനിമയില്‍ കാണാതായ ഫഹദ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശക്തമായ തിരിച്ചുവരവ് നടത്തുന്നത്. ഫഹദിനെ നായകനായി ചിന്തിച്ചല്ല ഫാസില്‍ ഈ ചിത്രം ഒരുക്കിയത്. നടന്‍ പൃഥ്വിരാജും കൈയെത്തും ദൂരത്തിന്റെ സ്‌ക്രീന്‍ ടെസ്റ്റിന് പങ്കെടുത്തിട്ടുണ്ട്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്താലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
ചിത്രത്തിന്റെ സ്‌ക്രീന്‍ ടെസ്റ്റിന് പോകുന്ന സമയത്ത് 12ാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു പൃഥ്വിരാജ്. അന്ന് പൃഥ്വിരാജിന്റെ കൂടെ മറ്റൊരാള്‍ കൂടി എത്തിയിരുന്നു. ഇന്ത്യയിലെ സൂപ്പര്‍താരമായി മാറിയ നടി അസിന്‍ തോട്ടുങ്കല്‍. ഇരുവരുടേയും ആദ്യ ചിത്രമാകേണ്ടിയിരുന്നതാണ് കൈയെത്തും ദൂരത്ത്. ആ സിനിമയില്‍ ഇരുവര്‍ക്കും അവസരം കിട്ടിയില്ലെങ്കിലും തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങളായി ഇവര്‍. താന്‍ അന്ന് നല്ല സൈസ് ഉണ്ടായിരുന്നെന്നും അതുകൊണ്ടാകും തന്നെ കാസ്റ്റ് ചെയ്യാതിരുന്നത് എന്നുമാണ് പൃഥ്വിരാജ് പറയുന്നത്.
'പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആലപ്പുഴയിലുള്ള പാച്ചിക്കയുടെ വീട്ടില്‍ പോയി. ഛായാഗ്രഹകന്‍ ആനന്ദക്കുട്ടനും അവിടെ ഉണ്ടായിരുന്നു. സ്‌ക്രീന്‍ ടെസ്റ്റിന് എനിക്കൊപ്പം ഒരു നടി കൂടി ഉണ്ടായിരുന്നു. അന്ന് ഒന്‍പതില്‍ പഠിക്കുന്ന അസിന്‍ തോട്ടുങ്കല്‍. ഞാനും അസിനും ചേര്‍ന്നാണ് അന്ന് സ്‌ക്രീന്‍ ടെസ്റ്റ് ചെയ്യുന്നത്. എല്ലാം കഴിഞ്ഞ് പാച്ചിക്ക പറഞ്ഞു. ഞാന്‍ ഒരു സോഫ്റ്റ് ലവ് സ്‌റ്റോറി ആണ് ചെയ്യാന്‍ ഉദ്ദേശിച്ചത്. നീ ചെയ്യേണ്ടത് ഇങ്ങനത്തെ സിനിമയല്ല, ആക്ഷനാണ്. നീ അതിന് കൊള്ളാം. അതു കേട്ട് ഞാന്‍ അവിടെ നിന്നും പോന്നു. അതു കഴിഞ്ഞ് പാച്ചിക്ക തന്നെയാണ് രഞ്ജിയേട്ടന്‍ തന്റെ രണ്ടാമത്തെ സിനിമയ്ക്ക് പുതുമുഖത്തിനെ തിരയുന്നു എന്നറിഞ്ഞ് സുകുമാരന്റെ രണ്ടാമത്തെ മകനെ ഒന്നു കണ്ടു നോക്കെന്നു പറഞ്ഞത്. പാച്ചിക്ക പറഞ്ഞ പടം പിന്നീട് ഷാനുവിനെ വച്ച് സംവിധാനം ചെയ്തു. കൈ എത്തും ദൂരത്ത് എന്ന സിനിമ. പിന്നെ എന്നെ അന്ന് കാണാനും നല്ല സൈസ് ഉണ്ടായിരുന്നു. ആ കഥാപാത്രത്തിനു ചേരില്ലെന്നു സംവിധായകന് തോന്നുന്നതില്‍ അത്ഭുതമില്ല.' പൃഥ്വിരാജ് പറഞ്ഞു.
2002ലാണ് കൈ എത്തും ദൂരത്ത് റിലീസ് ചെയ്തത്. നികിതയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. 2002 ല്‍ റിലീസ് ചെയ്ത നന്ദനത്തിലൂടെയായിരുന്നു പൃഥ്വിരാജിന്റെ അരങ്ങേറ്റം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ