'എന്റെ അച്ഛന്‍ ആരെയും പറ്റിച്ചിട്ടില്ല'; വേദിയില്‍ പൊട്ടിക്കരഞ്ഞ് അല്ലു അര്‍ജുന്‍; കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് അച്ഛന്‍; വിഡിയോ

കരച്ചില്‍ അടക്കാനാവാതെ മുഖം കുനിച്ചു നിന്ന അല്ലു അര്‍ജുന്റെ അടുത്തേക്ക് അച്ഛന്‍ അല്ലു അരവിന്ദ് എത്തി കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു
'എന്റെ അച്ഛന്‍ ആരെയും പറ്റിച്ചിട്ടില്ല'; വേദിയില്‍ പൊട്ടിക്കരഞ്ഞ് അല്ലു അര്‍ജുന്‍; കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് അച്ഛന്‍; വിഡിയോ

തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന് മലയാളത്തില്‍ ആരാധകര്‍ ഏറെയാണ്. അച്ഛന്‍ അല്ലു അരവിന്ദ് നിര്‍മിച്ച ഗഗോത്രിയിലൂടെയാണ് അല്ലു അര്‍ജുന്‍ നായകനായി അരങ്ങേറുന്നത്. ഇപ്പോള്‍ തന്റെ അച്ഛനോടുള്ള സ്‌നേഹം എത്രയെന്ന് പൊതുവേദിയില്‍ തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ചിലര്‍ പറയുന്നതുപോലെ തന്റെ അച്ഛന്‍ ആരെയും പറ്റിച്ചിട്ടില്ലെന്നും ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഈ നിലയില്‍ എത്തിയത് എന്നുമാണ് കരഞ്ഞുകൊണ്ട് താരം പറഞ്ഞത്. പുതിയ ചിത്രം വൈകുണ്ഠപുരംലോയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു താരം അച്ഛനെക്കുറിച്ച് വാചാലനായത്.

മകന്റെ വാക്കുകള്‍ ചെവിയോര്‍ത്ത് അല്ലു അരവിന്ദും സദസ്സില്‍ കാഴ്ചക്കാരനായുണ്ടായിരുന്നു. അവസാനം കരച്ചില്‍ അടക്കാനാവാതെ മുഖം കുനിച്ചു നിന്ന അല്ലു അര്‍ജുന്റെ അടുത്തേക്ക് അച്ഛന്‍ അല്ലു അരവിന്ദ് എത്തി കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു. ആരവങ്ങളോടെയാണ് മകന്റേയും അച്ഛന്റേയും സ്‌നേഹം സദസ് ഏറ്റെടുത്തത്.

'ജീവിതത്തില്‍ ഒരിക്കല്‍ പോലും അച്ഛനോട് നന്ദി പറയാന്‍ എനിക്ക് അവസരം കിട്ടിയിട്ടില്ല. ഞാന്‍ ഒരച്ഛനായതിന് ശേഷമാണ് അദ്ദേഹത്തിന്റെ വില മനസ്സിലാക്കുന്നത്. ഒരുപാട് ആളുകള്‍ പറഞ്ഞിട്ടുണ്ട് എന്റെ അച്ഛന്‍ മറ്റുള്ളവരെ പറ്റിച്ചാണ് ഇത്രയും പണമുണ്ടാക്കിയതും ഇന്ന് ഈ നിലയില്‍ എത്തിയതും എന്ന്. അത് തികച്ചും വാസ്തവ വിരുദ്ധമാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് അദ്ദേഹം ഇന്ന് ഇവിടെ എത്തി നില്‍ക്കുന്നത്. ഞാന്‍ അദ്ദേഹത്തെ ഈ ലോകത്ത് മറ്റെന്തിനേക്കാളും ഏറെ സ്‌നേഹിക്കുന്നു. എനിക്കൊരിക്കലും അദ്ദേഹത്തെ പോലെ ഒരു നല്ല അച്ഛനാവാന്‍ കഴിയുകയില്ല. അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ അടുത്തു പോലും എത്തി നില്‍ക്കാന്‍ കഴിയുകയില്ല'. അല്ലു അര്‍ജുന്‍ പറഞ്ഞു.

വൈകുണ്ഠപുരംലോ നിര്‍മിച്ചിരിക്കുന്നതും അല്ലു അരവിന്ദാണ്. ജനുവരി 12നാണ് ചിത്രം റിലീസിന് എത്തുന്നത്. മലയാള താരങ്ങളായ ജയറാം, ഗോവിന്ദ് പത്മസൂര്യ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com