പ്രേംനസീറിന്റെ ഓര്‍മദിനത്തില്‍ അദ്ദേഹത്തിനെക്കുറിച്ചുള്ള മനോഹരമായ ഓര്‍മ പങ്കുവെച്ച് നടന്‍ ഷമ്മി തിലകന്‍. കടത്തനാടന്‍ അമ്പാടി എന്ന ചിത്രത്തില്‍ നസീറിനുവേണ്ടി ശബ്ദം നല്‍കിയ അനുഭവമാണ് ഷമ്മി ഫേയ്‌സ്ബുക്കില്‍ കുറിച്ചത്. തന്റെ ആരാധന പുരുഷന്റെ വശ്യമനോഹരമായ ചുണ്ടുകളില്‍ തന്നെ നോക്കിനിന്ന് അദ്ദേഹത്തിനുവേണ്ടി ഡബ്ബ് ചെയ്താണ് താന്‍ മലയാള സിനിമയിലേക്ക് പിച്ചവെച്ചത് എന്നാണ് ഷമ്മി പറയുന്നത്. പ്രേം നസീര്‍ തന്റെ ഒരു ജീവിതഭാഗ്യമാണ് എന്നാണ് താരം പറയുന്നത്. സിനിമയിലെ നസീറിന്റെ ഭാഗത്തിന്റെ വിഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. പ്രേം നസീര്‍ അവസാനം അഭിനയിച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു കടത്തനാടന്‍ അമ്പാടി. ചിത്രത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയാകുന്നതിന് മുന്നായിരുന്നു അദ്ദേഹത്തിന്റെ മരണം.
ഷമ്മി തിലകന്റെ കുറിപ്പ് വായിക്കാം
#ഓർമ്മദിനം...!!
മലയാളത്തിൻറെ എക്കാലത്തെയും നിത്യഹരിത നായകൻ പ്രേംനസീർ സാറിന്റെ മുപ്പത്തിയൊന്നാം ഓർമ്മദിനം..!
വാരികകളിലും മറ്റും വന്നിരുന്ന നസീർ സാറിന്റെ ചിത്രങ്ങൾ നോട്ടുപുസ്തകത്തിൽ ഒട്ടിച്ച്, ആരാധനയോടെ മാത്രം അദ്ദേഹത്തെ നോക്കിക്കണ്ടിരുന്ന ഞാൻ..;
#കടത്തനാടൻ_അമ്പാടി എന്ന ചിത്രത്തിൽ,
വശ്യമനോഹരങ്ങളായ ആ ചുണ്ടുകളിൽ തന്നെ നോക്കി നോക്കി നിന്ന്..;
അദ്ദേഹത്തിന്റെ രീതികളിൽ..;
അദ്ദേഹത്തിന്റേത് എന്ന് തോന്നിപ്പിക്കുന്ന ശബ്ദത്തിൽ...; അദ്ദേഹത്തിന് വേണ്ടി 'ഡബ്ബ്' ചെയ്ത്..; മലയാള സിനിമയിൽ പിച്ചവെയ്ക്കാൻ സാധിച്ച എനിക്ക്...;
സാറിന്റെ ഓർമ്മകൾ ഈ ദിനത്തിൽ അല്പം അസ്വസ്ഥമാക്കുന്നുവെങ്കിലും..;
എന്റെ ആ ആരാധനാ മൂർത്തി എന്നിലൂടെ പുനർജനിച്ച ആ നിമിഷങ്ങുളുടെ ഓർമ്മകൾ..!
സുഖദുഃഖ സമ്മിശ്രങ്ങളായ ഓർമ്മകൾ..!!
നിങ്ങൾക്കായ് ഒപ്പം ചേർക്കുന്നു..!!
അതെ...!!
പ്രേം നസീർ എന്റെ ഒരു ജീവിതഭാഗ്യമാണ് എന്ന് എനിക്ക് അഭിമാനിച്ചു കൂടേ സുഹൃത്തുക്കളേ...!?
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ