ജയസൂര്യ നായകനായി അരങ്ങേറ്റം കുറിച്ച ഊമപ്പെണ്ണിനു ഉരിയാട പയ്യന്‍ എന്ന സിനിമ വിലക്കാന്‍ ശ്രമമുണ്ടായിരുന്നെന്ന് തുറന്നു പറഞ്ഞ് സംവിധായകന്‍ വിനയന്‍. പുതിയവര്‍ വന്നാല്‍ തങ്ങളുടെ അവസരം കുറയുമോ എന്ന് ചിലര്‍ ഭയന്നിരുന്നെന്നും അതിനാല്‍ ജയസൂര്യയുടെ ചിത്രം നല്‍കാന്‍ ചലച്ചിത്ര മാസികയെ വിലക്കിയവരുണ്ടെന്നുമാണ് വിനയന്‍ പറയുന്നത്. പ്രേംനസീര്‍ സാംസ്‌കാരിക സമിതിയും കണ്ണൂരിലെ എയറോസിസ് കോളജും ചേര്‍ന്നു ഏര്‍പ്പെടുത്തിയ പ്രേംനസീര്‍ ചലച്ചിത്ര രത്‌നം അവാര്‍ഡ് ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു വിനയന്‍.
'അന്നന്നു കാണുന്നവരെ അപ്പാ എന്നു വിളിക്കുന്നവരുടെ മേഖലയാണ് സിനിമ. ഊമപ്പെണ്ണിനു ഉരിയാട പയ്യന്‍ എന്ന സിനിമ ചെയ്യുന്ന കാലത്ത് നടന്‍ ജയസൂര്യയുടെ ചിത്രം നല്‍കാന്‍ പോലും ചലച്ചിത്ര വാരികയെ വിലക്കിയവരാണ് സിനിമ രംഗത്തുള്ളവര്‍. പുതിയവര്‍ വന്നാല്‍ തങ്ങളുടെ അവസരം നഷ്ടപ്പെടുമോയെന്നു ഭയന്ന ചിലരായിരുന്നു ഇതിനു പിന്നില്‍.' വിനയന്‍ പറഞ്ഞു.
10 വര്‍ഷത്തെ നിയമ പോരാട്ടത്തിനു ശേഷം അനുകൂല വിധി സമ്പാദിച്ചതിനു ശേഷമാണ് ചലച്ചിത്ര സംഘടനകളുടെ വിലക്ക് മറികടന്നു വീണ്ടും സിനിമ ചെയ്തത്. അപ്പോഴേക്കും 10 വര്‍ഷങ്ങളാണ് നഷ്ടപ്പെട്ടത്. ഒരു കാലത്തും അവാര്‍ഡുകള്‍ക്ക് തന്നെ പരിഗണിക്കാറില്ലെന്നാണ് വിനയന്‍ പറയുന്നത്. സത്യം വിളിച്ചു പറയുന്നവനെ എന്തിനു അവാര്‍ഡിനു പരിഗണിക്കണമെന്നാണ് അവര്‍ ചിന്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ