സ്വകാര്യ ജീവിതത്തിലും കരിയറിലുമുണ്ടായ തകർച്ചകളെ അതിജീവിച്ചാണ് നടൻ വിഷ്ണു വിശാൽ സിനിമയിൽ സജീവമായത്. രാക്ഷസൻ സിനിമ വമ്പൻ ഹിറ്റാകുന്നതിന് മുൻപ് തന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധികളെക്കുറിച്ച് തുറന്നു പറയുകയാണ് താരം. ദാമ്പത്യം തകർന്നത് വിഷ്ണുവിനെ മദ്യപാനിയാക്കി. പിന്നീടുണ്ടായ പ്രതിസന്ധികൾ വിഷാദത്തിലേക്ക് തള്ളിവിട്ടു. അതിനിടെയുണ്ടായ പരിക്കും സാമ്പത്തിക പ്രശ്നങ്ങളുമെല്ലാം താരത്തിന്റെ ജീവിതം താറുമാറാക്കി. എന്നാൽ തന്റെ തകർച്ച കുടുംബത്തെയും ബാധിച്ചതോടെ ജീവിതം തിരിച്ചുപിടിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് താരം പറയുന്നത്.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച നീണ്ട കുറിപ്പിലൂടെയാണ് താരം അതിജീവനം പറഞ്ഞത്. സൂര്യയുടെ സൂപ്പർഹിറ്റ് ചിത്രം വാരണം ആയിരത്തോടാണ് താരം തന്റെ ജീവിതം താരതമ്യം ചെയ്തത്. മൂന്ന് ഘട്ടങ്ങളിലുള്ള തന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. രാക്ഷസന്റെ വിജയം ആഘോഷിക്കുന്നതിന് ഇടയിലാണ് താൻ വിവാഹബന്ധം വേർപെടുത്തിയ വിവരം താരം പങ്കുവെച്ചത്. ഇപ്പോൾ ബാഡമിന്റൺ താരം ജ്വാല ഗുട്ടയുമായി പ്രണയത്തിലാണ് താരം. അടുത്തിടെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
വിഷ്ണു വിശാലിന്റെ കുറിപ്പ് വായിക്കാം
ഇന്ന് ഞാന്‍ എന്നെക്കുറിച്ച് ചില കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. എന്റെ ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ച്ചയും ഒരു പോലെ സംഭവിച്ചിട്ടുണ്ട്. എന്നിരുന്നാലും ഞാന്‍ അനുഗ്രഹിക്കപ്പെട്ടവനാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി എന്റെ ജീവിതം ഏറെ ദുഷ്‌കരമായിരുന്നു. അതെക്കുറിച്ച് ഞാന്‍ തുറന്ന് സംസാരിക്കാന്‍ ആഗ്രഹിക്കുകയാണ്.
കഴിഞ്ഞ കുറച്ചു കാലങ്ങളായി എന്റെ കരിയര്‍ നന്നായി പോകുകയായിരുന്നു, എന്നിരുന്നാലും എന്റെ വ്യക്തി ജീവിതം തകര്‍ച്ചയിലായിരുന്നു. പതിനൊന്ന് വര്‍ഷം നീണ്ട ജീവിതത്തിന് ശേഷം ഞാനും എന്റെ ഭാര്യയും 2017 ല്‍ വേര്‍പിരിഞ്ഞു. വ്യത്യസ്ത വീടുകളില്‍ ജീവിക്കുന്നത് മാത്രമായിരുന്നില്ല എന്റെ പ്രശ്‌നം, ഞങ്ങളുടെ വേര്‍പിരിയല്‍ എന്റെ മകനെ എന്നില്‍ നിന്ന് വല്ലാതെ അകറ്റി. അന്ന് അവന് ഏതാനും മാസങ്ങള്‍ മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. മാനസികമായി അതെന്നെ വല്ലാതെ തകര്‍ത്തു. ഞാന്‍ രാവും പകലും മദ്യപാനത്തില്‍ അഭയം തേടി. വിഷാദവും ഉറക്കമില്ലായ്മയും എന്നെ രോഗിയാക്കി. അതിനിടെ ഞാന്‍ ഒരു ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തു.
വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളുമായി ഞാന്‍ മല്ലടിക്കുന്നതിനിടയില്‍ ജോലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അധികരിച്ചു. ചില സിനിമകള്‍ സമയത്തിന് പുറത്തിറങ്ങിയില്ല. നിര്‍മാണ കമ്പനികളുമായുള്ള പ്രശ്‌നങ്ങളും സാമ്പത്തിക പ്രതിസന്ധിയും എന്നെ ബാധിച്ചു. എന്റെ നിര്‍മാണ കമ്പനി ഏറ്റെടുത്ത് നിര്‍മിച്ചിരുന്ന ഒരു ചിത്രം 21 ദിവസത്തെ ഷൂട്ടിങ്ങിന് ശേഷം നിന്നു പോയതും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കി. അതിനിടെ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ഞാന്‍ കിടപ്പിലായി. വെറും ഒരുമാസം കൊണ്ട് 11 കിലോ ഭാരമാണ് വര്‍ധിച്ചത്.
രാക്ഷസന്‍ എന്ന സിനിമ വലിയ വിജയമായി എന്നത് ഒഴിച്ചു നിര്‍ത്തിയാല്‍ എന്റെ ജീവിതത്തില്‍ ആ കാലത്ത് വലിയ നഷ്ടങ്ങളാണ് സംഭവിച്ചത്. പൂര്‍ണമായും ഞാന്‍ നിസ്സഹായനായ പോലെ തോന്നി. എന്റെ പ്രശ്‌നങ്ങള്‍ എന്റെ കുടുംബത്തെയും പ്രതികൂലമായി ബാധിച്ചു തുടങ്ങിയിരുന്നു. എന്റെ പിതാവ് ജോലിയില്‍ നിന്ന് വിരമിച്ച് വന്നത് പോലും ഞാന്‍ ശ്രദ്ധിച്ചില്ല. കുടുംബത്തിന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയ ഞാന്‍ അങ്ങനെ ആ തീരുമാനമെടുത്തു, എന്റെ ജീവിതത്തിന്റെ കടിഞ്ഞാണ്‍ ഇനി എന്റെ കയ്യില്‍ തന്നെ ആയിരിക്കുമെന്ന്.
ആദ്യം ഞാന്‍ വിഷാദത്തിന് ചികിത്സ നേടി. കുറച്ച് ഊര്‍ജ്ജം തിരിച്ചു പിടിച്ച ഞാന്‍ ഒരു ട്രെയ്‌നറിന്റെ കീഴില്‍ ചേര്‍ന്ന് വര്‍ക്കൗട്ട് ആരംഭിച്ചു. മദ്യപാനം കുറച്ചു, യോഗ ചെയ്യാന്‍ ആരംഭിച്ചു, സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കുന്നവരെ ബ്ലോക്ക് ചെയ്തു, സുഹൃത്തുക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവിടാന്‍ ആരംഭിച്ചു.
പരിക്ക് പറ്റിയ ശേഷം ആറ് മാസം ജിമ്മില്‍ പോകരുതെന്ന് ഡോക്ടര്‍മാര്‍ എന്നോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഞാന്‍ അതനുസരിച്ചില്ല. ആറ് മാസത്തിന് ശേഷം 16 കിലോയോളം ഭാരം ഞാന്‍ കുറച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ