'ഒരു കാലത്ത് അവര്‍ക്കും ഇതുപോലെ കയ്യടികളായിരുന്നു, പക്ഷേ...'; മോഹന്‍ലാലിന്റെ മുഖത്ത് നോക്കി മന്ത്രി ബാലന്‍ ആ അപ്രിയസത്യം പറഞ്ഞു

താന്‍ പറഞ്ഞ അപ്രിയസത്യം മോഹന്‍ലാലും ശരി വച്ച കഥ സദസ്സിനോടു പങ്കുവച്ച് മന്ത്രി എ.കെ ബാലന്‍
'ഒരു കാലത്ത് അവര്‍ക്കും ഇതുപോലെ കയ്യടികളായിരുന്നു, പക്ഷേ...'; മോഹന്‍ലാലിന്റെ മുഖത്ത് നോക്കി മന്ത്രി ബാലന്‍ ആ അപ്രിയസത്യം പറഞ്ഞു

തൃശൂര്‍: താന്‍ പറഞ്ഞ അപ്രിയസത്യം മോഹന്‍ലാലും ശരി വച്ച കഥ സദസ്സിനോടു പങ്കുവച്ച് മന്ത്രി എ.കെ ബാലന്‍. നേരത്തെ, മോഹന്‍ലാലും താനും ഒന്നിച്ചുണ്ടായിരുന്ന പരിപാടിയെക്കുറിച്ചു പറഞ്ഞാണു മന്ത്രി ബാലന്‍ ആ അപ്രിയസത്യത്തിന്റ കഥ കേരള സാഹിത്യ  അക്കാദമി അവാര്‍ഡ് ദാന ചടങ്ങിന്റെ വേദിയില്‍ പങ്കുവച്ചത്. 

'അന്നു മോഹന്‍ലാല്‍ വന്നപ്പോഴേ കയ്യടികളും ആര്‍പ്പുവിളികളുമായിരുന്നു. തന്റെ പ്രസംഗത്തിനിടെ മോഹന്‍ലാല്‍ എന്ന പേരു പറയുമ്പോഴെല്ലാം കടലില്‍ തിരയടിച്ചു വരും കണക്കെ കയ്യടികളുയര്‍ന്നു. പ്രസംഗം കഴിഞ്ഞ് ഇരിപ്പിടത്തില്‍ മോഹന്‍ലാലിനടുത്തെത്തിയപ്പോള്‍, ഒരു അപ്രിയസത്യം പറയട്ടെ എന്ന മുഖവുരയോടെ മോഹന്‍ലാലിനോടു പറഞ്ഞു; ഒരു കാലത്ത് സത്യനും നസീറിനും ഇതുപോലെ കയ്യടികളായിരുന്നു. പക്ഷേ, അവര്‍ക്ക് ഒരു സ്മാരകത്തിനു പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വന്നു'. കലാകാരന്മാരുടെ ജീവിതം അങ്ങനയാണെന്നു മോഹന്‍ലാലും തന്നെ ശരിവച്ചതായി മന്ത്രി പറഞ്ഞു. 

സത്യനും നസീറിനും സ്മാരകം നിര്‍മിക്കാന്‍ ഈ സര്‍ക്കാര്‍ വരേണ്ടിവന്നു എന്നു അവകാശപ്പെട്ട മന്ത്രി, സത്യനെ കാണാന്‍ ചെറുപ്പത്തില്‍ കിലോമീറ്ററുകളോളം നടന്നു പോയതും ഓര്‍മ്മിച്ചു. ഒടുക്കം, ഒരു മിന്നായം പോലെ മാത്രം അദ്ദേഹത്തെ കണ്ടു നിരാശനായി മടങ്ങേണ്ടി വന്നു. പക്ഷേ, ആ സത്യന്റെ അന്ധരായ മക്കള്‍ അച്ഛന് ഒരു സ്മാരകമില്ലെന്നു പറഞ്ഞു വിതുമ്പി. തുടര്‍ന്ന് സ്മാരകത്തിനായി സര്‍ക്കാര്‍ നടപടി സ്വീകിരിക്കുകകയായിരുന്നുവെന്നും ബാലന്‍ പറഞ്ഞു. കേരളത്തിനു പുറത്തുള്ള ഒരാളുടെ പേരു നല്‍കാന്‍ നിശ്ചയിച്ചിരുന്ന സമുച്ചയത്തിനു സത്യന്റെ പേരു നല്‍കാന്‍  പെട്ടെന്നെടുത്ത തീരുമാനം പ്രഖ്യാപിക്കുമ്പോള്‍ ആരാധകരായ പലരും സന്തോഷം കൊണ്ടു കരയുകയായിരുന്നെന്നും മന്ത്രി ഓര്‍മിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com