മൂവാറ്റുപുഴ: ഗായകന്‍ എം ജി ശ്രീകുമാര്‍ തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന കേസില്‍ വിധി പറയുന്നത് ഏപ്രില്‍ എട്ടാം തിയതിയിലേക്ക് മാറ്റി. ബോള്‍ഗാട്ടി പാലസിന് സമീപം കെട്ടിടം നിര്‍മ്മിച്ചുവെന്നാണ് പരാതി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
എറണാകുളം ബോൾഗട്ടി ബോട്ട്ജട്ടിക്ക് സമീപം 11.5 സെന്റ്സ്ഥലത്ത് നിർമ്മിച്ച മൂന്ന് നില വീട് തീരദേശ പരിപാലന നിയമം ലംഘിച്ചുവെന്നാണ് ആരോപണം. ഒരു നില കെട്ടിടത്തിന് അനുമതി വാങ്ങിയശേഷം കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് മൂന്ന് നിലകൾ നിർമ്മിച്ചുവെന്നും ആരോപണമുണ്ട്. കേസിൽ പത്താം പ്രതിയാണ് എം ജി ശ്രീകുമാർ.
കളമശേരി സ്വദേശി ഗിരീഷ് കുമാറിന്റെ പൊതുതാൽപര്യ ഹർജിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് രാജ് ആക്‌ട് അനുസരിച്ചും അഴിമതി നിരോധന നിയമപ്രകാരവുമാണു വിജിലന്‍സ് കേസെടുത്തത്. എന്നാൽ ഹർജിക്കാരന്റെ ആരോപണങ്ങളിൽ തെറ്റുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തൽ.
ഒക്ടോബര്‍ 23ന് വാദം പൂര്‍ത്തിയാക്കിയ കേസാണെങ്കിലും ഹര്‍ജിക്കാരന്‍ നല്‍കിയ തെറ്റായ പരാമര്‍ശങ്ങള്‍ മൂലമാണ് വിധി പറച്ചില്‍ വൈകുന്നത്. ഇന്നലെ വിധിപറയുമെന്ന് കരുതിയെങ്കിലും ഹര്‍ജിക്കാരനെ താക്കീത് ചെയ്യണമെന്നു വിജിലന്‍സ് അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് മാറ്റിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ