'ഗീതു മോഹൻദാസിനെ പേടിക്കേണ്ട കാര്യം എനിക്കില്ല, സ്റ്റെഫി പറയാൻ മടിച്ച പേര് പിടികിട്ടിക്കാണുമല്ലോ'; സഹസംവിധായികയുടെ കുറിപ്പ്

മൂത്തോൻ സിനിമയ്ക്ക് വേണ്ടി ലക്ഷദ്വീപിലെ വസ്ത്രരീതിയെക്കുറിച്ചറിയാൻ സ്റ്റെഫി തന്നെ വിളിച്ചിരുന്നെന്നാണ് ഐഷ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്
'ഗീതു മോഹൻദാസിനെ പേടിക്കേണ്ട കാര്യം എനിക്കില്ല, സ്റ്റെഫി പറയാൻ മടിച്ച പേര് പിടികിട്ടിക്കാണുമല്ലോ'; സഹസംവിധായികയുടെ കുറിപ്പ്

ബ്ല്യൂസിസിയിലെ വേർതിരിവുകളെക്കുറിച്ച് തുറന്നുപറഞ്ഞുകൊണ്ടാണ് സംവിധായിക വിധു വിൻസെന്റ് സംഘടനയിൽ നിന്ന് രാജിവെച്ചത്. തുടർന്ന് ഡബ്ല്യൂസിസി അം​ഗങ്ങൾക്കെതിരെ വിമർശനവുമായി നിരവധി പേർ രം​ഗത്തെത്തി. കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സ്റ്റീഫന്റെ ആരോപണം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. നടിയും സംവിധായികയുമായ ​ഗീതു മോഹൻദാസിന്റെ പേര് എടുത്തുപറയാതെയായിരുന്നു സ്റ്റെഫിയുടെ വിമർശനം. ഇപ്പോൾ ​ഗീതുവിനെ തുറന്നു വിമർശിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് സഹസംവിധായിക ഐഷ സുൽത്താന. മൂത്തോൻ സിനിമയ്ക്ക് വേണ്ടി ലക്ഷദ്വീപിലെ വസ്ത്രരീതിയെക്കുറിച്ചറിയാൻ സ്റ്റെഫി തന്നെ വിളിച്ചിരുന്നെന്നാണ് ഐഷ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. സിനിമ ചിത്രീകരണ സമയത്ത് സിനിമയുടെ ക്രൂവിന് താൻ ഉൾപ്പെടുന്നവരാണ് സഹായം എത്തിച്ചതെന്നും ​ഗീതു മോഹൻദാസിനെ പേടിക്കേണ്ട കാര്യം തനിക്കില്ല എന്നുമാണ് ഐഷ പറയുന്നത്.

ഐഷ സുൽത്താനയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്

എനിക്കൊരു കാര്യം പറയണം...ഞാനൊരു ലക്ഷദ്വീപുകാരി ആണെന്ന് അറിയാലോ...ഒരു രാത്രി എന്നെ സ്റ്റെഫി വിളിച്ചു, ലക്ഷദ്വീപിലെ ആളുകളുടെ ഡ്രസ്സിങ് രീതിയെ പറ്റി എന്നോട് ചോദിച്ച് മനസ്സിലാക്കി, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന മൂത്തോൻ എന്ന സിനിമയ്ക്ക് വേണ്ടിയാണെന്നാണ് പറഞ്ഞത്...

പിന്നീട് എന്നെ കുറേ വട്ടം സ്റ്റെഫി വിളിച്ച് ഓരോന്ന് ചോദിച്ചറിഞ്ഞ് കൊണ്ടേയിരുന്നു ആ കൂട്ടിടെ ആത്മാർത്ഥത കണ്ടിട്ടാണ് ഞാൻ എനിക് അറിയാവുന്ന കാര്യവും, കൂട്ടത്തിൽ ലക്ഷദ്വീപിലെ ആളുകളെ വിളിച്ച് കണക്റ്റ് ചെയ്ത് റഫറൻസും എടുത്ത് കൊടുത്തത്...

ആ ടീംസിന് ദ്വീപിലേക്ക് പോകാനുള്ള പെർമിഷനും മറ്റും ശരിയാക്കി കൊടുത്തത് എന്റെ ആളുകൾ തന്നെയാണ്, അവർ എല്ലാരും നാട്ടിലെത്തി, പാതി രാത്രി വിളിച്ച് ഡ്രസ്സിന്റെ കാര്യം ചോദിച്ച ജോലിയോടുള്ള ആത്മാർത്ഥത കാണിച്ച സ്റ്റെഫി മാത്രം അവരുടെ കൂടെ ഇല്ലാ, കാരണം എനിക് മനസ്സിലായി, ആ കുട്ടിയെ അവർ ആ സിനിമയിൽ നിന്നും നൈസ് ആയി മാറ്റിയിരിക്കുന്നു, ഞാൻ അപ്പോ വിളിച്ച് ചോദിക്കാത്തത്, വെറുതെ ആ കുട്ടിടെ മനസ്സ് വേദനിപ്പിക്കണ്ടല്ലോ എന്ന് വിചാരിച്ചു...

ഡബ്ലുസിസി യോട് പണ്ടേ തന്നെ അഭിപ്രായ വ്യത്യാസമുള്ള എനിക് ഡബ്ലുസിസിയിലെ ആ സംവിധായകയോട്‌ ഇൗ കാരണത്താൽ അപ്പോ ദേഷ്യം തോന്നിയെങ്കിലും,(സ്ത്രീകൾക്ക് വേണ്ടി തുടങ്ങിയ കൂട്ടായ്മയിൽ നിന്നുള്ള ഒരാൾ കൂലി ചോദിച്ചതിന്റെ പേരിൽ ഒരു കുട്ടിയെ, അതും ഒരു പെൺകുട്ടിയെ അവരുടെ സിനിമയിൽ നിന്നും ഒഴിവാക്കിയത് കൊണ്ടുമാണ് എനിക്കവരോടും അവരുടെ നിലപാടുകളോട് എതിർപ്പ് തോന്നിയത്.

ഇതേ സംഘടനയിലേ അംഗങ്ങൾ ഒരിക്കൽ ഇരുന്ന് പറഞ്ഞല്ലോ "പെണ്ണിനോട് സിനിമയിലെ ആണുങ്ങളാണ് മോശമായി പെരുമാറുന്നത് എന്നും അതിന് കൂട്ട് നിൽക്കാത്ത പെണ്ണുങ്ങളെ പിരിച്ച് വിടുന്നു എന്നും പറഞിട്ടല്ലെ ആണുങ്ങളോട് ഇൗ സംഘടന എതിർപ്പ്‌ കാണിച്ചത്" കൂലി ചോദിച്ചാൽ പിരിച്ച് വിടുന്ന സംഘടനയിലേ ഒരു അംഗത്തിന്റെ നടപടിയും നേരത്തെ നിങ്ങൾ പറഞ്ഞ ഒരാണിന്റെ നടപടിയും തമ്മിൽ വല്ല്യ വ്യത്യസമില്ലാട്ടോ, രണ്ടും ഒന്നാണ്) എന്നിട്ടും അവരൊരു സിനിമ ചെയ്യുന്നത് കൊണ്ടും, ഒരു സിനിമ ചെയ്യുമ്പോൾ ഉണ്ടാവുന്ന ബുദ്ധിമുട്ട് എന്തൊക്കെയാണെന്ന് ഒരു അസോസിയേറ്റ് ഡയറക്ടർ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്നത് കൊണ്ടും മാത്രമാണ് ദ്വീപിലേ എല്ലാ സഹായങ്ങളും മനസ്സറിഞ്ഞ് ഞങൾ ചെയ്ത് കൊടുത്തത്...

ഇനിയും സഹായങ്ങൾ ചെയ്യും, കാരണം ഞങ്ങൾ സ്നേഹിച്ചത് സിനിമയെയാണ്...അല്ലാതെ ഞങ്ങൾ ജനിക്കുന്നതിന് മുമ്പ് സിനിമയിൽ വന്ന നടി എന്ന നിലയ്ക്ക് പേടിച്ചിട്ട്‌ അല്ലാ... (ഇൗ വാക്ക് അല്ലേ സ്റ്റെഫിയോട്‌ പറഞ്ഞത്)

ഗീതു മോഹൻദാസ് എന്ന നടിയെ പേടിക്കേണ്ട കാര്യമില്ല എനിക്ക്, അവരിലെ സംവിധായകയേ എനിക്ക് ഇഷ്ടമാണ്, അവരുടെ നിലപാടുകളെ ഞാൻ ഇന്നും എതിർക്കുന്നു... ഇപ്പോ സ്റ്റെഫി പേര് പറയാൻ മടിച്ച ആളുടെ പേര് നിങ്ങൾക്ക് പിടികിട്ടി കാണുമല്ലോ...

സ്റ്റെഫിയേ എല്ലാരും കൂടി കുറ്റപ്പെടുത്തുന്നത് കണ്ടപ്പോൾ എനിക്ക് പ്രതികരിക്കാതിരിക്കാൻ സാധിക്കില്ല, കാരണം നയങ്ങൾ സത്യസന്ധമായി നടപ്പാക്കുക...സത്യത്തിന്റെ കൂടെ നിൽക്കുക...അമ്മായിക്ക് അടുക്കളയിലും ആവാം എന്ന സമ്പ്രദായം പൂർണമായി എടുത്ത് മാറ്റുക...നമ്മൾ എല്ലാവരും തുല്യരാണ്, ഒരുമയോടെ ജോലിയെ സ്നേഹിച്ച്, പരസ്പരം മനുഷ്യരെ സ്നേഹിച്ച് സത്യസന്ധമായി മുന്നോട്ട് പോവാം...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com