രാജൻ സക്കറിയ എന്ന പൊലീസുകാരനായി മമ്മൂട്ടി എത്തിയ കസബ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ചിത്രം റിലീസ് ചെയ്തിട്ട് നാല് വർഷം പിന്നിടുകയാണ്. ഇപ്പോൾ ചർച്ചയാകുന്നത് രാജൻ സക്കറിയയുടെ രണ്ടാം വരവാണ്. ചിത്രത്തിന്റെ നിർമാതാവ് ജോബി ജോർജ് തന്നെയാണ് കസബയുടെ രണ്ടാം വരവിനെക്കുറിച്ച് സൂചന നൽകിയത്. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജോബിയുടെ പ്രതികരണം.
കസബയുടെ നാലാം വർഷത്തിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് വിധി അനുകൂലമായാൽ രാജൻ സക്കറിയ ഒരു വരവുകൂടി വരുമെന്ന് അദ്ദേഹം കുറിച്ചത്. ‘നാല് കൊല്ലം മുമ്പ്… ഈ സമയം.. അവസാന മിനുക്കുപണികളില്‍ ആയിരുന്നു നാളെത്തെ ദിനത്തിന് വേണ്ടി.. അതെ എന്റെ രാജന്‍ സക്കറിയയുടെ വരവിനു വേണ്ടി.. ആണായി പിറന്ന.. പൗരുഷത്തിന്റെ പൊന്നില്‍ ചാലിച്ച പ്രതിരൂപം… ആര്‍ക്കും എന്തും പറയാം എന്നാലും എനിക്കറിയാം ഈ രാജന്‍, രാജാവ് തന്നെയാണ് മലയാള സിനിമയുടെ രാജാവ്.. വിധി അനുകൂലമായാല്‍ വീണ്ടും ഒരു വരവ് കൂടി വരും രാജന്‍ സക്കറിയ…”–ജോബി ജോർജ് കുറിച്ചു.
നിതിന്‍ രഞ്ജി പണിക്കര്‍ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'കസബ'. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സ്ത്രീവിരുദ്ധത വലിയരീതിയിൽ ചർച്ചയായിരുന്നു. കസബയെ തുറന്നു വിമർശിച്ച നടിമാരായ പാർവതിയും റിമ കല്ലിങ്കലും രൂക്ഷമായ സൈബർ ആക്രമണത്തിന് ഇരയായിരുന്നു. വരലക്ഷ്മി ശരത് കുമാർ, നേഹ സക്സേന, സമ്പത് രാജ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ