മുൻ മാനേജർ ദിഷ ശാലിയന്റെ മരണം നടൻ സുശാന്ത് സിങ് രജ്പുത്തിനെ മാനസികമായി സമ്മർദ്ദത്തിലാക്കിയിരുന്നവെന്ന് പൊലീസ്. ഇതിനെ തുടർന്ന് ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുൻപ് താരം വിഷാദരോഗത്തിനുള്ള ചികിത്സ സ്വയം നിർത്തിയിരുന്നതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ദിഷയെയും സുശാന്തിനെയും ബന്ധപ്പെടുത്തി വന്ന വാർത്തകളാണ് സുശാന്തിനെ അസ്വസ്ഥനാക്കിയത്.
സുശാന്ത് മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപായിരുന്നു ദിഷയുടെ മരണം. ടാലന്റ് മാനേജ്മെന്റ് കമ്പനി മാനേജരായിരുന്ന ദിഷ താമസിക്കുന്ന കെട്ടിടത്തിന്റെ പതിനാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. സുശാന്ത് ആകെ രണ്ട് തവണ മാത്രമാണ് ദിഷയെ കണ്ടിട്ടുള്ളതെന്നും കമ്പനിയുടെ നടത്തിപ്പുകാരനായ ഉദയ് സിങ് ഗൌരി പൊലീസിനോട് വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
മരിക്കുമ്പോൾ സുശാന്തിന് ബൈപോളാർ ഡിസോർഡറുണ്ടായിരുന്നുവെന്നും ആറുമാസത്തോളമായി സുശാന്ത് വിഷാദരോഗത്തിന് ചികിത്സ എടുക്കുകയായിരുന്നു. സുശാന്തിനെ ചികിത്സിച്ച മൂന്ന് മനോരോഗ വിദഗ്ദരിൽ നിന്നും ഒരു സൈക്കോ തെറാപ്പിസ്റ്റിൽ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. ഏതാണ്ട് അഞ്ച് മണിക്കൂറോളമാണ് ഇവരെ ചോദ്യം ചെയ്തത്. കഴിഞ്ഞ മൂന്ന് മാസങ്ങളായി സുശാന്ത് മരുന്നു കഴിച്ചിരുന്നില്ലെന്നാണ് കരുതുന്നതെന്നും തങ്ങൾ നൽകിയ നിർദ്ദേശങ്ങളൊന്നും അനുസരിച്ചില്ലെന്ന് സംശയിക്കുന്നതായും ഇവർ പറഞ്ഞു. സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിയും താരത്തിനൊപ്പം കൺസൾട്ടേഷന് വരാറുണ്ടായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഓരോ തവണയും തനിക്കെതിരേ വരുന്ന നെഗറ്റീവായ വാർത്തകൾ സുശാന്തിന്റെ മാനസിക നിലയെ ഏറെ സമ്മർദ്ദത്തിലാക്കിയിരുന്നതായി അദ്ദേഹത്തിന്റെ ജോലിക്കാരും അടുത്ത സുഹൃത്തുക്കളും നേരത്തെ മൊഴി നൽകിയിട്ടുണ്ട്. ദിഷയുടെ മരണത്തിൽ സുശാന്തിനെ പഴി ചാരി വാർത്തകൾ പ്രചരിപ്പിച്ചത് ആരെങ്കിലും ലക്ഷ്യം വച്ചതിനാലാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനോടകം അന്വേഷണത്തിന്റെ ഭാഗമായി മുപ്പതോളം പേരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തു കഴിഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ