'സുശാന്തിന്റെ അക്കൗണ്ടിലെ കോടിക്കണക്കിന് രൂപ റിയ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി'; ആരോപണവുമായി ബിജെപി എംഎല്‍എ

'സുശാന്തിന്റെ അക്കൗണ്ടിലെ കോടിക്കണക്കിന് രൂപ റിയ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി'; ആരോപണവുമായി ബിജെപി എംഎല്‍എ

നടിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി എംഎല്‍എയുടെ സുശാന്തിന്റെ ബന്ധുവുമായ നീരജ് കുമാര്‍ സിങ് ബബ്ലു

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ താരത്തിന്റെ അച്ഛന്‍ നല്‍കിയ പരാതിയില്‍ ഇന്നലെയാണ് നടി റിയ ചക്രബര്‍ത്തിക്കെതിരെ കേസെടുത്തത്. ഇപ്പോള്‍ നടിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി എംഎല്‍എയുടെ സുശാന്തിന്റെ ബന്ധുവുമായ നീരജ് കുമാര്‍ സിങ് ബബ്ലു. സുശാന്തിന്റെ കയ്യില്‍ നിന്ന് റിയ പണം തട്ടിയെടുത്തെന്നാണ് ആരോപണം. 

സുശാന്തിന്റെ അക്കൗണ്ടില്‍ നിന്ന് കോടിക്കണക്കിന് രൂപ റിയയുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കുടുംബം പറയുന്നത്. കൂടാതെ ചില കമ്പനികള്‍ ഇരുവര്‍ക്കും ജോയിന്റ് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നെന്നും റിയ സുശാന്തിനെ പറ്റിച്ചെന്നും സുശാന്തിന്റെ അച്ഛന്‍ പരാതി നല്‍കിയതോടെയാണ് നടിക്കെതിരെ കേസെടുത്തത് എന്നാണ് നീരജ് പറയുന്നത്. 

കൂടാതെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ കരണ്‍ ജോഹറിനേയും മുംബൈ പൊലീസ് ചോദ്യം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനോടകം ബോളിവുഡിലെ നിരവധി പ്രമുഖരെയാണ് ചോദ്യം ചെയ്യലിന് വിധേയരാക്കിയത്. പ്രണയം നടിച്ച് സുശാന്തിനെ സാമ്പത്തികപരമായും മാനസികപരമായും റിയ തളര്‍ത്തിയെന്നാണ് അച്ഛന്‍ കൃഷ്ണ കിഷോര്‍ സിങ് പരാതിയില്‍ പറഞ്ഞത്. തുടര്‍ന്നാണ് നടന്റെ കാമുകിയായിരുന്ന റിയയ്‌ക്കെതിരെ കേസ് എടുത്തത്. റിയയുടെ ബന്ധുക്കള്‍ക്കെതിരെയും പരാതിയില്‍ പറയുന്നുണ്ട്. 

മുംബൈ ബാന്ദ്രയിലെ വസതിയില്‍ ജൂണ്‍ 14നാണ് നടനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. നടന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് സഞ്ജയ് ലീല ബന്‍സാലി, ആദിത്യ ചോപ്ര എന്നിവരടക്കം ബോളിവുഡിലെ നാല്‍പ്പതോളം സിനിമാപ്രവര്‍ത്തകരെ ചോദ്യം ചെയ്തിരുന്നു. അക്കൂട്ടത്തില്‍ റിയയുടെ മൊഴിയുമെടുത്തിരുന്നു. സുശാന്തിന്റെ മരണ ശേഷം തനിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്ന് റിയയും വെളിപ്പെടുത്തിയിരുന്നു. നടന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്നും റിയ ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com