അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തുമായി ലിവ് ഇൻ റിലേഷനിലായിരുന്നെന്ന് നടിയും സുഹൃത്തുമായ റിയ ചക്രവർത്തി. സുശാന്തിനൊപ്പം ഒരു വർഷത്തോളം ഒന്നിച്ച് താമസിച്ചെന്നും ജൂൺ എട്ടിന് താൻ വീട്ടിലേക്കു മടങ്ങിയെന്നും റിയ സുപ്രീം കോടതിയിൽ പറഞ്ഞു. ഇതിന് ആറു ദിവസത്തിനുശേഷം ജൂൺ 14നാണ് സുശാന്തിനെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സുശാന്ത് വിഷാദ രോഗത്തിനു ചികിൽസയിലായിരുന്നുവെന്നും റിയ ഹർജിയിൽ പറയുന്നു. റിയയ്ക്കെതിരെ സുശാന്തിന്റെ കുടുംബം പരാതി നൽകിയതിന് പിന്നാലെ നടിക്കെതിരെ കേസെടുത്തിരുന്നു. സുശാന്തിന്റെ മുൻ കാമുകിയായ അങ്കിത ലോഖണ്ടെയും റിയയ്ക്കെതിരെ ആരോപണമുന്നയിച്ചിട്ടുണ്ട്.
റിയ തന്നെ ഉപദ്രവിക്കുന്നതായി സുശാന്ത് പറഞ്ഞിരുന്നതായി അങ്കിത മൊഴി നൽകിയിരുന്നു. സുശാന്ത് തനിക്കയച്ച സന്ദേശങ്ങളും അങ്കിത പൊലീസിനു കൈമാറിയിട്ടുണ്ട്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ പല പ്രമുഖരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംവിധായകൻ സഞ്ജയ് ലീലാ ബൻസാലി, ആദിത്യ ചോപ്ര, മുകേഷ് ചബ്ര, മഹേഷ് ഭട്ട് തുടങ്ങി 40 ഓളം പേരെ ചോദ്യം ചെയ്തു. റിയ അടക്കം ആറ് പേർക്കെതിരെ സുശാന്തിന്റെ അച്ഛന്റെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ