ആന ചരിഞ്ഞത് മലപ്പുറത്തല്ല; വര്‍ഗീയത കലര്‍ത്തരുത്; എണ്ണിപ്പറഞ്ഞ് പൃഥ്വിരാജ്

പാലക്കാട് ജില്ലയിലെ വനത്തില്‍ ഗര്‍ഭിണിയായ ആന പന്നിപ്പടക്കം കടിച്ചു ചരിഞ്ഞ സംഭവത്തില്‍ നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് എതിരെ നടന്‍ പൃഥ്വിരാജ്
ആന ചരിഞ്ഞത് മലപ്പുറത്തല്ല; വര്‍ഗീയത കലര്‍ത്തരുത്; എണ്ണിപ്പറഞ്ഞ് പൃഥ്വിരാജ്

പാലക്കാട് ജില്ലയിലെ വനത്തില്‍ ഗര്‍ഭിണിയായ ആന പന്നിപ്പടക്കം കടിച്ചു ചരിഞ്ഞ സംഭവത്തില്‍ നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് എതിരെ നടന്‍ പൃഥ്വിരാജ് രംഗത്ത്. സംഭവത്തിന് വര്‍ഗീയമാനങ്ങളില്ലെന്നും നടന്നത് മലപ്പുറത്തല്ലെന്നും വ്യാജപ്രചാരണങ്ങള്‍ക്കെതിരെ വസ്തുതകള്‍ അക്കമിട്ട് നിരത്തി പൃഥ്വിരാജ് പറഞ്ഞു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

1. പടക്കം നിറച്ച പൈനാപ്പിള്‍ ഗര്‍ഭിണിയായ കാട്ടാനയ്ക്ക് ബോധപൂര്‍വ്വം നല്‍കിയതല്ല. 
2. കാട്ടുപന്നികളില്‍ നിന്നും വിളകളെ രക്ഷിക്കാന്‍  വെച്ച കെണിയാണ് ആന തിന്നത്.
3. നിയമവിരുദ്ധമാണെങ്കില്‍ കൂടി, വന്യമൃഗങ്ങളില്‍ നിന്നും വിളകളെ പരിപാലിക്കാന്‍ ഈ രീതി പലയിടങ്ങളിലും ഉപയോഗിക്കുന്നുണ്ട്. 
4. സംഭവം നടന്നിരിക്കുന്നത് പാലക്കാട് ജില്ലയിലാണ്, മലപ്പുറത്തല്ല. 
5. സംഭവത്തിന് വര്‍ഗീയമായ ബന്ധമില്ല. 
6. വനംവകുപ്പും പൊലീസും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
7. വിവരം അറിഞ്ഞപ്പോള്‍ത്തന്നെ കാട്ടാനയെ രക്ഷിക്കാന്‍ വനംവകുപ്പ് ശ്രമം നടത്തിയിരുന്നു. പക്ഷേ അത് ഫലം കണ്ടില്ല. 
8. മെയ് 27നാണ് ആന ചരിഞ്ഞത്, ഇന്നലെയല്ല.


ആനയ്ക്ക് എതിരെ ക്രൂരത അരങ്ങേറിയത് മലപ്പുറത്താണെന്നും ജില്ലയില്‍ ഇത്തരത്തിലുള്ള അക്രമങ്ങള്‍ പതിവാണെന്നും സാമൂഹ്യമാധ്യമങ്ങളില്‍ വലിയ പ്രചാരണമാണ് നടക്കുന്നത്. ഇത്തരത്തില്‍ മുതിര്‍ന്ന ബിജെപി നേതാവ് മേനക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു. 

പാലക്കാട് ആന ചരിഞ്ഞതിന്റെ പേരില്‍ കേരളത്തെയാകെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ആത്മാഭിമാനത്തെ ചോദ്യംചെയ്യാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കില്ല. കോവിഡ് പ്രതിരോധത്തില്‍ ലഭിച്ച ഖ്യാതി ഇല്ലാതാക്കാമെന്ന് കരുതുന്നത് വ്യാമോഹം മാത്രമാണ്. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യാജപ്രചരണത്തിന് തയാറാകുന്നുവെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. പാലക്കാട് പടക്കംനിറച്ച കൈതച്ചക്ക കടിച്ച് ആന ചരിഞ്ഞ കേസില് മൂന്നുപേരെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസും വനംവകുപ്പും സംയുക്തമായാണ് അന്വേഷണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com