ജോർദാനിൽ നിന്ന് തിരിച്ചെത്തി ക്വാറന്റീനിൽ കഴിയുന്ന നടൻ പൃഥ്വിരാജിന്റെ രണ്ടാമത്തെ കോവിഡ് പരിശോധന ഫലവും നെഗറ്റീവ്. 14 ദിവസം കഴിഞ്ഞപ്പോൾ നടത്തിയ ടെസ്റ്റും നെഗറ്റീവായതോടെ താരം വീട്ടിലേക്ക് മടങ്ങും. ക്വാറന്റീനിന്റെ 15ാം ദിവസമായ ഇന്നാണ് ഭാര്യ സുപ്രിയയുടേയും മകൾ അല്ലിയുടേയും അടുത്തേക്ക് പോവുക. മാസങ്ങൾക്ക് ശേഷമാണ് താരം കുടുംബത്തെ കാണുന്നത്.
താരത്തിന്റെ ഫലം നെഗറ്റീവായത് ആരാധകർക്ക് ആശ്വാസമായിരിക്കുകയാണ്. നേരത്തെ താരത്തിന്റെ സംഘത്തിലുണ്ടായിരുന്ന ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിച്ചിരുന്നു. ക്വാറന്റീനിന്റെ ഏഴാം ദിവസം നടത്തിയ ടെസ്റ്റ് നെഗറ്റീവാണെന്ന വിവരം താരം ആരാധകരെ അറിയിച്ചിരുന്നു. ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണെങ്കിലും 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയതിനു ശേഷമേ വീട്ടിലേക്ക് മടങ്ങൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ മെയ് 22നാണ് പൃഥ്വിയും സംഘവും ജോര്‍ജാനിൽ നിന്നും കേരളത്തിലേയ്ക്ക് തിരിച്ചെത്തുന്നത്. തുടർന്ന് ഫോർട്ടു കൊച്ചിയിലെ ഹോട്ടലിലായിരുന്നു താരത്തിന്റെ താമസം. മെയ് 29നാണ് താരത്തിന്റെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ പൂർത്തിയായത്. അടുത്ത ഒരാഴ്ച ഹോം ക്വാറന്റീനിൽ കഴിയാമായിരുന്നെങ്കിലും താരം മറ്റൊരു സുരക്ഷിത കേന്ദ്രത്തിൽ തങ്ങുകയായിരുന്നു. രണ്ടാമത്തെ റിസൽറ്റ് വന്നതോടെയാണ് താരം വീട്ടിലേക്ക് പോകുന്നത്.
ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ജോർദ്ദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും കോവിഡിനെത്തുടർന്ന് അവിടെ കുടുങ്ങുകയായിരുന്നു. ജോർദ്ദാനിലെ ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷമായിരുന്നു സംഘത്തിന്റെ മടക്കം. സംവിധായകൻ ബ്ലസി ഉൾപ്പടെ 36 അംഗ സംഘമാണ് ജോർദാനിലെ മരുഭൂമിയിൽ കുടുങ്ങിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ