കഴുത്തിൽ കറുപ്പ് തേച്ച്, മുഖത്ത് കൈ പതിപ്പിച്ച് തമന്നയുടെ ഫോട്ടോഷൂട്ട്; താരത്തിനെതിരെ രൂക്ഷ വിമർശനം; മാപ്പ് പറയണമെന്ന് ആവശ്യം
തെന്നിന്ത്യൻ് സുന്ദരി തമന്ന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ഫോട്ടോഷൂട്ട് ചിത്രമാണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിതുറക്കുന്നത്. ചിത്രത്തിൽ കഴുത്തിൽ കറുപ്പ് തേച്ചും മുഖത്ത് കൈ പതിപ്പിച്ചുകൊണ്ടുള്ളതാണ് ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള ചിത്രം. ഓൾ ലൈവ്സ് മാറ്റർ എന്ന ഹാഷ്ടാഗിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ട്വീറ്റിൽ മനുഷ്യർക്കും മൃഗങ്ങൾക്കും നേരെ നടക്കുന്ന ക്രൂരതയെക്കുറിച്ചാണ് പറയുന്നത്. എന്നാൽ വലിയ വിരമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമായിരിക്കുകയാണ് ഈ ഫോട്ടോഷൂട്ട്.
ഈ ഫോട്ടോഷൂട്ടിലൂടെ താരം എന്താണ് ഉദ്ദേശിച്ചത് എന്നാണ് പലരുടേയും ചോദ്യം. അമേരിക്കയിലുണ്ടായ ജോർജ് ഫ്ളോയ്ഡിന്റെ മരണത്തിലോ അതോ കേരളത്തിൽ ഗർഭിണിയായ ആന ചരിഞ്ഞ സംഭവത്തിലാണോ താരത്തിന്റെ പ്രതിഷേധം എന്നാണ് ആരാധകരുടെ ചോദ്യം. ഇതു രണ്ടുമല്ലെങ്കിൽ രാജ്യത്ത് നടക്കുന്ന അതിഥി തൊഴിലാളികളുടെ മരണമാണോ വിഷയം എന്നും ആരാധകർ ചോദിക്കുന്നുണ്ട്. എന്തിനേക്കുറിച്ചായാലും താരത്തിന്റെ പ്രതിഷേധ ഫോട്ടോഷൂട്ട് വൻ വിവാദമാവുകയാണ്.
വർണ വിവേചനത്തെക്കുറിച്ച് പറയും മുൻപായി സ്വയം കാര്യങ്ങൾ മനസിലാക്കണം എന്നാണ് വിമർശകർ പറയുന്നത്. വെളുക്കാനുള്ള ക്രീമുകളുടെ പരസ്യത്തിൽ അഭിനയിക്കുന്നവർക്ക് ഇത് പറയാൻ എന്താണ് അവകാശം എന്നാണ് ചോദിക്കുന്നത്.
കൂടാതെ എന്തിനേക്കുറിച്ച് പറയാനും ശരീരത്തിൽ കറുപ്പുതേച്ച് ഇറങ്ങുന്ന സെലിബ്രിറ്റികളാണ് വർണവിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നതെന്നാണ് ചിലരുടെ കമന്റുകൾ. നടി എന്താണ് പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചതെന്ന് വിശദമാക്കണമെന്നും അല്ലെങ്കില്‍ മാപ്പു പറഞ്ഞ് പോസ്റ്റ് പിന്‍വലിക്കണമെന്നുമാണ് ചിലരുടെ ആവശ്യം. എന്തായാലും വലിയ ചർച്ചയാണ് താരത്തിന്റെ ട്വീറ്റിന്റെ താഴെ നടക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ